ലഖ്‌നൗ : പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലും മഹാരാഷ്ട്രയിലെ ശിവസേനയിലുമുണ്ടായ ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ ഉത്തർപ്രദേശിലും വലിയൊരു രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നതായി സൂചന. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടി വലിയൊരു പിളർപ്പിലേക്ക് നീങ്ങുകയാണെന്നാണ് ഉത്തർപ്രദേശിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എസ്‌പിയിലെ മുതിർന്ന നേതാവും അഖിലേഷിന്റെ അമ്മാവനുമായ റാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായാണ് പുറത്തുവരുന്ന വിവരം.
യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ അംഗവും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി അധ്യക്ഷനുമായ ഓം പ്രകാശ് രാജ്ഭർ ആണ് സമാജ്‌വാദി പാർട്ടിയിലെ പിളർപ്പിനെ കുറിച്ച് പരസ്യ പ്രസ്താവന നടത്തിയത്. 2027-ൽ ഉത്തർപ്രദേശിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചേരിമാറ്റങ്ങൾ ഉണ്ടാകുമെന്നാണ് രാജ്ഭർ നൽകുന്ന സൂചന. നിലവിൽ ലോക്സഭയിൽ 37 എംപിമാരുള്ള സമാജ്‌വാദി പാർട്ടി സഭയിലെ മൂന്നാമത്തെ വലിയ കക്ഷിയാണ്. യുപി നിയമസഭയിൽ 101 എംഎൽഎമാരും പാർട്ടിക്ക് കീഴിലുണ്ട്. 2022-ൽ 111 സീറ്റുകൾ ജയിച്ചിരുന്നെങ്കിലും പിന്നീട് പലരും പാർട്ടി വിടുകയായിരുന്നു.
അതേസമയം, ഒപി രാജ്ഭറിന്റെ ആരോപണങ്ങൾ മാധ്യമ ശ്രദ്ധ നേടാനുള്ള വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾ മാത്രമാണെന്ന് സമാജ്‌വാദി പാർട്ടി വക്താക്കൾ പ്രതികരിച്ചു. മുൻപും പലതവണ സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ച് പരാജയപ്പെട്ട ചരിത്രമാണ് രാജ്ഭറിനുള്ളതെന്നും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ പാർട്ടി കൂടുതൽ ശക്തമായി മുന്നോട്ട് പോവുകയാണെന്നും എസ്‌പി ക്യാമ്പ് വ്യക്തമാക്കി. എസ്‌പിയിലെ എംഎൽഎമാരോ നേതാക്കളോ പാർട്ടി വിടില്ലെന്നും ബിജെപിയുടെ സമ്മർദ്ദ രാഷ്ട്രീയത്തിന് മുന്നിൽ കീഴടങ്ങില്ലെന്നും അവർ കൂട്ടിച്ചേർത്തു.










