ലോകത്തിലെ ഏറ്റവും പഴക്കമേറിയതും ഏതാണ്ട് രണ്ടായിരത്തിലധികം വർഷത്തെ പാരമ്പര്യവുമുള്ള ജപ്പാൻ രാജവംശം (Chrysanthemum Throne) കടുത്ത നിലനിൽപ്പ് ഭീഷണി നേരിടുന്നതായി റിപ്പോർട്ട്. രാജകുടുംബത്തിൽ പിൻഗാമികളാകാൻ പുരുഷന്മാർ ഇല്ലാത്തതാണ് ഈ വൻ പ്രതിസന്ധിക്ക് കാരണം. ഈ അടിയന്തര സാഹചര്യം മറികടക്കാൻ ചരിത്രത്തിലാദ്യമായി അകന്ന ബന്ധുക്കളായ പുരുഷന്മാരെ രാജകുടുംബത്തിലേക്ക് ദത്തെടുക്കാൻ അനുമതി നൽകുന്ന പുതിയ നിർദ്ദേശത്തിന് ജാപ്പനീസ് പാർലമെന്റ് തത്വത്തിൽ അംഗീകാരം നൽകിയതായി ‘ദി ന്യൂയോർക്ക് ടൈംസ്’ റിപ്പോർട്ട് ചെയ്തു. രാജകുടുംബത്തിലെ അംഗങ്ങളുടെ എണ്ണം അതിവേഗം കുറയുന്നത് തടയാൻ പാർലമെന്റിലെ ഭൂരിഭാഗം രാഷ്ട്രീയ പാർട്ടികളും ഈ നീക്കത്തെ പിന്തുണച്ചിട്ടുണ്ട്.
നിലവിലെ ജാപ്പനീസ് നിയമമനുസരിച്ച് പുരുഷന്മാർക്ക് മാത്രമേ രാജസിംഹാസനത്തിൽ ഏറാൻ അവകാശമുള്ളൂ. നിലവിലെ ചക്രവർത്തിയായ നരുഹിതോയ്ക്ക് ഐകോ (Princess Aiko) എന്ന ഒരു മകൾ മാത്രമാണുള്ളത്. നിയമപ്രകാരം അവർക്ക് ഭരണാധികാരിയാകാൻ കഴിയില്ലെന്ന് മാത്രമല്ല, ഒരു സാധാരണക്കാരനെ വിവാഹം കഴിച്ചാൽ രാജകുടുംബത്തിലെ പദവികൾ പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്യും. നിലവിൽ കേവലം 16 അംഗങ്ങൾ മാത്രമുള്ള രാജകുടുംബത്തിൽ ഭാവിയിൽ സിംഹാസനത്തിലേക്ക് അവകാശിയായിട്ടുള്ളത് ചക്രവർത്തിയുടെ അനന്തരവനായ 19 കാരൻ ഹിസാഹിതോ രാജകുമാരൻ (Prince Hisahito) മാത്രമാണ്. ഹിസാഹിതോയ്ക്ക് ശേഷം മറ്റ് പുരുഷന്മാരില്ലാത്തത് രാജവംശത്തിന്റെ ഭാവി തന്നെ ഇല്ലാതാക്കുമെന്ന ആശങ്ക ശക്തമാക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം 1947-ൽ രാജപദവികൾ ഉപേക്ഷിക്കേണ്ടി വന്ന 11 മുൻ രാജശാഖകളിലെ (Former Imperial Branches) പുരുഷന്മാരെ ദത്തെടുക്കാൻ പാർലമെന്റ് അനുമതി നൽകുന്നത്. ഈ കുടുംബങ്ങളിൽ നിലവിൽ അവിവാഹിതരായ പത്തോളം യുവാക്കൾ ഉണ്ടെന്നാണ് വിവരം. ഇങ്ങനെ ദത്തെടുക്കപ്പെടുന്നവർക്ക് ഉടനടി രാജാവകകാശം ലഭിക്കില്ലെങ്കിലും അവരുടെ അടുത്ത തലമുറയ്ക്ക് സിംഹാസനത്തിലേക്ക് വരാൻ സാധിക്കുമെന്നാണ് സൂചന. ഇതോടൊപ്പം, രാജകുമാരിമാർ സാധാരണക്കാരെ വിവാഹം കഴിച്ചാലും അവരുടെ രാജപദവി നിലനിർത്താൻ അനുവദിക്കുന്ന മറ്റൊരു നിർദ്ദേശവും പാർലമെന്റിന്റെ പരിഗണനയിലുണ്ട്. രാജകുടുംബത്തിൽ സ്ത്രീ ഭരണാധികാരികൾ വരുന്നതിനെ ജപ്പാനിലെ ഭൂരിപക്ഷം പൊതുജനങ്ങളും പിന്തുണയ്ക്കുന്നുണ്ടെങ്കിലും, കടുത്ത യാഥാസ്ഥിതികരായ ഭരണാധികാരികൾ പുരുഷാധിപത്യ പാരമ്പര്യം നിലനിർത്താനാണ് ദത്തെടുക്കൽ പോലുള്ള ഈ പുതിയ വഴി തിരഞ്ഞെടുത്തിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ആഗോളതലത്തിൽ വലിയ ചർച്ചകൾക്കാണ് ജപ്പാന്റെ ഈ പുതിയ തീരുമാനം വഴിതുറന്നിരിക്കുന്നത്.












