ന്യൂയോർക്ക് : ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ മുഖ്യാതിഥിയായി പങ്കെടുത്ത ബിരുദധാന ചടങ്ങിൽ പ്രതിഷേധവുമായി സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ. പലസ്തീൻ പതാകകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയുടെ 2026-ലെ ബിരുദദാന ചടങ്ങിൽ വെച്ചായിരുന്നു സംഭവം നടന്നത്. സുന്ദർ പിച്ചൈ പ്രസംഗിക്കാൻ വേദിയിലെത്തിയപ്പോൾ പലസ്തീൻ അനുകൂലികളായ നൂറുകണക്കിന് വിദ്യാർത്ഥികൾ പിച്ചൈക്കെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ട് ചടങ്ങ് ബഹിഷ്‌കരിച്ച് പുറത്തുപോയി.
സ്റ്റാൻഫോർഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ബിരുദധാരികളും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ ഇരുപതിനായിരത്തോളം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു പലസ്തീൻ പതാകകളുമായുള്ള ഈ പ്രതിഷേധം നടന്നത്. ‘സ്റ്റാൻഫോർഡ് സ്റ്റുഡന്റ്‌സ് ഫോർ ജസ്റ്റിസ് ഇൻ ഫലസ്തീൻ’, ‘നോ ടെക് ഫോർ അപ്പാർത്തീഡ്’ എന്നീ സംഘടനകളുടെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ ആണ് കൂട്ടത്തോടെ പലസ്തീൻ പതാകകളുമായി മുദ്രാവാക്യം വിളിച്ച് ചടങ്ങ് ബഹിഷ്കരിച്ച് പുറത്തുപോയത്.
ഗൂഗിളിന് ഇസ്രായേൽ സർക്കാരുമായുള്ള സൈനിക-സാങ്കേതിക കരാറുകളിൽ പ്രതിഷേധിച്ചായിരുന്നു വിദ്യാർത്ഥികളുടെ ഈ നീക്കം.
ഇസ്രായേൽ പ്രതിരോധ മന്ത്രാലയത്തിനും സൈന്യത്തിനും വേണ്ടി ഗൂഗിളും ആമസോണും സംയുക്തമായി നടപ്പിലാക്കുന്ന 1.2 ബില്യൺ ഡോളറിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പദ്ധതിയായ ‘പ്രോജക്റ്റ് നിംബസ്’ ആണ് വിദ്യാർത്ഥികളുടെ പ്രതിഷേധത്തിനുള്ള പ്രധാന കാരണം. അതേസമയം, തനിക്കെതിരെ ഉയർന്ന വലിയ പ്രതിഷേധങ്ങളോട് സുന്ദർ പിച്ചൈ വേദിയിൽ വെച്ച് പ്രതികരിച്ചില്ല. സാധാരണയായി ടെക് കമ്പനി മേധാവികൾ ഇത്തരം ചടങ്ങുകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും സാങ്കേതിക വിപ്ലവങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെങ്കിലും, പിച്ചൈ തന്റെ പ്രസംഗത്തിൽ എഐ എന്ന വിഷയം പൂർണ്ണമായും ഒഴിവാക്കി. പകരം, തന്റെ പഴയകാല കാലിഫോർണിയൻ ജീവിതത്തെയും സ്റ്റാൻഫോർഡിലെ പഠനകാലത്തെയും കുറിച്ചുള്ള ഓർമ്മകളുമാണ് അദ്ദേഹം പങ്കുവെച്ചത്.









