കേരളത്തിൽ അധികാരത്തിലെത്തിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ അതിരൂക്ഷമായ വിമർശനങ്ങളുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്ത്. കേരളം വലിയ സാമ്പത്തിക അപകടാവസ്ഥയിലാണെന്ന തരത്തിലുള്ള തെറ്റായ സന്ദേശമാണ് ബജറ്റ് ആമുഖത്തിലും മുഖ്യമന്ത്രിയുടെ വാക്കുകളിലും ഉള്ളതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ബജറ്റ് വിഹിതം പരിശോധിച്ചാൽ അതല്ല ചിത്രമെന്നും, 2000 കോടിയുടെ അധിക വിഹിതം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. സാമ്പത്തിക അപകടാവസ്ഥ എന്നത് വെറും രാഷ്ട്രീയ ആക്ഷേപം മാത്രമാണെന്നും, 6000 കോടി രൂപ ട്രഷറിയിൽ ബാക്കി വച്ചാണ് എൽഡിഎഫ് സർക്കാർ ഭരണം ഇറങ്ങിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മോശമല്ലാതിരുന്നിട്ടും ബജറ്റിൽ പല കാര്യങ്ങളിലും വലിയ പിൻവാങ്ങലാണ് കണ്ടതെന്ന് പിണറായി വിജയൻ പറഞ്ഞു. ജനക്ഷേമ കാര്യങ്ങൾക്കായി നേരത്തെയുണ്ടായിരുന്ന ബജറ്റ് വിഹിതം പല മേഖലകളിലും വെട്ടിനൂറുക്കുകയാണ് സർക്കാർ ചെയ്തത്. കാർഷിക മേഖലയിൽ യാതൊരുവിധ ആശ്വാസ നടപടികളുമില്ല.
എൽഡിഎഫ് ബജറ്റിലെ പല നിർദ്ദേശങ്ങളും അതേപടി ആവർത്തിക്കുകയാണ് ചെയ്തത്. മുൻ സർക്കാർ കൊണ്ടുവന്ന പദ്ധതികളുടെ പേര് മാറ്റി പുതിയതെന്ന രീതിയിൽ അവതരിപ്പിക്കാൻ മാത്രമാണ് ഈ ബജറ്റിൽ ശ്രമിച്ചിട്ടുള്ളത്. സർക്കാർ പുറത്തിറക്കിയ ധവളപത്രം വെറും മുൻകൂർ ജാമ്യമെടുക്കൽ മാത്രമായിരുന്നു. നവകേരള സ്വപ്നം ഈ സർക്കാർ കയ്യൊഴിഞ്ഞു. ഭാവി കേരളത്തിനായുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റിൽ ഇല്ല. അതിദാരിദ്ര്യ നിർമ്മാർജ്ജനത്തെക്കുറിച്ച് ഒരു പരാമർശം പോലുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബജറ്റിലുടനീളം വൻകിട കോർപ്പറേറ്റ് താല്പര്യങ്ങളും സ്വകാര്യവൽക്കരണവുമാണ് പ്രകടമാകുന്നതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി. ” പഴങ്ങളിൽ നിന്നുള്ള മദ്യ ഉത്പാദനത്തെക്കുറിച്ച് ബജറ്റിൽ മൗനം പാലിക്കുന്നത് വൻകിട കമ്പനികൾക്ക് മദ്യം നിർമ്മിക്കാനുള്ള അവസരം ഒരുക്കാനാണോ എന്ന് സംശയമുണ്ട്. ധാതുക്കളുടെ ഖനനം സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കുകയാണ്. പുതിയ മാരിടൈം പോളിസി വഴി കേരളത്തിന്റെ തീരപ്രദേശങ്ങളെ സ്വകാര്യ മേഖലയ്ക്ക് തീറെഴുതാനാണോ ശ്രമമെന്ന ആശങ്കയുണ്ട്. കേരളത്തിന്റെ ചരിത്രപരമായ ഭൂപരിഷ്കരണ നിയമം പൊളിച്ചെഴുതാൻ നോക്കുന്നത് ഗൗരവതരമാണ്. ഇതിന് പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്.” അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതികളായ കിഫ്ബിയെയും ലൈഫ് മിഷനെയും തകർക്കാനാണ് യുഡിഎഫ് നീക്കമെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കിഫ്ബിയുടെ ചിറകരിയാനും ആ ആശയത്തെ തന്നെ പൂർണ്ണമായി അവസാനിപ്പിക്കാനുമാണ് നീക്കം നടക്കുന്നത്. പാവപ്പെട്ടവർക്ക് വീട് നൽകുന്ന ലൈഫ് മിഷൻ പദ്ധതിയെ തകർക്കാനും അത് ഉപേക്ഷിക്കാനുമുള്ള ശ്രമങ്ങളാണ് കാണുന്നത്.
മത്സ്യത്തൊഴിലാളികൾക്കുള്ള ഭവന പദ്ധതി നേരത്തെ തന്നെ ഉള്ളതാണ്, അതിൽ പുതിയതായി ഒന്നുമില്ല. വൻ പ്രഖ്യാപനമായി പറയുന്ന ആരോഗ്യ ഇൻഷുറൻസിനായി ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. തുടക്കം കാണുമ്പോൾ തന്നെ ഇതൊരു വലിയ പ്രഹസനമാണെന്ന് വ്യക്തമാണ്. സർക്കാർ ജീവനക്കാർക്ക് ഈ ബജറ്റ് വിസ്മയമുണ്ടാക്കുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്, എന്നാൽ ഒരു വിസ്മയവും കളത്തിൽ കണ്ടില്ലെന്നും പിണറായി വിജയൻ പരിഹസിച്ചു.










