മഹാരാഷ്ട്ര രാഷ്ട്രീയത്തിലും ദേശീയതലത്തിലും വൻ ഭൂകമ്പം സൃഷ്ടിച്ചുകൊണ്ട് ശിവസേന ഉദ്ദവ് താക്കറെ പക്ഷം വീണ്ടും പിളർപ്പിലേക്ക്. തൃണമൂൽ കോൺഗ്രസിന് പിന്നാലെ ഉദ്ദവ് പക്ഷത്തെ ഭൂരിഭാഗം ലോക്സഭാ എം.പിമാരും എൻ.ഡി.എ സഖ്യത്തിലേക്ക് ചേക്കേറാനൊരുങ്ങുന്നതായാണ് ഏറ്റവും പുതിയ വിവരങ്ങൾ.
ലോക്സഭയിൽ ഉദ്ദവ് താക്കറെ പക്ഷത്തിനുള്ള ആകെ 9 എം.പിമാരിൽ 6 പേർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഭരണപക്ഷത്തേക്ക് മാറാൻ നീക്കം തുടങ്ങി. ഇവർ ലോക്സഭയിൽ പ്രത്യേക ബ്ലോക്കായി ഇരിക്കാൻ സ്പീക്കർക്ക് കത്ത് നൽകുമെന്നാണ് വിവരം. ഇതിൽ അഞ്ച് എം.പിമാർ ഇതിനോടകം തന്നെ ദില്ലിയിലെത്തിയിട്ടുണ്ട്. മുംബൈയിലുള്ള ഒരു എം.പി കൂടി ചേരുന്നതോടെ വിമതരുടെ എണ്ണം ആറാകും.
ആകെ ഒൻപത് പേരിൽ മൂന്നിൽ രണ്ട് ഭാഗമായ 6 പേർ ഒന്നിച്ച് മറുകണ്ടം ചാടിയാൽ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള അയോഗ്യത ഒഴിവാക്കാൻ സാധിക്കുമെന്നാണ് വിമത എം.പിമാരുടെ കണക്കുകൂട്ടൽ. അപകടം മണത്ത ഉദ്ദവ് പക്ഷം ഇവരെ പിടിച്ചുനിർത്താൻ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. വിമതരെ അനുനയിപ്പിക്കാൻ ദില്ലിയിലെത്തിയ ഉദ്ദവ് പക്ഷത്തെ മുതിർന്ന നേതാവ് സഞ്ജയ് റാവുത്ത് കടുത്ത ആരോപണങ്ങളുമായാണ് രംഗത്തെത്തിയത്. തങ്ങൾക്കൊപ്പം അവശേഷിക്കുന്ന മൂന്ന് എം.പിമാരായ അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭാവു വാസെ എന്നിവരെ ഒപ്പമിരുത്തിയാണ് അദ്ദേഹം വാർത്താസമ്മേളനം നടത്തിയത്.
ഏക്നാഥ് ഷിൻഡേയെ മുൻനിർത്തി ബി.ജെ.പി തങ്ങളുടെ എം.പിമാരെ വിലയ്ക്കെടുത്തതാണെന്ന് റാവുത്ത് ആരോപിച്ചു. ഓരോ എം.പിമാർക്കും 15 കോടി രൂപ വീതം നൽകി ചാർട്ടഡ് ഫ്ലൈറ്റിലാണ് മഹാരാഷ്ട്രയിൽ നിന്നും ദില്ലിയിലേക്ക് റാഞ്ചിക്കൊണ്ടുപോയത് എന്നതാണ് പ്രധാന ആരോപണം. മഹാരാഷ്ട്രയിൽ ഇപ്പോൾ നടക്കുന്നത് ‘ഓപ്പറേഷൻ ടൈഗർ’ ആണെന്നും, പാർട്ടി വിട്ടുപോകുന്ന എം.പിമാർ തങ്ങളുടെ പദവികൾ രാജിവെച്ച് പോകാൻ ധീരത കാണിക്കണമെന്നും സഞ്ജയ് റാവുത്ത് വെല്ലുവിളിച്ചു.
ശിവസേന എം.പിമാർ കൂടി ചേരുന്നതോടെ ലോക്സഭയിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭൂരിപക്ഷം റെക്കോർഡ് നിലയിലേക്ക് ഉയരും. നിലവിൽ എൻ.ഡി.എ പക്ഷത്ത് 293 എം.പിമാരാണുള്ളത്. ഇതിലേക്ക് ടി.എം.സിയുടെ 20 പേരും ശിവസേന ഉദ്ദവ് പക്ഷത്തെ 6 പേരും കൂടി വരുന്നതോടെ ഭരണപക്ഷത്തെ അംഗബലം 319 ആയി ഉയരും.












