ആഗോളതലത്തിൽ വൻ പ്രതിസന്ധികളും രാഷ്ട്രീയ അനിശ്ചിതത്വങ്ങളും നിലനിൽക്കുന്ന ഈ ആധുനിക കാലഘട്ടത്തിൽ, ലോകരാഷ്ട്രങ്ങൾക്കിടയിൽ ഏറ്റവും വിശ്വസ്തനായ പങ്കാളിയായി ഭാരതം കുതിച്ചുയരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അന്താരാഷ്ട്ര ബന്ധങ്ങളിൽ ഇപ്പോൾ വെറും വ്യാപാര ഇടപാടുകളേക്കാൾ പ്രധാനം പരസ്പര വിശ്വാസത്തിനാണെന്നും ഭാരതത്തിന്റെ ഓരോ ചുവടുവെപ്പും ലോക സുസ്ഥിരതയ്ക്കുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസ് തലസ്ഥാനമായ പാരിസിലെ പ്രശസ്തമായ സാൽ പ്ലെയൽ ഇൻഡോർ സ്റ്റേഡിയത്തിൽ ഒത്തുകൂടിയ ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് വിളികളോടെ നൽകിയ വമ്പിച്ച സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബവാഴ്ചാ രാഷ്ട്രീയവും അഴിമതിയും കൊണ്ട് ദശാബ്ദങ്ങളോളം ഭാരതത്തെ പിന്നോട്ടടിച്ചവർക്കുള്ള ശക്തമായ മറുപടിയാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തിലൂടെ നൽകിയത്. “തുടർച്ചയായി 12 വർഷം രാജ്യത്തെ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി ജനങ്ങളെ സേവിക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമാണ്. ഒരു സാധാരണ ചായവിൽപ്പനക്കാരനെ രാജ്യത്തിന്റെ ഈ പരമോന്നത പദവിയിലെത്തിച്ചത് മറ്റൊന്നുമാല്ല, അത് ഭാരതീയ ജനാധിപത്യത്തിന്റെ മഹത്തായ കരുത്ത് തന്നെയാണ്,” പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഭാരതത്തിന്റെ മുന്നേറ്റം കേവലം ജിഡിപി (GDP) കണക്കുകളിലെ വളർച്ച മാത്രമല്ല, മറിച്ച് അടിച്ചമർത്തപ്പെട്ട ജനങ്ങളെ ശാക്തീകരിക്കുന്ന വലിയൊരു സാമൂഹിക പരിവർത്തനമാണ്. രാജ്യത്തെ യുവജനങ്ങളും കർഷകരും സ്ത്രീകളും ഇന്ന് പുതിയ ആത്മവിശ്വാസത്തോടെയും സ്വപ്നങ്ങളോടെയുമാണ് അമൃതകാലത്തിലൂടെ മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറ്റലിയിലും ഫ്രാൻസിലുമായി നടന്ന ജി 7 ഉച്ചകോടികളിൽ ഭാരതം മുന്നോട്ടുവെച്ച ശക്തമായ ദേശീയ നിലപാടുകളും അദ്ദേഹം പ്രവാസി സമൂഹത്തോട് പങ്കുവെച്ചു. ആഗോള ഭരണം എല്ലാവരെയും ഉൾക്കൊള്ളുന്നതാകുമ്പോൾ മാത്രമേ ഫലപ്രദമാകൂ. സാങ്കേതികവിദ്യയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും വിശ്വസനീയമാകുമ്പോൾ മാത്രമേ അത് മനുഷ്യരാശിക്ക് പ്രയോജനപ്പെടുകയുള്ളൂ എന്ന ഉറച്ച സന്ദേശമാണ് ജി 7-ൽ ഭാരതം നൽകിയത്.









