ബംഗ്ലാദേശിൽ തീവ്ര ഇസ്ലാമിസ്റ്റ് സംഘടനകളുടെ ശക്തമായ എതിർപ്പിനെയും ഭീഷണിയെയും തുടർന്ന് രാജ്യത്തെ ഏറ്റവും വലിയ ശ്രീരാമ പ്രതിമയുടെ നിർമ്മാണം താൽക്കാലികമായി നിർത്തിവെച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷ സംഘടനകളും ധാക്ക സർവകലാശാലയിലെ വിദ്യാർത്ഥികളും ചേർന്ന് തലസ്ഥാന നഗരമായ ധാക്കയിൽ വൻ പ്രതിഷേധ പ്രകടനം നടത്തി. ഗായ്ബന്ദ ജില്ലയിലെ പലാഷ്ബാരി ഉപസിലയിൽ നിർമ്മിക്കുന്ന 81 അടി ഉയരമുള്ള പ്രതിമയുടെ നിർമ്മാണമാണ് കടുത്ത സമ്മർദ്ദത്തെത്തുടർന്ന് ക്ഷേത്ര ഭാരവാഹികൾക്ക് നിർത്തിവെക്കേണ്ടി വന്നത്.
ഗായ്ബന്ദ പലാഷ്ബാരി കോമർപൂർ ഗ്രാമത്തിലെ ശ്രീ ശ്രീ രാധാ ഗോവിന്ദ ക്ഷേത്രത്തിലാണ് ഈ കൂറ്റൻ ശ്രീരാമ പ്രതിമ ഉയരുന്നത്. പദ്ധതിയുമായി മുന്നോട്ട് പോകുന്ന സംഘാടകർക്ക് നേരെ തീവ്രവാദ ഗ്രൂപ്പുകളിൽ നിന്ന് നിരന്തരമായ ഭീഷണികളും സമ്മർദ്ദവും ഉണ്ടായതിനെ തുടർന്നാണ് നിർമ്മാണം നിർത്തിവെക്കുന്നതെന്ന് ഈ മാസം ആദ്യം നടത്തിയ വാർത്താസമ്മേളനത്തിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു. പ്രതിമയുടെ ഏകദേശം 80 ശതമാനത്തോളം നിർമ്മാണ പ്രവർത്തനങ്ങളും ഇതിനോടകം പൂർത്തിയായ ഘട്ടത്തിലാണ് ഈ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. സനാതന ധർമ്മത്തിന്റെ പ്രധാന ആത്മീയ പ്രതീകങ്ങളിലൊന്നായ ശ്രീരാമന്റെ പ്രതിമ തകർക്കുമെന്ന തരത്തിലുള്ള ഭീഷണികൾ ഉയർന്നതോടെ തങ്ങൾ കടുത്ത ഭയത്തിലാണെന്നും, നിർമ്മാണം പൂർത്തിയാക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാനും സുരക്ഷാ ഏജൻസികളും അടിയന്തരമായി ഇടപെടണമെന്നും ക്ഷേത്ര കമ്മിറ്റി സ്ഥാപക പ്രസിഡന്റ് ഹരിദാസ് ചന്ദ്ര ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
സംഭവത്തിൽ ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യൻ യൂണിറ്റി കൗൺസിൽ കേന്ദ്ര കമ്മിറ്റി ശക്തമായ അപലപിച്ചു. ന്യൂനപക്ഷ സമുദായങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം വർഗീയ അധിക്ഷേപങ്ങളും ഭീഷണികളും തടയാൻ സർക്കാർ ഉടനടി ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ക്രമസമാധാന നില തകരാതിരിക്കാനും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അധികൃതർ ജാഗ്രത പാലിക്കണമെന്നാണ് ഉയരുന്ന ആവശ്യം. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അതിക്രമങ്ങൾ ആഗോളതലത്തിൽ ചർച്ചയാകുന്ന പശ്ചാത്തലത്തിൽ, ഈ പുതിയ പ്രതിമ വിവാദം സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.








