പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച വാദങ്ങൾ പൂർണ്ണമായും വസ്തുതാവിരുദ്ധമാണെന്ന് മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. പിഎം ശ്രീ പദ്ധതിയിൽ നിന്ന് എൽഡിഎഫ് സർക്കാർ ഒരു പൈസ പോലും വാങ്ങിയിട്ടില്ലെന്നും, സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെ താൻ വെല്ലുവിളിക്കുകയാണെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു.
പിഎം ശ്രീ പദ്ധതിയുമായി കേരളം സഹകരിക്കുമെന്നും മുൻ സർക്കാർ പദ്ധതിക്കായി കരാർ ഒപ്പിട്ട് പണം വാങ്ങിയെന്നും വി.ഡി. സതീശൻ വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത മറുപടിയുമായി വി. ശിവൻകുട്ടി രംഗത്തെത്തിയത്. “പദ്ധതി നടപ്പാക്കാൻ സ്കൂളുകളുടെ പട്ടിക പോലും നൽകിയിട്ടില്ല” തങ്ങൾ എസ്എസ്കെ ഫണ്ട് മാത്രമാണ് വാങ്ങിയത് മുൻ സർക്കാർ പിഎം ശ്രീ ഫണ്ടല്ല വാങ്ങിയത്, മറിച്ച് എസ്എസ്കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചത്. പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനായി സ്കൂളുകളുടെ പട്ടിക കേന്ദ്രത്തിന് നൽകണമായിരുന്നു, എന്നാൽ എൽഡിഎഫ് സർക്കാർ ആ പട്ടിക നൽകിയിട്ടേയില്ല.
ഇത് കൂടാതെ പിഎം ശ്രീയുടെ ഭാഗമാകില്ലെന്ന് കാണിച്ച് എൽഡിഎഫ് സർക്കാർ ആദ്യം തന്നെ കേന്ദ്രത്തിന് കത്ത് നൽകിയിരുന്നു. പിന്നീട് മന്ത്രിസഭ യോഗം ചേരുകയും, പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ മരവിപ്പിക്കാൻ കത്ത് നൽകുകയും ചെയ്തു. ഇത് വ്യക്തമാക്കുന്ന ഔദ്യോഗിക സർക്കാർ രേഖകൾ ഇപ്പോഴും നിലവിലുണ്ട് എന്നും മുൻ മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി വി.ഡി. സതീശൻ കാര്യങ്ങൾ കൃത്യമായി മനസ്സിലാക്കാതെയാണ് സംസാരിക്കുന്നത്. മന്ത്രിസഭാ ഉപസമിതി വരുന്നതിൽ തെറ്റില്ല, എന്നാൽ പിഎം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു പൈസ പോലും വാങ്ങിയിട്ടില്ല.










