ലഖ്‌നൗ : വാരണാസിയിലെ കാശി റെയിൽവേ സ്റ്റേഷന്റെ നവീകരണവുമായി ബന്ധപ്പെട്ട് റെയിൽവേ ഭരണകൂടവും മസ്ജിദ് കമ്മിറ്റിയും തമ്മിൽ പുതിയ തർക്കം. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗഞ്ച് ഷഹീദ മസ്ജിദ് ജൂൺ 20-നകം ഒഴിഞ്ഞുതരണമെന്ന് കാണിച്ച് ഉത്തർ റെയിൽവേ നോട്ടീസ് നൽകി. എന്നാൽ ഈ നോട്ടീസ് പൂർണ്ണമായും വ്യാജവും നിയമവിരുദ്ധവുമാണെന്ന് ആരോപിച്ച് മസ്ജിദ് പരിപാലന സമിതിയായ അഞ്ജുമാൻ ഇൻതസാമിയ മസ്ജിദ് കമ്മിറ്റി രംഗത്തെത്തി.
ഏകദേശം 350 കോടി രൂപ ചെലവഴിച്ചാണ് കാശി റെയിൽവേ സ്റ്റേഷനെ റോഡ്, റെയിൽ, ജലഗതാഗത മാർഗ്ഗങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ആധുനിക ‘മൾട്ടി-മോഡൽ ട്രാൻസ്പോർട്ട് ഹബ്ബ്’ ആയി വികസിപ്പിക്കുന്നത്. ഇതിനായി റെയിൽവേ ഭൂമിയിലെ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗഞ്ച് ഷഹീദ മസ്ജിദിന് നോട്ടീസ് നൽകിയിരിക്കുന്നത്. കാശി സ്റ്റേഷന്റെ വികസനത്തിന് ഈ ഭൂമി അനിവാര്യമാണ്. നിശ്ചിത സമയത്തിനകം ഒഴിഞ്ഞുപോയില്ലെങ്കിൽ റെയിൽവേ ഭരണകൂടം നേരിട്ട് കെട്ടിടം പൊളിച്ചുനീക്കുമെന്നും നോട്ടീസിൽ മുന്നറിയിപ്പുണ്ട്.
വികസന പദ്ധതികളുടെ ഭാഗമായി മുൻപും സംയുക്ത ഒഴിപ്പിക്കൽ നടപടികൾ നടത്തിയിട്ടുണ്ടെന്നും രാജ്ഘട്ട് പ്രദേശത്തെ ഒരു ഹനുമാൻ ക്ഷേത്രവും അജ്മീർ ഷഹീദ് മസ്ജിദും നേരത്തെ തന്നെ ഈ രീതിയിൽ നീക്കം ചെയ്തിട്ടുണ്ടെന്നും റെയിൽവേ വ്യക്തമാക്കി. യൂപി സുന്നി സെൻട്രൽ വഖഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഈ മസ്ജിദിന്റെ പരിസരത്ത് നിലവിൽ 15-ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. റെയിൽവേയുടെ ഈ അപ്രതീക്ഷിത നോട്ടീസ് പ്രദേശത്തെ സമാധാന അന്തരീക്ഷം തകർക്കാനുള്ള നീക്കമാണെന്ന് ആരോപിച്ച മസ്ജിദ് കമ്മിറ്റി, ഈ നോട്ടീസിനെതിരെ അടിയന്തരമായി അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്നും നിയമപോരാട്ടം തുടരുമെന്നും അറിയിച്ചു.












