ഭൂതകാലത്തിലെ കയ്പ്പേറിയ ഓർമ്മകളിൽ തളച്ചിടപ്പെടാതെ, ഒരുമിച്ചുള്ള നല്ലൊരു നാളേയ്ക്കായി കാശ്മീരി പണ്ഡിറ്റുകൾ മുന്നോട്ട് വരണമെന്ന് പിഡിപി അധ്യക്ഷയും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. കേന്ദ്ര കാശ്മീരിലെ ഗന്ദർബാൽ ജില്ലയിലുള്ള പ്രശസ്തമായ ഖീർ ഭവാനി ക്ഷേത്രത്തിൽ വാർഷിക മേളയോടനുബന്ധിച്ച് സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. മേളയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വൻതോതിൽ കാശ്മീരി പണ്ഡിറ്റുകൾ എത്തിച്ചേർന്നിട്ടുണ്ടെന്നും, കശ്മീരിലെ ജനങ്ങൾ അവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും മെഹബൂബ മുഫ്തി പറഞ്ഞു.
ഭൂതകാലത്തിൽ സംഭവിച്ച ദൌർഭാഗ്യകരമായ കാര്യങ്ങൾ മറന്ന് കാശ്മീരി പണ്ഡിറ്റ് സഹോദരങ്ങൾ ഭാവിയിലേക്ക് നോക്കണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നത്. സ്വന്തം രാഷ്ട്രീയ നേട്ടങ്ങൾക്കായി ചിലർ കെട്ടിപ്പടുക്കാൻ ശ്രമിച്ച അവിശ്വാസത്തിന്റെയും വിഭജനത്തിന്റെയും മതിലുകളെ തകർക്കുന്നതാണ് മേളയിൽ കണ്ട പണ്ഡിറ്റുകളും മുസ്ലീങ്ങളും തമ്മിലുള്ള സ്നേഹവും ഊഷ്മളതയുമെന്ന് അവർ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. താഴ്‌വരയ്ക്ക് പുറത്ത് ചികിത്സ തേടിയെത്തുന്ന എണ്ണമറ്റ കാശ്മീരികളെ കാശ്മീരി പണ്ഡിറ്റ് ഡോക്ടർമാർ സ്നേഹത്തോടെയാണ് പരിചരിക്കുന്നത്. അതുപോലെ സുശീൽ റസ്ദാൻ, യു കൌൾ, സമീർ കൌൾ തുടങ്ങിയ പ്രമുഖ ഡോക്ടർമാർ കാശ്മീരിലെത്തി ഇപ്പോഴും രോഗികളെ സേവിക്കുന്നുണ്ട്. ഇത് കേവലം ശാരീരികമായ ചികിത്സയല്ല, മറിച്ച് പഴയ മുറിവുകൾ ഉണക്കാനും കമ്മ്യൂണിറ്റികൾ തമ്മിലുള്ള ബന്ധം പുനർനിർമ്മിക്കാനും സഹായിക്കുന്നതാണെന്ന് അവർ കൂട്ടിച്ചേർത്തു. പുതിയ തലമുറയിലെ യുവ ഡോക്ടർമാരും ഇവരിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സ്വന്തം വേരുകളിലേക്ക് മടങ്ങിയെത്തണമെന്നും കാശ്മീർ സന്ദർശിക്കണമെന്നും മെഹബൂബ മുഫ്തി ആഹ്വാനം ചെയ്തു.
അതേസമയം, ജമ്മു കാശ്മീരിൽ കഴിയുന്ന പണ്ഡിറ്റുകൾക്ക് എല്ലാവിധ സൌകര്യങ്ങളും ഒരുക്കാൻ സർക്കാർ തയ്യാറാകണമെന്ന് മുൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അവർ ഇപ്പോഴും ചെറിയ വൺ ബെഡ്റൂം ഫ്ലാറ്റുകളിലാണ് കഴിയുന്നത്. ജഗ്തിയിലുള്ള പണ്ഡിറ്റുകളും വലിയ പ്രതിസന്ധിയിലാണ്. നാഷണൽ ഫുഡ് സെക്യൂരിറ്റി ആക്ട് (NFSA) പ്രകാരം കാശ്മീരി പണ്ഡിറ്റുകളെ മറ്റുള്ളവരെപ്പോലെ സാധാരണക്കാരായി കാണരുതെന്നും, ഒരു അഭയാർത്ഥിക്ക് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും സൌകര്യങ്ങളും അവർക്ക് ഉറപ്പാക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു.









