ഇന്ത്യ-പാകിസ്താൻ അതിർത്തികളിൽ കനത്ത ജാഗ്രതയും ശത്രുതയും തുടരുന്നതിനിടയിൽ, മനുഷ്യത്വത്തിന്റെ വേറിട്ടൊരു കാഴ്ച്ചയ്ക്കാണ് അതിർത്തിയിലെ നിയന്ത്രണരേഖ (LoC) സാക്ഷ്യം വഹിച്ചത്. അബദ്ധത്തിൽ അതിർത്തി കടന്ന് ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായ പാകിസ്ഥാൻ സ്വദേശിയെ മാനുഷിക പരിഗണന നൽകി സുരക്ഷിതമായി ജന്മനാട്ടിലേക്ക് തിരിച്ചയച്ചു. ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലുള്ള ടീത്വാലിലെ കിഷൻഗംഗ നദിക്ക് കുറുകെയുള്ള സമാധാന പാലത്തിൽ (Peace Bridge) വെച്ചായിരുന്നു ഔദ്യോഗികമായി കൈമാറ്റ ചടങ്ങുകൾ നടന്നത്. ഈ ചടങ്ങിനിടെ ഇന്ത്യൻ ആർമിയിലെ മേജർ റാങ്കിലുള്ള ഓഫീസറും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥനും പരസ്പരം കൈകൊടുക്കുന്ന അപൂർവ്വമായ ചിത്രം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ നിന്നുള്ള അസദ് ഖാൻ (25) എന്ന യുവാവാണ് അതിർത്തി കടന്നതിന് കഴിഞ്ഞ ആഴ്ച ഇന്ത്യൻ സൈന്യത്തിന്റെ പിടിയിലായത്. ജോലി അന്വേഷിച്ച് നീലം താഴ്‌വരയിൽ എത്തിയ അസദ് ഖാൻ, അവിടെയുണ്ടായ ചില തദ്ദേശീയ അസ്വസ്ഥതകൾക്കിടയിൽ വഴിതെറ്റി അതിർത്തി കടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ജൂൺ 12-നാണ് കുപ്വാരയിലെ സിമാരി ഗ്രാമത്തിന് സമീപത്ത് നിന്നും സംശയാസ്പദമായ സാഹചര്യത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ ആർമിയുടെ ചിനാർ വാരിയേഴ്സും ചേർന്നുള്ള സംയുക്ത ഓപ്പറേഷനിലൂടെ യുവാവിനെ കസ്റ്റഡിയിലെടുത്തത്. രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള നീക്കങ്ങളോ മറ്റ് ദുരൂഹതകളോ യുവാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്ന് വിവിധ അന്വേഷണ ഏജൻസികളുടെ വിശദമായ ചോദ്യം ചെയ്യലിൽ വ്യക്തമായി.
ഇന്ത്യൻ കസ്റ്റഡിയിലായിരുന്ന ആറ് ദിവസവും അതീവ ആദരവോടെയും കരുതലോടെയുമാണ് അസദ് ഖാനോട് സൈന്യം പെരുമാറിയത്. കർണയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരാധനാലയങ്ങളും മറ്റ് പ്രധാന സ്ഥലങ്ങളും സന്ദർശിക്കാനുള്ള അവസരവും ഇദ്ദേഹത്തിന് സൈന്യം ഒരുക്കി നൽകിയിരുന്നു. യുവാവിനെ ഇന്ത്യൻ സൈന്യം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, ഇയാളെ വിട്ടയക്കണമെന്ന് അഭ്യർത്ഥിച്ച് പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വയിൽ നിന്ന് സോഷ്യൽ മീഡിയ വഴി നിരവധി അഭ്യർത്ഥനകൾ ഉയർന്നിരുന്നു. ഒടുവിൽ ആവശ്യമായ എല്ലാ നിയമപരമായ ഔദ്യോഗിക നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷമാണ് ജൂൺ 18-ന് യുവാവിനെ പാക് സൈന്യത്തിന് കൈമാറിയത്.
തടവിലായിരുന്ന സമയത്തും അസദ് ഖാനോട് അന്തസ്സോടെയും അനുകമ്പയോടെയുമാണ് പെരുമാറിയതെന്നും ഇത് മാനുഷിക മൂല്യങ്ങളോടും പ്രൊഫഷണൽ പെരുമാറ്റത്തോടുമുള്ള ഇന്ത്യൻ സൈന്യത്തിന്റെ പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും ഇന്ത്യൻ ആർമി എക്സ് (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. യുവാവിന്റെ സുരക്ഷിതമായ മടക്കയാത്ര ഇന്ത്യൻ സൈന്യത്തിന്റെ ധാർമ്മികതയുടെയും ഉയർന്ന സൈനിക പ്രൊഫഷണലിസത്തിന്റെയും ഉത്തമ ഉദാഹരണമാണെന്നും സൈന്യം കൂട്ടിച്ചേർത്തു. സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ്, മുതിർന്ന സൈനിക ഉദ്യോഗസ്ഥർ, പോലീസ് പ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ജന്മനാട്ടിലേക്കുള്ള യുവാവിന്റെ യാത്രയയപ്പ് ചടങ്ങുകൾ നടന്നത്.








