ഹിമാലയൻ മലനിരകളുടെ ഭംഗി ആസ്വദിക്കാനും തീർത്ഥാടനത്തിനുമായി ഉത്തരാഖണ്ഡിലേക്ക് തിരിക്കുന്ന സഞ്ചാരികൾക്ക് ഇനി ആഹ്ളാദിക്കാം. ഡൽഹിയിൽ നിന്ന് തീർത്ഥാടന നഗരമായ ഋഷികേശിലേക്കുള്ള യാത്രാസമയം പകുതിയായി കുറയ്ക്കുന്ന അതിവേഗ റെയിൽ പദ്ധതിക്ക് ഒടുവിൽ ഔദ്യോഗിക അനുമതി ലഭിച്ചു. നിലവിൽ റോഡ് മാർഗം അഞ്ചോ ആറോ മണിക്കൂറുകൾ നീളുന്ന കഠിനമായ യാത്രയാണ് ഇതോടെ വെറും മൂന്ന് മണിക്കൂറായി ചുരുങ്ങുന്നത്. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് സർക്കാരുകളും നാഷണൽ കാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷനും (NCRTC) തമ്മിൽ നടത്തിയ നിർണായക ചർച്ചകൾക്കൊടുവിലാണ് ഡൽഹി-മീററ്റ് നമോ ഭാരത് ട്രെയിൻ സർവീസ് ഋഷികേശിലേക്ക് നീട്ടാനുള്ള ധാരണാപത്രത്തിന് അംഗീകാരമായത്.
ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര നഗരവികസന മന്ത്രി മനോഹർ ലാൽ ഖട്ടറുമായും നടത്തിയ നിരന്തര കൂടിക്കാഴ്ചകൾക്കൊടുവിലാണ് പദ്ധതിക്ക് തത്വത്തിൽ അംഗീകാരം നേടിയെടുത്തത്. ഈ വികസനം സംസ്ഥാനത്തെ ടൂറിസം, തീർത്ഥാടന മേഖലകൾക്ക് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പദ്ധതിയുടെ അടിയന്തര നടത്തിപ്പിനായി ഉത്തരാഖണ്ഡ് സർക്കാർ അഡീഷണൽ സെക്രട്ടറി റീന ജോഷിയെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഡീറ്റെയിൽഡ് പ്രൊജക്റ്റ് റിപ്പോർട്ടിനായുള്ള (DPR) സർവേ നടപടികൾ വരും ദിവസങ്ങളിൽ തന്നെ ആരംഭിക്കും.
നിലവിൽ ഡൽഹിയിലെ സരായ് കാലേ ഖാനിൽ നിന്ന് മീററ്റിലെ മോദിപുരം വരെ സർവീസ് നടത്തുന്ന 82 കിലോമീറ്റർ ദൈർഘ്യമുള്ള നമോ ഭാരത് കോറിഡോറാണ് 150 കിലോമീറ്റർ കൂടി നീട്ടുന്നത്. ഇതോടെ ഈ റൂട്ടിലെ ആകെ റെയിൽ ദൂരം 230 കിലോമീറ്ററാകും. മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുന്ന ഈ സെമി-ഹൈസ്പീഡ് ട്രെയിൻ, യാത്ര ആരംഭിച്ച് മൂന്നാം മണിക്കൂറിൽ യാത്രക്കാരെ ഋഷികേശിൽ എത്തിക്കും. പുതിയ റെയിൽവേ ട്രാക്കിന്റെ ആകെ ദൂരത്തിൽ 72 കിലോമീറ്റർ ഉത്തർപ്രദേശിലൂടെയും 78 കിലോമീറ്റർ ഉത്തരാഖണ്ഡിലൂടെയുമാണ് കടന്നുപോകുന്നത്.
തീർത്ഥാടകർക്കും വിനോദസഞ്ചാരികൾക്കും ഏറെ പ്രിയപ്പെട്ട പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് പുതിയ റെയിൽവേ ലൈൻ ഒരുങ്ങുന്നത്. മീററ്റിലെ മോദിപുരത്ത് നിന്ന് ആരംഭിച്ച് ഉത്തർപ്രദേശിലെ മുസാഫർനഗർ പിന്നിട്ടാണ് ട്രെയിൻ ഉത്തരാഖണ്ഡിലേക്ക് പ്രവേശിക്കുക. തുടർന്ന് പ്രശസ്തമായ റൂർക്കി, ഹരിദ്വാറിലെ ഹർ കി പൗരി എന്നിവടങ്ങളിൽ സ്റ്റേഷനുകൾ പിന്നിട്ട് ഒടുവിൽ ഋഷികേശിലെ ലക്ഷ്മൺ ജൂലയ്ക്ക് സമീപം ട്രെയിൻ യാത്ര അവസാനിപ്പിക്കും. വാരാന്ത്യ യാത്രകൾ ആസൂത്രണം ചെയ്യുന്ന ഡൽഹി നിവാസികൾക്കും ചാർ ദാം യാത്രയ്ക്ക് ഒരുങ്ങുന്ന ഭക്തർക്കും കുറഞ്ഞ ചെലവിൽ സുരക്ഷിതവും ആധുനികവുമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ.









