ഭാരതത്തിന്റെ വടക്കുകിഴക്കൻ അതിർത്തികളെയും ജീവന നാഡിയായ ബ്രഹ്മപുത്ര നദിയെയും ലക്ഷ്യമിട്ട് ചൈന നടത്തുന്ന പുതിയ ജലയുദ്ധ തന്ത്രങ്ങൾക്കെതിരെ ശക്തമായ പ്രതിരോധത്തിനൊരുങ്ങി രാജ്യം.. അരുണാചൽ പ്രദേശ് അതിർത്തിയിൽ നിന്നും വെറും 50 കിലോമീറ്റർ മാത്രം അകലെ, തിബറ്റിലെ യാർലംഗ് സാങ്പോ (Yarlung Tsangpo) നദിയുടെ താഴത്തെ ഭാഗത്ത് ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ടിന്റെ നിർമ്മാണം ചൈന ഔദ്യോഗികമായി ആരംഭിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. എന്നാൽ ചൈനയുടെ ഏത് കുതന്ത്രങ്ങളെയും നേരിടാൻ കെൽപ്പുള്ള ശക്തമായ ഭരണകൂടമാണ് ഇന്ന് ഭാരതത്തിലുള്ളതെന്ന് തെളിയിച്ചുകൊണ്ട്, അരുണാചലിൽ ‘സിയാങ് അപ്പർ മൾട്ടിപർപ്പസ് പ്രൊജക്റ്റ്’ (SUMP) എന്നMega ഡാമുമായി ഭാരതം അതിവേഗം മുന്നോട്ട് പോവുകയാണ്. ശത്രുരാജ്യത്തിന്റെ ഓരോ നീക്കങ്ങളെയും അതീവ ജാഗ്രതയോടെ നിരീക്ഷിക്കുന്ന നരേന്ദ്ര മോദി സർക്കാർ, അതിർത്തിയിലെ ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാൻ ഏതറ്റം വരെയും പോകുമെന്ന കർശന മുന്നറിയിപ്പാണ് ചൈനയ്ക്ക് നൽകുന്നത്.
ഭാരതത്തിലേക്ക് പ്രവേശിക്കുമ്പോൾ ‘സിയാങ്’ എന്നും അസമിലേക്ക് എത്തുമ്പോൾ ‘ബ്രഹ്മപുത്ര’ എന്നും അറിയപ്പെടുന്ന ഈ നദി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവന്റെ ജീവനാണ്. ഇവിടെ 60,000 മെഗാവാട്ട് ശേഷിയുള്ള ഭീമൻ അണക്കെട്ടാണ് ചൈന പണിയുന്നത്. മഴക്കാലത്ത് അമിതമായി വെള്ളം തുറന്നുവിട്ട് ഭാരതത്തിൽ കൃത്രിമ പ്രളയമുണ്ടാക്കാനും, വേനൽക്കാലത്ത് വെള്ളം തിരിച്ചുവിട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ വരൾച്ചയിലേക്ക് തള്ളിവിടാനുമുള്ള ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഗൂഢാലോചനയാണിത്. എന്നാൽ, ഇതിനെതിരെ ഭാരതത്തിന്റെ ദേശീയ സുരക്ഷ മുൻനിർത്തി പൊതുമേഖലാ സ്ഥാപനമായ എൻ.എച്ച്.പി.സി (NHPC) വഴി 11,000 മെഗാവാട്ട് ശേഷിയുള്ള അണക്കെട്ടാണ് അരുണാചലിലെ അപ്പർ സിയാങ് ജില്ലയിൽ ഇന്ത്യ നിർമ്മിക്കുക. ഏകദേശം 1.5 ലക്ഷം കോടി രൂപ (13 ബില്യൺ യുഎസ് ഡോളർ) ചെലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ പ്രതിവർഷം 47 ബില്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ഭാരതത്തിന് സാധിക്കും.
ചൈനീസ് ഭീഷണിയെ വെറുതെ നോക്കിനിൽക്കില്ലെന്ന് ഭാരത സർക്കാർ ലോക്സഭയിലും വ്യക്തമാക്കിയിട്ടുണ്ട്. ബ്രഹ്മപുത്ര നദീതടത്തിലെ ചൈനയുടെ എല്ലാത്തരം നിർമ്മാണ പ്രവർത്തനങ്ങളെയും രാജ്യം കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും താഴേത്തട്ടിലുള്ള ഭാരതീയരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ ആവശ്യമായ എല്ലാ പ്രതിരോധ-മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രസർക്കാർ പാർലമെന്റിനെ അറിയിച്ചു. അതിർത്തി കടന്നുഴലുന്ന നദികളുടെ കാര്യത്തിൽ സുതാര്യത വേണമെന്നും വിവരങ്ങൾ പങ്കുവെക്കണമെന്നും ചൈനയോട് ശക്തമായി ആവശ്യപ്പെടാൻ മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഭാരതത്തിന് ഇന്ന് സാധിക്കുന്നുണ്ട്. ചൈന വെള്ളം തടഞ്ഞുനിർത്തിയാലും തിരിച്ചുവിട്ടാലും അതിനെ പ്രതിരോധിക്കാൻ ഭാരതത്തിന്റെ സിയാങ് അണക്കെട്ടിന് സാധിക്കും.
വെറുമൊരു ജലവൈദ്യുത പദ്ധതി എന്നതിനപ്പുറം, വടക്കുകിഴക്കൻ ഭാരതത്തിന്റെ ഭൂമിശാസ്ത്രപരവും സൈനികവുമായ മേധാവിത്വം ഉറപ്പാക്കുന്ന ഒന്നാണ് ഭാരതത്തിന്റെ ഈ പുതിയ നീക്കം. ചൈനയുടെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകൃതിവിരുദ്ധമായ ജലപ്രവാഹങ്ങളെ തടഞ്ഞുനിർത്താനും അസമിലെയും അരുണാചലിലെയും പ്രളയസാധ്യതകളെ ഇല്ലാതാക്കാനും ഈ ഡാമിന് കഴിയും. ഇതിനൊപ്പം തന്നെ വടക്കുകിഴക്കൻ അതിർത്തി മേഖലകളിൽ അത്യാധുനിക ഫ്ലഡ് ഫോർകാസ്റ്റിംഗ് സംവിധാനങ്ങളും നദീ നിരീക്ഷണ ശൃംഖലകളും അടിസ്ഥാന സൗകര്യങ്ങളും ഭാരതം അതിവേഗം വികസിപ്പിക്കുന്നുണ്ട്. ശത്രുക്കളുടെ ഒരു ഭീഷണിക്കും മുന്നിൽ ഭാരതം ഇനി തലകുനിക്കില്ലെന്ന ഉറച്ച സന്ദേശമാണ് ഈ തന്ത്രപ്രധാന നീക്കത്തിലൂടെ മോദി സർക്കാർ ലോകത്തിന് നൽകുന്നത്.









