ബ്രാറ്റിസ്ലാവ : യൂറോപ്പ് സന്ദർശനത്തിനിടെ പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യമായി ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലോവാക്യ സന്ദർശിച്ചു. 1993-ൽ ചെക്കോസ്ലോവാക്യ വിഭജിച്ച് സ്ലോവാക്യ ഒരു സ്വതന്ത്ര രാജ്യമായതിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഇവിടെ സന്ദർശനം നടത്തുന്നത് എന്നതിനാൽ ഈ യാത്രയ്ക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്. സ്ലോവാക്യൻ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ എത്തിയ പ്രധാനമന്ത്രിക്ക് ആചാരപരമായ ‘അപ്പവും ഉപ്പും’ നൽകിയാണ് സ്ലോവാക്യൻ വിദേശകാര്യ മന്ത്രി യുറായ് ബ്ലാനർ സ്വീകരിച്ചത്. സ്ലോവാക്യയിൽ അത്യാദരവിന്റെയും സൗഹൃദത്തിന്റെയും പ്രതീകമായാണ് ഈ പരമ്പരാഗത സ്വീകരണം കണക്കാക്കപ്പെടുന്നത്.
സ്ലോവാക്യൻ പ്രസിഡന്റ് പീറ്റർ പെല്ലെഗ്രിനി, പ്രധാനമന്ത്രി റോബർട്ട് ഫിക്കോ എന്നിവരുമായി നരേന്ദ്ര മോദി നിർണായക ഉഭയകക്ഷി ചർച്ചകൾ നടത്തും. പ്രധാനമന്ത്രി മോദിയുടെ ഈ വർഷത്തെ യൂറോപ്യൻ പര്യടനത്തിന്റെ രണ്ടാം ഘട്ടമാണ് സ്ലോവാക്യ സന്ദർശനം. ഇതിന് മുൻപ് ഫ്രാൻസിലെ നീസിൽ എത്തിയ മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ചർച്ച നടത്തുകയും ‘ഭാരത് ഇന്നവേറ്റ്സ്’ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. സ്ലോവാക്യ സന്ദർശനത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള പരമ്പരാഗത ബന്ധം പുതുക്കുന്നതിനൊപ്പം പുതിയ സാങ്കേതിക മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുകയാണ് പ്രധാനമന്ത്രി ലക്ഷ്യമിടുന്നത്.
യൂറോപ്പിലെ ഓട്ടോമൊബൈൽ നിർമ്മാണത്തിന്റെ പ്രധാന ഹബ്ബാണ് സ്ലോവാക്യ. ഇന്ത്യയുടെ ടാറ്റ ജാഗ്വാർ ലാൻഡ് റോവറിന് ഇവിടെ വലിയ നിക്ഷേപമുണ്ട്. റെയിൽവേ കോച്ച് നിർമ്മാണത്തിലും ഓട്ടോ ഘടകങ്ങളുടെ വിതരണത്തിലും കൂടുതൽ കരാറുകൾ ഈ സന്ദർശനത്തിൽ ഒപ്പുവെച്ചേക്കും. കൂടാതെ, എഐ , ക്വാണ്ടം കമ്പ്യൂട്ടിംഗ്, ക്ലീൻ എനർജി (ഗ്രീൻ ഹൈഡ്രജൻ) എന്നിവയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംയുക്ത സംരംഭങ്ങൾക്കും തുടക്കമിടും. 1995 മുതൽ ഇന്ത്യയും സ്ലോവാക്യയും തമ്മിൽ സൈനിക കരാറുകളുണ്ട്. ഈ മേഖലയിലെ പുതിയ പ്രതിരോധ സാങ്കേതികവിദ്യകളുടെ കൈമാറ്റവും ചർച്ചയാകും.









