പാരീസ് : ഇന്ത്യ-യൂറോപ്യൻ യൂണിയൻ ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ ഈ വർഷാവസാനത്തോടെ ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. ഫ്രാൻസിലെ എവിയനിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ അനുബന്ധമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യൂറോപ്യൻ യൂണിയൻ മേധാവി ഈ സുപ്രധാന വിവരം പങ്കുവെച്ചത്. യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് അന്റോണിയോ കോസ്റ്റയും ഉർസുലയ്ക്കൊപ്പം പ്രധാനമന്ത്രി മോദിയുമായി ചർച്ച നടത്തി.
രണ്ട് പതിറ്റാണ്ടോളം നീണ്ട ചർച്ചകൾക്കൊടുവിൽ, ഈ വർഷം ജനുവരി 27-നാണ് ഇന്ത്യയും യൂറോപ്യൻ യൂണിയനും വ്യാപാര കരാറിന്റെ ചർച്ചകൾ അന്തിമമായി പൂർത്തിയാക്കിയത്. ആഗോള രാഷ്ട്രീയ ലോകത്ത് ‘മദർ ഓഫ് ഓൾ ഡീൽസ്’ എന്നാണ് ഈ ഉഭയകക്ഷി കരാർ വിശേഷിപ്പിക്കപ്പെടുന്നത്. ഏകദേശം 200 കോടിയോളം വരുന്ന ജനങ്ങളിലേക്ക് നേരിട്ട് എത്തുകയും ആഗോള ജിഡിപിയുടെ കാൽഭാഗത്തോളം കൈയാളുന്ന വിപണി തുറക്കുകയും ചെയ്യുന്നതാണ് ഈ വ്യാപാര കരാർ. ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ യൂറോപ്യൻ യൂണിയനിലേക്കുള്ള ഇന്ത്യയുടെ 99 ശതമാനം കയറ്റുമതികളുടെയും നികുതി ഇല്ലാതാകും. അതുപോലെ, യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്കുള്ള 97 ശതമാനത്തിലധികം ഉൽപ്പന്നങ്ങളുടെയും കസ്റ്റംസ് ഡ്യൂട്ടിയും വെട്ടിക്കുറയ്ക്കും. യൂറോപ്യൻ കയറ്റുമതിക്കാർക്ക് മാത്രം പ്രതിവർഷം നാല് ബില്യൺ യൂറോയുടെ നികുതി ലാഭിക്കാൻ ഈ കരാർ സഹായിക്കുമെന്നാണ് യൂറോപ്യൻ യൂണിയൻ വിലയിരുത്തുന്നത്.
നിലവിൽ ഉൽപന്നങ്ങളുടെ വ്യാപാരത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് യൂറോപ്യൻ യൂണിയൻ. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ തമ്മിലുള്ള ഈ സാമ്പത്തിക സഖ്യം വരും ദശകങ്ങളിൽ ആഗോള വിപണിയുടെ ഗതി നിർണ്ണയിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉഭയകക്ഷി വ്യാപാരം ഇരട്ടിയാക്കുക, പുതിയ സ്റ്റാർട്ടപ്പ്-സാങ്കേതിക പങ്കാളിത്തം ഉറപ്പാക്കുക എന്നിവ കൂടാതെ
പ്രതിരോധ സുരക്ഷാ വെല്ലുവിളികൾ നേരിടാൻ സംയുക്ത പ്രതിരോധ തന്ത്രങ്ങൾ ആവിഷ്കരിക്കാനും ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ ലക്ഷ്യമിടുന്നു.








