കേരളത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാരിന്റെ പുതുക്കിയ ബജറ്റ് ധനമന്ത്രിയുടെ ചുമതല വഹിക്കുന്ന വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. 2026 ജനുവരിയിൽ കഴിഞ്ഞ സർക്കാർ അവതരിപ്പിച്ച ബജറ്റിലെ തെറ്റായ കണക്കുകളെ തുടർന്ന് സംസ്ഥാനത്തിന്റെ പ്രതീക്ഷിത വരുമാനത്തിൽ 20,500 കോടി രൂപയുടെ വൻ കുറവാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളതെന്ന് സതീശൻ ആമുഖമായി വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ പദ്ധതി ചെലവിലെ യഥാർത്ഥ കണക്കുകൾ മറച്ചുവെക്കാൻ കിഫ്ബിയുടെയും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുടെയും കണക്കുകൾ ഉൾപ്പെടുത്തി ജനങ്ങളെ കബളിപ്പിക്കുകയായിരുന്നു എന്ന് ബജറ്റ് ആമുഖം കുറ്റപ്പെടുത്തുന്നു.
നിലവിൽ കിഫ്ബിയും സോഷ്യൽ സെക്യൂരിറ്റി കമ്പനിയും ഉൾപ്പെടെ സർക്കാരിന് മേലുള്ള ആകെ സാമ്പത്തിക ബാധ്യത 87,012 കോടി രൂപയാണ്. ജീവനക്കാരുടെ ശമ്പള-പെൻഷൻ പരിഷ്കരണവും ലീവ് സറണ്ടർ ആനുകൂല്യവും പുനഃസ്ഥാപിച്ചാൽ ബാധ്യത ഇതിലും വലുതാകുമെന്നും ബജറ്റിലുണ്ട്. ‘ഇന്ദിര ഗ്യാരണ്ടി’യിലെ രണ്ട് ഗ്യാരണ്ടികൾ സർക്കാർ നടപ്പിലാക്കി. യുവാക്കളുടെ എണ്ണം കുറയുകയും വയോജനങ്ങളുടെ എണ്ണം കൂടുകയും ചെയ്യുന്ന സവിശേഷ സാഹചര്യത്തിൽ ഇരുവിഭാഗങ്ങൾക്കും ആവശ്യമായ പരിഗണന ബജറ്റിൽ ഉറപ്പുനൽകുന്നു.
1. ആരോഗ്യം, സാമൂഹിക സുരക്ഷ & വയോജന ക്ഷേമം
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്: പദ്ധതിയിലൂടെ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഉറപ്പാക്കും.
ആരോഗ്യമേഖല: ആരോഗ്യമേഖലയുടെ ആകെ വികസനത്തിനായി 2074 കോടി രൂപ വകയിരുത്തി.
മെഡിക്കൽ കോളേജുകൾ: തിരുവനന്തപുരത്ത് രണ്ടാമത്തെ മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും. അതോടൊപ്പം കാസർകോഡ്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും.
സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ്: വിദ്യാർത്ഥികളുടെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ സ്‌കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.
എൻഡോസൾഫാൻ പാക്കേജ്: എൻഡോസൾഫാൻ ദുരിതബാധിതരായ കുടുംബങ്ങളെ സർക്കാർ പൂർണ്ണമായും ഏറ്റെടുക്കും.
ജീവനക്കാരുടെ ആനുകൂല്യങ്ങൾ: സർക്കാർ ജീവനക്കാരുടെ ഡി.എ, ഡി.ആർ എന്നിവ മുടക്കം കൂടാതെ നൽകുമെന്നും വിവാദമായ മെഡിസെപ്പ് ഇൻഷുറൻസ് പദ്ധതി പരിഷ്കരിക്കുമെന്നും പ്രഖ്യാപനമുണ്ട്.
വയോജന ക്ഷേമം: പുതുതായി രൂപീകരിക്കുന്ന വയോജനവകുപ്പിനായി 10 കോടി രൂപ മാറ്റിവെച്ചു.
2. അടിസ്ഥാന സൗകര്യ വികസനവും ഗതാഗതവും
മിഷൻ സമുദ്ര: കേരളത്തെ സമഗ്ര തുറമുഖ നഗരമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്കായി 400 കോടി രൂപ വകയിരുത്തി. ഇതിലൂടെ തീരമേഖലയിലുള്ളവർക്ക് തൊഴിൽ ഉറപ്പാക്കും.
വിമാനത്താവള വികസനം: സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ തമ്മിൽ ഏകോപിപ്പിക്കുന്നതിനുള്ള വികസന പ്രവർത്തനങ്ങൾക്ക് 200 കോടി രൂപ അനുവദിച്ചു.
ലൈറ്റ് മെട്രോ: തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ പദ്ധതികൾ യാഥാർത്ഥ്യമാക്കും. പദ്ധതിക്കായി പ്രാഥമികമായി 20 കോടി രൂപ വകയിരുത്തി.
ഗതാഗത മേഖല: ഗതാഗത മേഖലയ്ക്ക് ആകെ 1578 കോടി രൂപ അനുവദിച്ചു. കെ.എസ്.ആർ.ടി.സിയിലെ ‘പ്രിയദർശിനി സൗജന്യയാത്ര’ പദ്ധതിക്കായി 600 കോടി രൂപ മാറ്റിവെച്ചു.
നികുതി ഇളവുകൾ: സ്വകാര്യ ബസുകൾക്ക് മൂന്നു മാസത്തെ നികുതിയിൽ 50 ശതമാനം ഇളവും ടൂറിസ്റ്റ് ബസുകളുടെ നികുതിയിൽ 50 ശതമാനം ഇളവും പ്രഖ്യാപിച്ചു.
കരിപ്പൂർ ആകാശപാത: കരിപ്പൂർ വിമാനത്താവളത്തിൽ ആകാശപാത നിർമ്മിക്കുന്നതിനായുള്ള സാധ്യത പഠനം നടത്തും. കോട്ടയം സ്കൈവാക്ക് പ്രവർത്തനം പുനരാരംഭിക്കും.
3. കൃഷി, ക്ഷീരവികസനം & തീരദേശ ക്ഷേമം
റബർ താങ്ങുവില: കർഷകർക്ക് വലിയ ആശ്വാസമേകി റബറിന്റെ താങ്ങുവില 250 രൂപയായി ഉയർത്തി.
ക്ഷീരവികസനം: ക്ഷീരവികസന മേഖലയ്ക്കായി 102 കോടി രൂപ വകയിരുത്തി.
ഭൂനിയമ പരിഷ്കരണം: സംസ്ഥാനത്ത് രണ്ടാം ഭൂപരിഷ്‌കരണം നടപ്പാക്കും. പഴയ ഭൂനിയമങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരുന്നതിനൊപ്പം ഭൂമി ഏറ്റെടുക്കലിന് ഏകജാലക സംവിധാനം ഏർപ്പെടുത്തും.
തീരദേശ ക്ഷേമം: തീരദേശവാസികൾക്ക് പട്ടയം നൽകും. മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക ഭവന പദ്ധതിയും മണ്ണെണ്ണ സബ്‌സിഡിയും ബജറ്റിൽ ഉറപ്പുനൽകുന്നു.
കൃഷിസഖി: വനിതാ കർഷകരുടെ ഉന്നമനത്തിനായി ‘കൃഷിസഖി’ പദ്ധതി നടപ്പിലാക്കും. ഫാം ടൂറിസം പദ്ധതികൾ വ്യാപകമായി പ്രോത്സാഹിപ്പിക്കും.
4. വിദ്യാഭ്യാസം, തൊഴിൽ & യുവജന ക്ഷേമം
കേരള നോളജ് വാലി: ഉന്നത പഠനത്തിനായി കേരളത്തിലെ കുട്ടികൾ വിദേശത്തേക്ക് പോകുന്ന സാഹചര്യം ഒഴിവാക്കാൻ സംസ്ഥാനത്ത് തന്നെ അന്താരാഷ്ട്ര നിലവാരമുള്ള പഠന സൗകര്യം ഉറപ്പാക്കുന്ന പദ്ധതി.
വയനാട് ട്രൈബൽ സർവകലാശാല: വയനാട്ടിലെ ആദിവാസി വിഭാഗങ്ങളുടെ പുരോഗതിക്കായി ട്രൈബൽ സർവകലാശാല സ്ഥാപിക്കും.
ആന്റി റാഗിങ് ആപ്പ്: ക്യാമ്പസുകളിലെ റാഗിങ് പൂർണ്ണമായി തടയുന്നതിനായി ക്രൂരമായി കൊലചെയ്യപ്പെട്ട വിദ്യാർത്ഥി സിദ്ധാർത്ഥന്റെ പേരിൽ ‘സിദ്ധാർത്ഥൻ ആന്റി റാഗിങ് ആപ്പ്’ പുറത്തിറക്കും.
തൊഴിൽ, വ്യവസായ വിഹതങ്ങൾ: വ്യവസായ മേഖലയ്ക്ക് 1558 കോടി രൂപയും തൊഴിൽ മേഖലയ്ക്ക് 650 കോടി രൂപയും വകയിരുത്തി. 10,000 പുതിയ എം.എസ്.എം.ഇകൾ (MSME) തുടങ്ങുന്നതിനായി 100 കോടി രൂപ അനുവദിച്ചു.
തൊഴിലുറപ്പ് പദ്ധതി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 1422 കോടി രൂപ മാറ്റിവെച്ചു.
ജെൻസികൾക്ക് കൈത്താങ്ങ്: പുതിയ തലമുറയിലെ (Gen Z) യുവാക്കൾക്ക് സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. സംരംഭക ഇൻകുബേഷൻ സെന്ററിനായി 10 കോടി രൂപയും നൽകും.
സ്കൂൾ വിദ്യാഭ്യാസം: സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്കായി 1032 കോടി രൂപ അനുവദിച്ചു. ശാസ്ത്ര സേവനത്തിനും ഗവേഷണങ്ങൾക്കുമായി 227 കോടി രൂപയുണ്ട്.
5. കല, സംസ്‌കാരം & ടൂറിസം
കൊച്ചിയിൽ പ്രശസ്ത താരം നടൻ സലിംകുമാറിന് സ്മാരകം നിർമ്മിക്കാൻ 1 കോടി രൂപ അനുവദിച്ചു.
കോഴിക്കോട്ട് വിഖ്യാത എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ പുതിയ സാംസ്കാരിക കേന്ദ്രം സ്ഥാപിക്കും.
തൃശ്ശൂരിൽ അന്തരിച്ച സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ പേരിൽ മ്യൂസിക് അക്കാദമി വരും.
കൊച്ചിയിൽ ജെ.സി. ഡാനിയേലിന്റെ നാമധേയത്തിൽ അത്യാധുനിക ഫിലിം സിറ്റി സ്ഥാപിക്കും.
ശ്രീനാരായണ ഗുരു പ്രതിമ: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ സ്ഥാപിക്കുന്നതിനായി 1 കോടി രൂപ വകയിരുത്തി. ശിവഗിരി മഠത്തിന്റെ വികസനത്തിനായി 5 കോടി രൂപ അനുവദിച്ചു.
തീർത്ഥാടന വികസനം: സംസ്ഥാനത്തെ പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളായ ശബരിലമയും ഗുരുവായൂരും ആന്ധ്രയിലെ പ്രശസ്തമായ ‘തിരുപ്പതി മോഡലിൽ’ അന്താരാഷ്ട്ര നിലവാരത്തിലേക്ക് വികസിപ്പിക്കും. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വർദ്ധിപ്പിച്ചു.
ബ്രാൻഡ് കേരളം: സംസ്ഥാനത്തിന്റെ തനത് ഉൽപ്പന്നങ്ങളെ ആഗോളതലത്തിൽ വിപണനം നടത്തുന്നതിനായി ‘ബ്രാൻഡ് കേരളം’ പദ്ധതി ആവിഷ്കരിക്കും.
മറ്റ് പദ്ധതികൾ: തൃശ്ശൂർ തേക്കിൻകാട് മൈതാന വികസനത്തിന് 10 കോടി രൂപയും പൊന്നാനിയിൽ കൾച്ചറൽ ബിനാലെയും സംഘടിപ്പിക്കും. ഗ്ലോബൽ ഫർണിച്ചർ ഹബ്ബിനായി 10 കോടി രൂപ മാറ്റിവെച്ചു. അന്തർദേശീയ മാരിടൈം മ്യൂസിയവും കപ്പൽ നിർമ്മാണശാലയും സ്ഥാപിക്കും.
6. ക്രമസമാധാനം, സുരക്ഷ & പരിസ്ഥിതി
ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്തെ ലഹരിമാഫിയക്കെതിരെയുള്ള കടുത്ത നടപടിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്കായി 10 കോടി രൂപ വകയിരുത്തി. എക്സൈസ് വകുപ്പിന് മാത്രമായി പുതിയ കെമിക്കൽ എക്സാമിനേഷൻ ലാബ് സ്ഥാപിക്കും.
സ്ത്രീ സുരക്ഷ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ ‘അവൾക്കൊപ്പം’ എന്ന പേരിൽ സമഗ്ര സുരക്ഷാ പദ്ധതി നടപ്പാക്കും. കൂടുതൽ പോലീസ് സ്റ്റേഷനുകളിൽ വനിതകളെ എസ്.എച്ച്.ഓ (SHO) മാർമാക്കും.
മനുഷ്യ-മൃഗ സംഘർഷം: വനാതിർത്തികളിൽ വർദ്ധിച്ചുവരുന്ന മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ ബജറ്റിലുണ്ട്. വന്യജീവി ശല്യം തടയുന്നതിന്റെ ഭാഗമായി കടുവ, പുലി എന്നിവയുടെ കൃത്യമായ സെൻസസ് നടത്തും.
7. മറ്റ് പ്രധാന വകുപ്പുകളും സാമ്പത്തിക വിഹിതങ്ങളും
പട്ടികജാതി വികസനം: 2979 കോടി രൂപ
ഗ്രാമവികസനം: 2138 കോടി രൂപ
നഗരവികസനം: 997.88 കോടി രൂപ
ജലവിതരണം: 895 കോടി രൂപ
സഹകരണ മേഖല: 114 കോടി രൂപ
ന്യൂനപക്ഷ ക്ഷേമം: 77.91 കോടി രൂപ
റവന്യൂ വകുപ്പ്: 76 കോടി രൂപ
വിലങ്ങാട് പാക്കേജ് (ഉരുൾപൊട്ടൽ ദുരിതാശ്വാസം): 5 കോടി രൂപ
സംസ്ഥാനത്ത് ഭരണസൗകര്യം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ജില്ലയും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ പുതിയ കമ്മീഷനെ നിയമിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിൽ പറയുന്നു.









