ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന് തനത് ബോളിവുഡ് ശൈലിയിൽ നന്ദി പറഞ്ഞ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രധാനമന്ത്രി മോദിയുടെ ഫ്രഞ്ച് നഗരമായ നീസിലെ (Nice) സന്ദർശനത്തിന്റെ പ്രധാന ദൃശ്യങ്ങൾ കോർത്തിണക്കി മാക്രോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ആഗോളതലത്തിൽ തരംഗമായിരിക്കുന്നത്. പ്രശസ്ത ബോളിവുഡ് ചിത്രമായ ‘ധുരന്ധറിലെ’ ഏറെ ജനപ്രിയമായ ‘ആരി ആരി’ (Aari Aari) എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സവിശേഷ വീഡിയോ മാക്രോൺ ഇൻസ്റ്റാഗ്രാമിലും എക്സിലും (ട്വിറ്റർ) പങ്കുവെച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് മാക്രോണും തമ്മിലുള്ള ഊഷ്മളമായ ഹസ്തദാനത്തോടെയും ആലിംഗനത്തോടെയുമാണ് 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരംഭിക്കുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), നവീകരണം എന്നിവയെക്കുറിച്ചുള്ള ചർച്ചകളുടെ ദൃശ്യങ്ങൾ ബോളിവുഡ് സംഗീതത്തിന്റെ അകമ്പടിയോടെയാണ് കോർത്തിണക്കിയിരിക്കുന്നത്. ഫ്രാൻസിൽ നടന്ന ‘ഭാരത് ഇന്നവേറ്റ്സ് 2026’ കോൺക്ലേവിലും ആഗോള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിയിലും പങ്കെടുത്ത പ്രധാനമന്ത്രി മോദിക്കുള്ള ഫ്രാൻസിന്റെ ഔദ്യോഗിക ‘സിനിമാറ്റിക് താങ്ക് യു’ കൂടിയായിരുന്നു ഈ പോസ്റ്റ്. ഇതിന് മുൻപ് ഈ വർഷം ആദ്യം ഇന്ത്യ സന്ദർശിച്ച ശേഷമുള്ള മടക്കയാത്രയിലും ധുരന്ധറിലെ മറ്റൊരു ഗാനം ഉൾപ്പെടുത്തി മാക്രോൺ വീഡിയോ പങ്കുവെച്ചിരുന്നു. മാക്രോണിന്റെ വീഡിയോയ്ക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി മോദി, സാങ്കേതികവിദ്യയിലും മറ്റ് വളർന്നുവരുന്ന വ്യവസായങ്ങളിലും ഇരുരാജ്യങ്ങളും കൈകോർത്ത് മുന്നോട്ട് പോകുമെന്ന് എക്സിലൂടെ മറുപടി നൽകി. കൂടാതെ മോദിക്കൊപ്പമുള്ള ഒരു സെൽഫി ‘നീസ്!’ (Nice) എന്ന ക്യാപ്ഷനോടെ മാക്രോൺ പങ്കുവെച്ചപ്പോൾ, ‘നീസിൽ നിങ്ങളെ കണ്ടുമുട്ടിയതിൽ സന്തോഷം’ (Nice to have met you in Nice) എന്നായിരുന്നു മോദിയുടെ രസകരമായ മറുപടി.
ആഘോഷങ്ങൾക്കപ്പുറം വലിയ നയതന്ത്ര തീരുമാനങ്ങൾക്കും ഈ സന്ദർശനം സാക്ഷ്യം വഹിച്ചു. നീസിലെ ചരിത്രപ്രസിദ്ധമായ വില്ല കെരിലോസിൽ (Villa Kerylos) വെച്ചാണ് ഇരുനേതാക്കളും നിർണ്ണായകമായ ഉഭയകക്ഷി ചർച്ചകൾ നടത്തിയത്. ഈ വർഷം ആദ്യം ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം ‘സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്’ എന്ന ഘട്ടത്തിലേക്ക് ഉയർത്തിയ ശേഷമുള്ള ഇവരുടെ ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പ്രതിരോധ സഹകരണം, ബഹിരാകാശ പങ്കാളിത്തം, സിവിൽ ആണവോർജ്ജം, ഹ്യൂമൻ സ്പേസ് ഫ്ലൈറ്റ്, സ്മോൾ മോഡുലാർ റിയാക്ടറുകൾ (SMR) എന്നിവയായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ. കൂടാതെ ഇരുരാജ്യങ്ങളിലെയും സ്റ്റാർട്ടപ്പുകളെയും നിക്ഷേപകരെയും പരസ്പരം ബന്ധിപ്പിക്കുന്ന ‘ഭാരത് ഇന്നവേറ്റ്സ് 2026’ കോൺക്ലേവ് ഇരുനേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ആഗോള തലത്തിൽ ഇന്ത്യ വെറുമൊരു ഉപഭോക്താവല്ലെന്നും ലോകത്തിനാവശ്യമായ പരിഹാരങ്ങൾ നൽകുന്ന രാജ്യമായി മാറിയെന്നും കോൺക്ലേവിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. ജി7 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ മാക്രോൺ ഒരുക്കിയ ഈ ബോളിവുഡ് വരവേൽപ്പ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ വളരുന്ന സ്വാധീനത്തിന്റെ നേർക്കാഴ്ചയായി വിലയിരുത്തപ്പെടുന്നു.









