വാഷിംഗ്ടൺ : ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കുമേൽ ഏർപ്പെടുത്തിയിരുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾക്ക് താൽക്കാലിക ഇളവ് അനുവദിച്ച് അമേരിക്ക. ഇരുരാജ്യങ്ങളും തമ്മിൽ കഴിഞ്ഞ ആഴ്ച ഒപ്പുവെച്ച സമാധാന ഉടമ്പടിയുടെ ഭാഗമായാണ് ഈ ഇളവ്. 60 ദിവസത്തെ താൽക്കാലിക ജനറൽ ലൈസൻസ് ആണ് യുഎസ് ട്രഷറി ഡിപ്പാർട്ട്മെന്റ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ 2026 ഓഗസ്റ്റ് 21 വരെ ഇറാന്റെ എണ്ണ ഉൽപ്പാദിപ്പിക്കാനും മറ്റ് രാജ്യങ്ങളിലേക്ക് വിതരണം ചെയ്യാനും വിൽക്കാനും യാതൊരു തടസ്സവുമുണ്ടാകില്ല.
സ്വിറ്റ്സർലൻഡിൽ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ നേതൃത്വത്തിൽ ഇറാൻ പ്രതിനിധികളുമായി ഞായറാഴ്ച നടന്ന നേരിട്ടുള്ള ചർച്ചകൾ വൻ വിജയമായതിന് പിന്നാലെയാണ് ഈ ചരിത്രപരമായ പ്രഖ്യാപനം. അമേരിക്ക ഈ സാമ്പത്തിക ഇളവുകൾ അനുവദിക്കുന്നതിന് പകരമായി രണ്ട് പ്രധാന നിബന്ധനകളാണ് ഇറാൻ അംഗീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുരക്ഷിതവും തടസ്സമില്ലാത്തതുമായി നിലനിർത്തും, ഇറാന്റെ ആണവ നിലയങ്ങളിൽ പരിശോധന നടത്തുന്നതിനായി അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയിലെ ഇൻസ്പെക്ടർമാരെ അനുവദിക്കാനും ധാരണയായി.
യുഎസ് ട്രഷറിയുടെ വിദേശ ആസ്തി നിയന്ത്രണ വിഭാഗം (OFAC) പുറപ്പെടുവിച്ച പുതിയ ലൈസൻസ് പ്രകാരം, അന്താരാഷ്ട്ര എണ്ണക്കമ്പനികൾക്കും ബാങ്കുകൾക്കും ഇനിമുതൽ നിയമപരമായി ഇറാനിൽ നിന്ന് എണ്ണ വാങ്ങാം. ഇറാന്റെ എണ്ണ വാങ്ങുന്നതിനും കപ്പൽ ചരക്കുകൂലി, ഇൻഷുറൻസ് എന്നിവ നൽകുന്നതിനും യുഎസ് ഡോളർ ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾക്കും അനുമതി നൽകിയിട്ടുണ്ട്. ആവശ്യമായി വരുന്ന പക്ഷം ഇറാന്റെ ക്രൂഡ് ഓയിൽ നേരിട്ട് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യാനും ഈ ലൈസൻസ് അനുവാദം നൽകുന്നുണ്ട്. 1990-കൾക്ക് ശേഷം ആദ്യമായാണ് ഇത്തരമൊരു അനുമതി.








