എറണാകുളം : ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ പ്രതിക്കൂട്ടിലാക്കി പ്രത്യേക അന്വേഷണ സംഘത്തിന്റെ നിർണ്ണായക റിപ്പോർട്ട്. 2019-ൽ ദേവസ്വം ബോർഡിന് സംഭവിച്ച അതേ രീതിയിലുള്ള ഭരണപരമായ വീഴ്ചകൾ 2025-ലും ആവർത്തിച്ചതായാണ് എസ്‌ഐടി കണ്ടെത്തൽ. പി.എസ്. പ്രശാന്ത് ബോർഡ് പ്രസിഡന്റായിരുന്ന കാലയളവിലെ ഭരണസമിതിക്ക് ഗുരുതരമായ പാളിച്ചകൾ സംഭവിച്ചതായാണ് എസ്‌ഐടി തലവനായ എസ്പി എസ്. ശശിധരൻ ഹൈക്കോടതിയിൽ സമർപ്പിച്ച പുതിയ അന്വേഷണ പുരോഗതി റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
ഹൈക്കോടതിയുടെ മുൻകൂട്ടിയുള്ള യാതൊരുവിധ അനുമതിയും വാങ്ങാതെയാണ് ശ്രീകോവിലിലെ വിലപിടിപ്പുള്ള സ്വർണ്ണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി സന്നിധാനത്തുനിന്നും പുറത്തേക്ക് കൊണ്ടുപോയത്. ഈ അനാസ്ഥയാണ് വൻ സ്വർണ്ണക്കൊള്ളയ്ക്ക് കാരണമായതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. തൊണ്ടിമുതൽ നേരിട്ട് കണ്ടെത്താനാകാത്ത കേസായതിനാൽ പൂർണ്ണമായും ശാസ്ത്രീയ തെളിവുകളെ ആശ്രയിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ മിഥുനമാസ പൂജകൾക്കായി നടതുറന്നപ്പോൾ ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെ എസ്‌ഐടി സന്നിധാനത്ത് അതീവ രഹസ്യമായി പരിശോധന നടത്തിയിരുന്നു.
ലക്ഷ്മീരൂപം കൊത്തിയ സ്വർണ്ണം പതിപ്പിച്ച പ്രഭാമണ്ഡലം, ശ്രീകോവിലിന്റെ കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പങ്ങൾ എന്നിവ ഇളക്കിമാറ്റി കൃത്യമായ അളവും തൂക്കവും തിട്ടപ്പെടുത്തിയാണ് വിദഗ്ദ്ധരുടെ സഹായത്തോടെ സാമ്പിളുകൾ ശേഖരിച്ചത്. ഈ സാമ്പിളുകൾ ഏത് കേന്ദ്ര ലാബിലേക്ക് അയക്കണമെന്നത് സംബന്ധിച്ച നിർദ്ദേശം അടങ്ങിയ റിപ്പോർട്ട് എസ്‌ഐടി സീൽ ചെയ്ത കവറിൽ കോടതിക്ക് കൈമാറിയിട്ടുണ്ട്. നേരത്തെ ശേഖരിച്ച ചില സാമ്പിളുകൾ ജംഷെഡ്പൂരിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരുന്നു.












