പാക് അധിനിവേശ കശ്മീരിൽ (PoK) അടിച്ചമർത്തലുകൾക്കെതിരെ ജനങ്ങൾ നടത്തുന്ന പോരാട്ടം വൻ പ്രക്ഷോഭമായി മാറുന്നു. വരാനിരിക്കുന്ന ജൂലൈ 27-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണഘടനാ ഭേദഗതികൾ ആവശ്യപ്പെട്ട് രണ്ടാഴ്ച മുമ്പ് ആരംഭിച്ച ജനകീയ സമരം ഇപ്പോൾ പാക് ഭരണകൂടത്തിന്റെ നിയന്ത്രണത്തിനും അപ്പുറത്തേക്ക് വളർന്നിരിക്കുകയാണ്. പാകിസ്താൻ സൈന്യം കടുത്ത അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് ഇതുവരെ 20-ഓളം പേർ കൊല്ലപ്പെടുകയും എഴുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രക്ഷോഭം ഭയന്ന് മേഖലയിൽ ഇന്റർനെറ്റ് പൂർണ്ണമായും നിരോധിച്ചിരിക്കുകയാണ്. ഇതിനെയെല്ലാം കാറ്റിൽപ്പറത്തി സ്ത്രീകളും വിദ്യാർത്ഥികളും കുട്ടികളുമാണ് ഇപ്പോൾ സമരത്തിന്റെ മുൻനിരയിലുള്ളത്.
റാവലാകോട്ട് ഉൾപ്പെടെയുള്ള നിരവധി നഗരങ്ങളിലും ഗ്രാമങ്ങളിലും ജനങ്ങൾ കൂട്ടത്തോടെ തടിച്ചുകൂടി. റാവലാകോട്ടിലെ ഈദ്ഗാ ഗ്രൗണ്ടിൽ കഴിഞ്ഞ 14 ദിവസമായി തുടരുന്ന വൻ ജനകീയ ധർണ്ണയിൽ ഇതുവരെ എഴുപതിനായിരത്തിലധികം ആളുകളാണ് പങ്കെടുത്തത്. സുധ്നോതി ജില്ലയിലെ തരാർ ഖേലിൽ സ്കൂൾ കുട്ടികൾ കൂട്ടത്തോടെ പൊതുസ്ഥലങ്ങളിൽ ഒത്തുകൂടി പാക് സൈന്യത്തിനെതിരെയും സ്വാതന്ത്ര്യം ആവശ്യപ്പെട്ടും മുദ്രാവാക്യം വിളിച്ചു. മാൻധോളിൽ ഡസൻകണക്കിന് സ്ത്രീകളാണ് പാകിസ്താൻ്റെ രാഷ്ട്രീയ-സൈനിക മേധാവിത്വത്തെ അപലപിച്ചും സ്വാതന്ത്ര്യം പ്രഖ്യാപിച്ചും തെരുവിലിറങ്ങിയത്. റാവലാകോട്ടിലെ പ്രധാന സമരവേദിയിൽ ‘പാക് സൈന്യമേ പുറത്തുപോകൂ’, ‘ഞങ്ങൾക്ക് അടിസ്ഥാന അവകാശങ്ങൾ വേണം’, ‘സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കൂ’ എന്നീ പ്ലക്കാർഡുകൾ ഏന്തിയാണ് കുട്ടികൾ പ്രതിഷേധിക്കുന്നത്.
വിവിധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയുടെ (JAAC) നേതൃത്വത്തിലാണ് ഈ പ്രക്ഷോഭങ്ങൾ നടക്കുന്നത്. തങ്ങളുടെ 38 ആവശ്യങ്ങൾ അടങ്ങിയ ചാർട്ടർ ഇസ്‌ലാമാബാദിന് സമർപ്പിച്ച സമിതി, നടപടിയെടുക്കാനായി ജൂൺ 23 വരെയാണ് സമയം അനുവദിച്ചിരുന്നത്. ഈ സമയപരിധിക്കുള്ളിൽ സർക്കാർ അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ റാവലാകോട്ടിൽ നിന്ന് ഭരണസിരാകേന്ദ്രമായ മുസാഫറാബാദിലേക്ക് ഒരു ലക്ഷത്തിലധികം ആളുകളെ അണിനിരത്തി വൻ മാർച്ച് നടത്തുമെന്നാണ് സമരസമിതിയുടെ മുന്നറിയിപ്പ്.
ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് കുടിയേറിയ അഭയാർത്ഥികൾക്കായി പാക് അധീന കശ്മീരിലെ നിയമസഭയിൽ മാറ്റിവെച്ചിരുന്ന 12 സംവരണ സീറ്റുകൾ നിർത്തലാക്കാനുള്ള നീക്കമാണ് ഇപ്പോഴത്തെ വൻ സംഘർഷത്തിന് പെട്ടെന്നുള്ള കാരണമായത്. ഈ സീറ്റുകൾ ഇല്ലാതാക്കുന്നതോടെ പാകിസ്താനിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾക്ക് മുസാഫറാബാദിലെ ഭരണത്തിൽ അനാവശ്യമായി ഇടപെടാൻ അവസരമൊരുങ്ങുമെന്ന് ജെഎഎസി (JAAC) നേതാക്കൾ വാദിക്കുന്നു. എന്നാൽ പ്രക്ഷോഭത്തെ ഭീകരവിരുദ്ധ നിയമപ്രകാരം നിരോധിച്ചുകൊണ്ട് അടിച്ചമർത്താനാണ് പാക് സർക്കാർ ശ്രമിക്കുന്നത്. സമരക്കാർക്ക് ആയുധങ്ങളുണ്ടെന്നും അവർ പൊതുമുതൽ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നുമാണ് സർക്കാരിന്റെ ആരോപണം. എന്നാൽ തങ്ങളുടെ സമരം പൂർണ്ണമായും സമാധാനപരമാണെന്നും ജനപിന്തുണ കണ്ട് ഭയന്നാണ് സർക്കാർ സംഘടനയെ നിരോധിച്ചതെന്നും സമരനേതാക്കൾ വ്യക്തമാക്കി. വരും ദിവസങ്ങളിൽ പാക് അധീന കശ്മീരിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.










