ഇന്ത്യയിൽ വൻ ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട പാകിസ്താൻ ബന്ധമുള്ള സ്ലീപ്പർ സെൽ ശൃംഖലയെ സുരക്ഷാ ഏജൻസികൾ തകർത്തു. മധ്യപ്രദേശ്, ബിഹാർ ഭീകരവിരുദ്ധ സേനകൾ (എടിഎസ്) സംയുക്തമായി നടത്തിയ നീക്കത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാറിലെ മധുബനിയിലുള്ള നൂർ-ഇ-മുഹമ്മദിയ മദ്രസയിലെ അധ്യാപകനായ ഇസ്ഹാറുൽ ഉൾപ്പെടെ മൂന്ന് പേരെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു. പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസികളുടെയും ഭീകരരുടെയും നിർദേശപ്രകാരമാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
നേപ്പാൾ കേന്ദ്രീകരിച്ചാണ് ഈ ഭീകരശൃംഖല പ്രധാനമായും പ്രവർത്തിച്ചിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. ബിഹാറിലെ വിവിധ ജില്ലകളിൽ നിന്ന് ആളുകളുടെ തിരിച്ചറിയൽ രേഖകളും ആധാർ കാർഡുകളും വിലയ്ക്ക് വാങ്ങിയാണ് ഇസ്ഹാറുൽ ഇന്ത്യൻ സിം കാർഡുകൾ സംഘടിപ്പിച്ചിരുന്നത്. ഈ സിം കാർഡുകൾ നേപ്പാളിലെ ഏജന്റുമാർ വഴി പാകിസ്താനിലേക്ക് കടത്തുകയായിരുന്നു ഇയാളുടെ രീതി. ഈ വലിയ മാഫിയയെ നിയന്ത്രിക്കുന്നതിനായി ഇസ്ഹാറുൽ പലതവണ നേപ്പാൾ സന്ദർശിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഭോപ്പാൽ സ്വദേശിയായ മുഹമ്മദ് ഫറാസ് എന്ന ഖാലിദ് സൈഫുള്ളയെ മധ്യപ്രദേശ് എടിഎസ് അറസ്റ്റ് ചെയ്തതോടെയാണ് ഈ ശൃംഖലയുടെ ചുരുളഴിയുന്നത്.
മുഹമ്മദ് ഫറാസിനെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും ഇയാളുടെ ഫോണിലെ വാട്സാപ്പ് ചാറ്റുകൾ, ഗൂഗിൾ മീറ്റ് വിവരങ്ങൾ എന്നിവ പരിശോധിച്ചതിൽ നിന്നുമാണ് ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശി നയീം അബ്ദുള്ള, ബിഹാർ സ്വദേശി ഇസ്ഹാറുൽ എന്നിവരുടെ പങ്കാളിത്തം പുറത്തുവരുന്നത്. തുടർന്ന് എടിഎസ് പ്രത്യേക സംഘം യുപിയിൽ നിന്ന് നയീമിനെയും ബിഹാറിൽ നിന്ന് ഇസ്ഹാറുലിനെയും പിടികൂടുകയായിരുന്നു. മദ്രസ വിദ്യാഭ്യാസത്തിന്റെ മറവിൽ യുവാക്കളെ മസ്തിഷ്കപ്രക്ഷാളനം (Brainwash) നടത്തി ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയായിരുന്നു ഇസ്ഹാറുലിന്റെ പ്രധാന ചുമതല. ഭഗൽപൂർ, കിഷൻഗഞ്ച്, പൂർണിയ, ദർഭംഗ തുടങ്ങിയ ജില്ലകളിൽ നിന്ന് വലിയ തോതിൽ സിം കാർഡുകൾ ഇയാൾ കടത്തിയിട്ടുണ്ട്.
പിടിയിലായ മൂന്ന് പേരും പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഭീകര നേതാവ് മുഫ്തി സൈനുൽ ആബിദീനുമായി നേരിട്ട് ബന്ധമുള്ളവരാണ്. പ്രവാചകന് വേണ്ടി ജീവൻ ത്യാഗം ചെയ്യുന്നത് അഭിമാനമാണെന്ന് വ്യക്തമാക്കുന്ന തീവ്രവാദ സ്വഭാവമുള്ള ഓഡിയോ സന്ദേശങ്ങൾ മുഫ്തി ഇവർക്ക് ടെലിഗ്രാം വഴി അയച്ചിരുന്നു. സമാനമായ രീതിയിൽ ഓഡിയോ, വീഡിയോ സന്ദേശങ്ങൾ റെക്കോർഡ് ചെയ്ത് അയച്ച് തങ്ങളുടെ വിശ്വസ്തത തെളിയിക്കാൻ മുഫ്തി ആവശ്യപ്പെട്ടതനുസരിച്ച് ഇവർ പാകിസ്താനിലേക്ക് ദൃശ്യങ്ങൾ അയച്ചു നൽകുകയും ചെയ്തു. ഇന്ത്യയിലെ പ്രമുഖ ആരാധനാലയങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി രാജ്യത്ത് വലിയൊരു വർഗീയ കലാപത്തിനാണ് ഇവർ പദ്ധതിയിട്ടിരുന്നത്. വിദേശത്തുള്ള മുജാഹിദ്ദീൻ ഗ്രൂപ്പുകളുമായി ടെലിഗ്രാം, വാട്സാപ്പ് എന്നിവ വഴി ബന്ധപ്പെട്ടിരുന്ന ഇവർ, പിടിക്കപ്പെടാതിരിക്കാൻ സന്ദേശങ്ങൾ ഉടനടി ഡിലീറ്റ് ചെയ്യുകയായിരുന്നു പതിവ്. ഈ ശൃംഖലയുമായി ബന്ധപ്പെട്ട മറ്റ് സ്ലീപ്പർ സെൽ അംഗങ്ങൾക്കായി സുരക്ഷാ ഏജൻസികൾ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.








