സുരക്ഷിതവും സുസ്ഥിരവുമായ ഹരിതോർജ്ജത്തിലേക്കുള്ള ലോകരാജ്യങ്ങളുടെ മാറ്റത്തിന്റെ വേഗത ഒരു പതിറ്റാണ്ടിനിടയിൽ ആദ്യമായി ഇടിഞ്ഞതായി റിപ്പോർട്ട്. എന്നാൽ ഈ പ്രതിസന്ധികൾക്കിടയിലും പുനരുപയോഗ ഊർജ്ജ രംഗത്ത് മികച്ച മുന്നേറ്റം കാഴ്ചവെച്ചുകൊണ്ട് ഇന്ത്യ ആഗോള റാങ്കിംഗിൽ വലിയ നേട്ടമുണ്ടാക്കി. വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ‘എനർജി ട്രാൻസിഷൻ ഇൻഡക്സ് 2026’ റിപ്പോർട്ട് പ്രകാരം ഇന്ത്യ രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ലോകരാജ്യങ്ങളിൽ മികച്ച മുന്നേറ്റം കാഴ്ചവച്ചു.
ആഗോളതലത്തിൽ ഊർജ്ജ പരിവർത്തനം കൂടുതൽ അസ്ഥിരമാകുമ്പോഴും, ഇന്ത്യ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച രാജ്യങ്ങളിലൊന്നായി മാറിയെന്ന് ഡബ്ല്യു.ഇ.എഫ് പ്രത്യേകം എടുത്തുപറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, തുല്യത, സാമ്പത്തിക നിക്ഷേപം, സുസ്ഥിരത എന്നിവയാണ് ഇന്ത്യയെ തുണച്ചത്. ഇന്ത്യയിൽ ഹരിത ഇന്ധന മേഖലയിലെ തൊഴിലവസരങ്ങളിൽ 24 ശതമാനത്തിന്റെ വർദ്ധനവുണ്ടായതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്രീൻ ഹൈഡ്രജൻ പദ്ധതികൾ, പവർ ഗ്രിഡ് വിപുലീകരണം, സൗരോർജ്ജ-കാറ്റാടി പദ്ധതികളുടെ വേഗത കൂട്ടൽ എന്നിവയാണ് ഇന്ത്യയുടെ വരും വർഷങ്ങളിലെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങൾ എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
വേൾഡ് ഇക്കണോമിക് ഫോറം റിപ്പോർട്ട് പ്രകാരം, 2025-ൽ ആഗോള ഊർജ്ജ നിക്ഷേപം 3.3 ട്രില്യൺ ഡോളറിലെത്തിയിരുന്നു. ഇതിൽ 2.3 ട്രില്യൺ ഡോളറും ഹരിതോർജ്ജ പദ്ധതികൾക്കായുള്ളതായിരുന്നു. എങ്കിലും ലോകരാജ്യങ്ങളുടെ ഹരിതോർജ്ജ സന്നദ്ധത ഇടിയാൻ പ്രധാന കാരണം മിഡിൽ ഈസ്റ്റിലെയും മറ്റും സംഘർഷങ്ങളാണ്. ഈ വർഷം ഹോർമുസ് കടലിടുക്കിലുണ്ടായ എണ്ണക്കപ്പൽ ഗതാഗത തടസ്സങ്ങൾ ആഗോള ഊർജ്ജ വിതരണ വ്യവസ്ഥ എത്രത്തോളം ദുർബലമാണെന്ന് വീണ്ടും തെളിയിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡാറ്റാ സെന്ററുകൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവയുടെ കടന്നുവരവോടെ ലോകത്തെ വൈദ്യുതി ആവശ്യകത 3% വർദ്ധിച്ചതും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടി.








