കേന്ദ്ര സർക്കാരിന്റെ വിവാദമായ ‘പി എം ശ്രീ’ (PM SHRI) സ്കൂൾ നവീകരണ പദ്ധതി കേരളത്തിൽ നടപ്പിലാക്കാനുള്ള നീക്കത്തിനെതിരെ നിലവിലെ യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കാന്തപുരം സമസ്ത വിഭാഗം രംഗത്ത്. പ്രതിപക്ഷത്തിരുന്നപ്പോൾ പദ്ധതിയെ നഖശിഖാന്തം എതിർത്തവർ ഭരണത്തിലെത്തിയപ്പോൾ വാക്ക് മാറ്റുകയാണോ എന്ന് സമസ്ത പോഷക സംഘടനയായ എസ് വൈ എസ് (SYS) ചോദ്യം ചെയ്തു. കേന്ദ്രത്തിന്റെ ഈ പരിഷ്കാരം മതേതര വിശ്വാസികളിൽ വലിയ തോതിൽ ആശങ്കയും ഭീതിയും ഉണ്ടാക്കുന്ന കാര്യമാണെന്ന് എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പ്രതിപക്ഷത്തിരുന്ന കാലത്ത് പി എം ശ്രീ കരാർ ഒരു കാരണവശാലും കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കില്ലെന്നായിരുന്നു യു ഡി എഫ് പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. യു ഡി എഫിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ട് നൽകിയതിനും തുടർന്ന് അധികാരത്തിൽ വരാൻ സാധിച്ചതിനും ഈ ശക്തമായ മതേതര നിലപാടും ഒരു പ്രധാന കാരണമായിട്ടുണ്ടെന്ന് റഹ്മത്തുള്ള സഖാഫി ഓർമ്മിപ്പിച്ചു.
അതേസമയം, ആർ എസ് എസ് പരിപാടിയിൽ കേരളത്തിലെ ചില സർവ്വകലാശാല വി സിമാർ പങ്കെടുത്ത സംഭവത്തിലും സമസ്ത ശക്തമായ അമർഷം രേഖപ്പെടുത്തി. വി സിമാർ ഇത്തരം രാഷ്ട്രീയ പരിപാടികളിൽ പങ്കെടുത്തത് ഒട്ടും ജനാധിപത്യപരമല്ലെന്നും ഇവർക്കെതിരെ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ ആവശ്യപ്പെട്ടു.












