ന്യൂഡൽഹി : ക്യാരി ബാഗിന് ഉപഭോക്താവിൽ നിന്ന് 10 രൂപ ഈടാക്കിയ പ്രമുഖ ഫുട്‌വെയർ ബ്രാൻഡായ റെഡ് ടേപ്പിന് എണ്ണായിരം രൂപ പിഴ വിധിച്ച് ഉപഭോക്തൃ കോടതി ഉത്തരവിട്ടു. ഹരിയാനയിലെ റോത്തക് ഉപഭോക്തൃ കമ്മീഷന്റേതാണ് ഈ സുപ്രധാന വിധി. സാധനങ്ങൾ വാങ്ങുമ്പോൾ ക്യാരി ബാഗിന് പ്രത്യേകമായി പണം ഈടാക്കുന്നത് സേവനത്തിലെ വീഴ്ചയാണെന്നും അന്യായമായ കച്ചവടരീതിയാണെന്നും കോടതി വിലയിരുത്തി.
ഹരിയാന സ്വദേശിയായ ഉപഭോക്താവ് റോത്തക്കിലെ റെഡ് ടേപ്പ് ഔട്ട്‌ലെറ്റിൽ നിന്നും രണ്ടായിരത്തി അറുപത്തൊൻപത് രൂപയ്ക്ക് ഷൂസ് വാങ്ങിയപ്പോഴാണ് സംഭവങ്ങളുടെ തുടക്കം. ഇതിനൊപ്പം നൽകിയ ക്യാരി ബാഗിന് കടയുടമകൾ പത്ത് രൂപ അധികമായി ഈടാക്കുകയായിരുന്നു. ബാഗ് സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കമ്പനിയുടെ പോളിസിയാണെന്ന് പറഞ്ഞ് ജീവനക്കാർ ഇത് നിരസിച്ചു. തുടർന്നുണ്ടായ മാനസിക ബുദ്ധിമുട്ടുകൾക്ക് നഷ്ടപരിഹാരവും കോടതി ചെലവും ആവശ്യപ്പെട്ടാണ് ഉപഭോക്താവ് ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ക്യാരി ബാഗുകൾക്ക് പണം ഈടാക്കുന്നതെന്നും സ്വന്തമായി ബാഗുകൾ കൊണ്ടുവരാൻ ആവശ്യപ്പെടുന്ന ബോർഡുകൾ കടയ്ക്ക് മുന്നിലുണ്ടെന്നുമായിരുന്നു റെഡ് ടേപ്പ് കമ്പനിയുടെ വാദം. എന്നാൽ കമ്പനിയുടെ ലോഗോ പതിച്ച ക്യാരി ബാഗിന് ഉപഭോക്താവിൽ നിന്ന് അനാവശ്യമായി പണം ഈടാക്കിയെന്ന് കമ്പനിയുടെ സത്യവാങ്മൂലത്തിൽ തന്നെ വ്യക്തമാണെന്ന് കമ്മീഷൻ പ്രസിഡന്റ് നാഗേന്ദർ സിംഗ് കാദിയാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിൽ ക്യാരി ബാഗിന്റെ വിലയായ പത്ത് രൂപയും, സേവനത്തിലെ വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി നാലായിരം രൂപയും, കോടതി ചെലവുകൾക്കായി നാലായിരം രൂപയും ഉൾപ്പെടെ ആകെ എണ്ണായിരത്തി പത്ത് രൂപ ഉപഭോക്താവിന് നൽകാൻ കോടതി ഉത്തരവിട്ടു. വിധി വന്ന് മുപ്പത് ദിവസത്തിനകം ഈ തുക നൽകണമെന്നും, വീഴ്ച വരുത്തിയാൽ തുക നൽകി തീർക്കുന്നത് വരെ ഓരോ ആഴ്‌ചയും അൻപത് രൂപ വീതം അധിക പിഴയായി നൽകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.











