കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചു പ്രധാന തെരഞ്ഞെടുപ്പ് ഗ്യാരന്റികളിൽ ഉൾപ്പെട്ട ‘ഗൃഹലക്ഷ്മി’, ‘ഗൃഹജ്യോതി’ പദ്ധതികളിൽ വിപുലമായ പുനഃപരിശോധനയും പൊളിച്ചെഴുത്തും നടത്താൻ ഡി.കെ. ശിവകുമാർ സർക്കാർ തീരുമാനിച്ചു. പദ്ധതികൾ പൂർണ്ണമായി നിർത്തലാക്കില്ലെന്നും എന്നാൽ അനർഹരെയും മരിച്ചവരെയും പൂർണ്ണമായി ഒഴിവാക്കി സാമ്പത്തിക ചോർച്ച തടയുകയാണ് ലക്ഷ്യമെന്നുമാണ് ഔദ്യോഗിക വിശദീകരണം.
രാജ്യത്തെ തന്നെ ഏറ്റവും വലിയ നേരിട്ടുള്ള പണമിടപാട് പദ്ധതിയായി രാഹുൽ ഗാന്ധി വിശേഷിപ്പിച്ച ഗൃഹലക്ഷ്മി പദ്ധതിയിലൂടെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 100 കോടി രൂപയോളം അനർഹർ കൈപ്പറ്റിയെന്നാണ് പരിശോധനകളിൽ കണ്ടെത്തിയത്. മൺമറഞ്ഞുപോയ ലക്ഷക്കണക്കിന് ആളുകളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇപ്പോഴും പ്രതിമാസം 2000 രൂപ വീതം പോകുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സർക്കാർ അടിയന്തിര നടപടിക്ക് മുതിർന്നത്. ഈ പദ്ധതിക്കായി 2025-26 സാമ്പത്തിക വർഷത്തിൽ 62,345 കോടി രൂപയും, നടപ്പു വർഷത്തിൽ ഇതുവരെ 28,608 കോടി രൂപയും സർക്കാരിന് ചെലവായിട്ടുണ്ട്.
വീടുകൾക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നൽകുന്ന ഗൃഹജ്യോതി പദ്ധതിയിലും വൻ അഴിമതികൾ കണ്ടെത്തിയിട്ടുണ്ട്. പല വ്യക്തികളും ഒന്നിലധികം മീറ്ററുകൾ സ്ഥാപിച്ച് ഒരേ സമയം പലയിടങ്ങളിൽ നിന്നും ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതായി തെളിഞ്ഞു. കൂടാതെ, ഗാർഹിക ആവശ്യങ്ങൾക്കായി നൽകുന്ന ഈ സൗജന്യ വൈദ്യുതി പലരും വാണിജ്യാവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നതായും വ്യക്തമായി. കഴിഞ്ഞ വർഷം 28,000 കോടി രൂപയും, 2026-ൽ ഇതുവരെ പതിനായിരം കോടിയിലേറെ രൂപയും ഈ പദ്ധതിക്കായി സർക്കാർ ചെലവഴിച്ചിട്ടുണ്ട്.
ക്രമക്കേടുകളിലൂടെ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ നീക്കം തുടങ്ങിയ സർക്കാർ, ഇനി മുതൽ ആനുകൂല്യങ്ങൾ കൃത്യമായി ലഭിക്കാൻ യോഗ്യരായ എല്ലാ ഗുണഭോക്താക്കളും തങ്ങളുടെ വിവരങ്ങൾ ഔദ്യോഗിക തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വീണ്ടും രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. പുതിയ ഗുണഭോക്തൃ പട്ടിക തയ്യാറാക്കിയ ശേഷമേ ഇനി ആനുകൂല്യങ്ങൾ വിതരണം ചെയ്യൂ എന്ന കർശന നിലപാടിലാണ് മുഖ്യമന്ത്രി. പദ്ധതികൾ നിർത്തുകയല്ല, മറിച്ച് മറ്റുള്ളവർക്ക് മാതൃകയാകുന്ന മാറ്റങ്ങൾ വരുത്തുകയാണെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കി.
സർക്കാർ പുനഃപരിശോധനയുമായി മുന്നോട്ട് പോകുമ്പോൾ, സൗജന്യങ്ങൾ പ്രഖ്യാപിച്ച് കൈപൊള്ളിയ കോൺഗ്രസ് സർക്കാർ പദ്ധതികളിൽ നിന്ന് പിന്നാക്കം പോകുകയാണെന്ന് പ്രതിപക്ഷം പരിഹസിച്ചു. ലക്ഷക്കണക്കിന് മരിച്ചവരെ ഇപ്പോൾ ഒഴിവാക്കുമെന്ന് പറയുമ്പോൾ, കഴിഞ്ഞ മൂന്ന് വർഷമായി ജനങ്ങളുടെ കോടിക്കണക്കിന് രൂപ ആരുടെ അക്കൗണ്ടുകളിലേക്കാണ് സർക്കാർ ഒഴുക്കിയതെന്ന് വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര ആവശ്യപ്പെട്ടു.












