പശ്ചിമേഷ്യയിൽ ശാശ്വത സമാധാനം ലക്ഷ്യമിട്ട് ഇറാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ ചരിത്രപരമായ ഇടക്കാല സമാധാന കരാറിൽ ഒപ്പുവെച്ചെങ്കിലും മേഖലയിലെ അസ്വാരസ്യങ്ങൾ തുടരുന്നു. ലെബനനിൽ ഇസ്രയേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളും അതിന് ഹിസ്ബുള്ള നൽകുന്ന ശക്തമായ തിരിച്ചടിയുമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള തുടർചർച്ചകളെ ഇപ്പോൾ അനിശ്ചതത്വത്തിലാക്കിയിരിക്കുന്നത്. അന്തിമ കരാർ രൂപീകരിക്കുന്നതിനായി സ്വിറ്റ്സർലൻഡിൽ വെള്ളിയാഴ്ച നടത്താനിരുന്ന ആദ്യഘട്ട ചർച്ചകൾ ഇതേത്തുടർന്ന് പൂർണ്ണമായി റദ്ദാക്കി.
ലെബനനിലെ ഇസ്രയേൽ ആക്രമണം ചൂണ്ടിക്കാട്ടി ഇറാൻ ചർച്ചകളിൽ നിന്ന് പിൻവാങ്ങുകയായിരുന്നു. ഇതോടെ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് സ്വിറ്റ്‌സർലൻഡിലേക്കുള്ള തന്റെ ഔദ്യോഗിക യാത്ര റദ്ദാക്കിയതായി പ്രഖ്യാപിച്ചു. യുഎസുമായുള്ള ചർച്ചകൾ പുനരാരംഭിക്കുന്നതിന് മുൻപായി ലെബനനിലെ ഇസ്രയേൽ ആക്രമണങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കുമെന്ന് ഉറപ്പുനൽകണമെന്ന കടുത്ത ആവശ്യമാണ് ഇറാൻ ഇപ്പോൾ മുന്നോട്ടുവെച്ചിരിക്കുന്നത് എന്ന് നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു.
ഇറാനും യുഎസും തമ്മിൽ ഒപ്പുവെച്ച ഇടക്കാല കരാറിൽ ലെബനനിലെ വെടിനിർത്തൽ അടക്കം ഉൾപ്പെട്ടിരുന്നതാണ്. ഒപ്പുവെച്ച കരാറിൽ പറഞ്ഞിരിക്കുന്നതുപോലെ ലെബനനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന ഉറപ്പാണ് ഇറാൻ ആവശ്യപ്പെടുന്നത്. നിലവിൽ മധ്യസ്ഥർ ഇരുവിഭാഗങ്ങളെയും അനുരഞ്ജനപ്പെടുത്താനും ഈ പ്രശ്‌നം അടിയന്തരമായി പരിഹരിക്കാനുമുള്ള ശ്രമത്തിലാണ്.
ഇറാൻ-യുഎസ് സമാധാന കരാറിനെ തുടക്കം മുതലേ ശക്തമായി എതിർക്കുന്ന രാജ്യമാണ് ഇസ്രയേൽ. കരാർ വാർത്തകൾക്ക് പിന്നാലെ കഴിഞ്ഞ ദിവസം രാത്രി കനത്ത ആക്രമണമാണ് ഇസ്രയേൽ ലെബനനിൽ നടത്തിയത്. ഇതിന് തിരിച്ചടിയായി ഹിസ്ബുള്ള നടത്തിയ ആക്രമണത്തിൽ നാല് ഇസ്രയേലി സൈനികർ കൊല്ലപ്പെട്ടു.
സൈനികരുടെ മരണത്തിന് പിന്നാലെ കടുത്ത യുദ്ധവിദ്വേഷം വമിക്കുന്ന അതിരൂക്ഷ പ്രതികരണവുമായി ഇസ്രായേലി ദേശീയ സുരക്ഷാ മന്ത്രി ഇതാമർ ബെൻ-ഗ്വിർ രംഗത്തെത്തി. ലെബനൻ രാജ്യം മുഴുവൻ കത്തിയെരിയണമെന്നും അവരെ പൂർണ്ണമായി ഉന്മൂലനം ചെയ്യണമെന്നുമാണ് ഇസ്രയേൽ മന്ത്രി ആവശ്യപ്പെട്ടത്.
ഇതാമർ ബെൻ-ഗ്വിർ എക്‌സിൽ (X) കുറിച്ച വാക്കുകൾ “ഓരോ ഇസ്രായേലി അമ്മമാരുടെ കണ്ണുനീരിനും പകരമായി ആയിരം ലെബനീസ് അമ്മമാർക്ക് കരയേണ്ടിവരും. ലെബനൻ മുഴുവൻ കത്തിനശിക്കട്ടെ! മിഡിൽ ഈസ്റ്റിൽ (പശ്ചിമേഷ്യയിൽ) അളന്നുള്ള പ്രതികരണങ്ങൾ കൊണ്ടോ സംയമനം പാലിക്കുന്നത് കൊണ്ടോ ഒന്നിനെയും ജയിക്കാൻ കഴിയില്ല. ഇവിടെ നിങ്ങൾക്ക് ഭ്രാന്തൻമാരായി മാറണം. ശത്രുക്കളെ ഉന്മൂലനം ചെയ്യണം, ഭീകരതയെ പൂർണ്ണമായി തകർക്കണം.”
ഇറാൻ-യുഎസ് കരാറിലെ വ്യവസ്ഥകൾ ഇസ്രയേൽ മന്ത്രിമാർ ആരും തന്നെ അംഗീകരിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ് ബെൻ-ഗ്വിറിന്റെ ഈ പുതിയ പ്രസ്താവനകൾ. ഇസ്രയേലിന്റെ കടുത്ത നിലപാടുകൾ പശ്ചിമേഷ്യയെ വീണ്ടും വൻ യുദ്ധഭീതിയിലേക്കാണ് തള്ളിവിടുന്നത്.








