ബെംഗളൂരുവിൽ നടന്ന കോൺഗ്രസ് സങ്കൽപ് സമാവേശ് പരിപാടിക്കിടെ പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ പ്രവർത്തകരെ പരസ്യമായി ശാസിച്ച സംഭവം വലിയ ചർച്ചയാകുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് അനുകൂലമായി ഒരു വിഭാഗം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതാണ് ഖാർഗെയെ പ്രകോപിപ്പിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ബെംഗളൂരുവിൽ നടന്ന കോൺഗ്രസിന്റെ ഔദ്യോഗിക പരിപാടിയിൽ എഐസിസി അധ്യക്ഷൻ മല്ലികാർജുന ഖാർഗെ സംസാരിച്ചുകൊണ്ടിരിക്കെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. സദസ്സിലിരുന്ന ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ പെട്ടെന്ന് എഴുന്നേറ്റ് “ഡി കെ, ഡി കെ…” എന്നിങ്ങനെ ഉപമുഖ്യമന്ത്രിക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കാൻ ആരംഭിക്കുകയായിരുന്നു. ഖാർഗെയുടെ പ്രസംഗം തടസ്സപ്പെടുന്ന രീതിയിൽ ബഹളം വച്ചതോടെ അദ്ദേഹം അതീവ പ്രകോപിതനായി.
ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ലെന്നും പാർട്ടിയുടെ പരിപാടിയാണെന്നും ഖാർഗെ പ്രവർത്തകരെ ഓർമ്മിപ്പിച്ചു. മൈക്കിലൂടെ അതീവ ഗൗരവത്തിലാണ് അദ്ദേഹം അച്ചടക്കമില്ലാത്ത പ്രവർത്തകർക്കെതിരെ ആഞ്ഞടിച്ചത്. “ഇവിടെ വന്ന് ബഹളം വെച്ചാൽ രാജ്യം മുഴുവൻ കേൾക്കുമോ? ഇത് ഒരു വ്യക്തിയുടെ പരിപാടിയല്ല, ഇതൊരു പാർട്ടി പരിപാടിയാണ്. ഒന്നിനും കൊള്ളാത്തവന്മാരെ, ഇവിടെ വ്യക്തിപൂജയില്ല. നാമെല്ലാവരും ഒന്നിച്ചു നിൽക്കുന്നത് പാർട്ടിയുടെ ഈ പരിപാടിക്ക് വേണ്ടിയാണ്. ഒരാൾ ഒരു കാര്യം പറയുകയും മറ്റൊരാൾ വേറൊരു കാര്യം വിളിച്ചുപറയുകയും ചെയ്താൽ, ബാക്കിയുള്ളവർ പിന്നെ ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്? അവർ ഇവിടെ തറ തൂക്കാൻ വന്നതാണോ?” അദ്ദേഹം പറഞ്ഞു.
തനിക്ക് 58 വർഷത്തെ രാഷ്ട്രീയ പരിചയമുണ്ടെന്ന് വ്യക്തമാക്കിയ ഖാർഗെ, ഒരുപാട് നേതാക്കൾ പാർട്ടിയിൽ വന്നുപോയിട്ടുണ്ടെന്നും പാർട്ടിക്ക് നൽകിയ സംഭാവനയേക്കാൾ വലുതാണ് പാർട്ടി അവർക്ക് തിരികെ നൽകിയിട്ടുള്ളതെന്നും ഓർമ്മിപ്പിച്ചു. പാർട്ടിക്ക് എപ്പോഴും അച്ചടക്കം അത്യാവശ്യമാണെന്നും ബഹളം വെച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും എഐസിസി അധ്യക്ഷൻ മുന്നറിയിപ്പ് നൽകി. “ഇവിടെ ആരൊക്കെയാണോ ബഹളം വെക്കുന്നത്, അവരുടെ ദൃശ്യങ്ങൾ ക്യാമറയിലുണ്ടാകും. ആ ദൃശ്യങ്ങൾ കൃത്യമായി പരിശോധിച്ച ശേഷം ഞാൻ അവർക്കെതിരെ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കും”- ഖാർഗെ വ്യക്തമാക്കി.
സദസ്സിൽ ബഹളം രൂക്ഷമായതോടെ വേദിയിലുണ്ടായിരുന്ന ഡി.കെ. ശിവകുമാർ തന്നെ നേരിട്ട് ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കാൻ ശ്രമിക്കുന്നതും പുറത്തുവന്ന ദൃശ്യങ്ങളിൽ കാണാം.








