കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും പശ്ചിമ ബംഗാൾ മുൻ മന്ത്രിയുമായ ഉദയൻ ഗുഹ അറസ്റ്റിൽ. കൊൽക്കത്തയിൽ വച്ചാണ് ഇയാൾ അറസ്റ്റിലായത്. കൂച്ച് ബിഹാർ പൊലീസ് ആണ് തൃണമൂൽ നേതാവിനെ കസ്റ്റഡിയിലെടുത്തത്. അഴിമതി, തിരഞ്ഞെടുപ്പാനന്തര അക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് തൃണമൂൽ നേതാക്കൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ അറസ്റ്റ്. ഉദയൻ ഗുഹയെ ട്രാൻസിറ്റ് റിമാൻഡിനായി കൊൽക്കത്ത കോടതിയിൽ ഹാജരാക്കിയ ശേഷം ചോദ്യം ചെയ്യലിനായി കൂച്ച് ബിഹാറിലെ ദിൻഹാതയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് അറിയിച്ചു.
കൊൽക്കത്ത ഫൂൽബഗാൻ പ്രദേശത്തെ ഫ്ലാറ്റിൽ ഒളിവിൽ കഴിയുകയായിരുന്ന അദ്ദേഹത്തെ ബുധനാഴ്ച രാവിലെ കൂച്ച് ബിഹാർ ജില്ലാ പൊലീസ് സംഘം നാടകീയമായി വളഞ്ഞാണ് കസ്റ്റഡിയിലെടുത്തത്. ദിൻഹാത മുൻസിപ്പാലിറ്റിയിൽ വ്യാജ ഒപ്പുകളും രേഖകളും ചമച്ച് കെട്ടിട നിർമ്മാണ പ്ലാനുകൾ പാസ്സാക്കിയതുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക അഴിമതി ആരോപണം ഉയർന്നിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ഉദയൻ ഗുഹയുടെ അതീവ വിശ്വസ്തനും മുൻ മുൻസിപ്പൽ ചെയർമാനുമായ ഗൗരീശങ്കർ മഹേശ്വരി, ടിഎംസി നേതാവ് മൗമിത ഭട്ടാചാര്യ എന്നിവരെ പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഉദയൻ ഗുഹയുടെ പങ്കിനെക്കുറിച്ച് പൊലീസിന് വ്യക്തമായ തെളിവ് ലഭിക്കുന്നത്.
2021-ലെയും കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെയും ഫലപ്രഖ്യാപനങ്ങൾക്ക് പിന്നാലെ പ്രതിപക്ഷമായ ബിജെപി പ്രവർത്തകരുടെ വീടുകൾ തകർക്കാനും സ്ത്രീകളെ ആക്രമിക്കാനും ഗുണ്ടകൾക്ക് നേതൃത്വം നൽകിയെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ മുൻപ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉദയൻ ഗുഹയെയും അദ്ദേഹത്തിന്റെ പ്രധാന അനുയായി ജയദീപ് ഘോഷിനെയും കുപ്രസിദ്ധ അക്രമികളായാണ് വിശേഷിപ്പിച്ചിരുന്നത്. ജയദീപ് ഘോഷിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.








