ബേൺ : യുണൈറ്റഡ് സ്റ്റേറ്റ്സും ഇറാനും തമ്മിലുള്ള നിർണ്ണായക ചർച്ചകൾ സ്വിറ്റ്സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ആരംഭിച്ചു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഉന്നതതല സാങ്കേതിക ചർച്ചകൾ നടക്കുന്നത്. യുഎസ് വൈസ് പ്രസിഡണ്ട് ജെ.ഡി. വാൻസും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും ആണ് ചർച്ചകൾക്ക് പ്രധാനമായും നേതൃത്വം നൽകുന്നത്. മധ്യസ്ഥ രാജ്യങ്ങളായ ഖത്തറിന്റെയും പാകിസ്താന്റെയും പ്രതിനിധികളും ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്.
അടുത്ത 60 ദിവസത്തിനുള്ളിൽ ഇരുരാജ്യങ്ങളും തമ്മിൽ അന്തിമ ധാരണയിലെത്തുകയാണ് ഈ ചർച്ചകളുടെ ലക്ഷ്യം. നിലവിൽ ഇറാന്റെ പക്കലുള്ള യുറേനിയം ശേഖരം ലഘൂകരിക്കണമെന്നാണ് യുഎസിന്റെ പ്രധാന ആവശ്യം. ആദ്യഘട്ട ചർച്ചകൾ അവസാനിക്കുന്നതോടെ, ഇറാന്റെ ആണവ നിലയങ്ങൾ സന്ദർശിക്കാൻ യുണൈറ്റഡ് നേഷൻസിന്റെ ഇൻസ്പെക്ടർമാരെ അനുവദിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നു. ഇതിന് പകരമായി ഇറാനുമേലുള്ള ഉപരോധങ്ങളിൽ ഇളവുകൾ നൽകാൻ അമേരിക്ക തയ്യാറായേക്കും. അമേരിക്കൻ ഉപരോധങ്ങൾ കാരണം വിവിധ വിദേശ ബാങ്കുകളിൽ മരവിപ്പിക്കപ്പെട്ട ശതകോടികളുടെ ഫണ്ടുകൾ തിരികെ ലഭിക്കണമെന്നാണ് ഇറാന്റെ പ്രധാന ആവശ്യം. ഖത്തറിലുള്ള ഇറാന്റെ 6 ബില്യൺ ഡോളറിന്റെ അക്കൗണ്ട് തുറന്നുനൽകാൻ യുഎസ് പ്രാഥമികമായി സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ തുക മാനുഷിക ആവശ്യങ്ങൾക്കായുള്ള ഭക്ഷ്യ-ഔഷധ വസ്തുക്കൾ വാങ്ങാൻ മാത്രമേ ഇറാൻ ഉപയോഗിക്കാവൂ എന്ന നിബന്ധനയാണ് യുഎസ് മുന്നോട്ട് വച്ചിരിക്കുന്നത്.
ഇറാൻ ആണവ കരാറിലെ നിബന്ധനകൾ പൂർണ്ണമായി പാലിക്കുകയാണെങ്കിൽ, രാജ്യത്തിന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ ഭീമൻ നിക്ഷേപ ഫണ്ട് രൂപീകരിക്കാൻ ട്രംപ് ഭരണകൂടം തയ്യാറാണെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ ലെബനനിൽ തുടരുന്ന ഏറ്റുമുട്ടലുകൾ സമാധാന ചർച്ചകൾക്ക് വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്.









