ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭയിൽ പുനഃസംഘടനക്ക് സാധ്യതയേറുന്നു എന്ന ശക്തമായ അഭ്യൂഹങ്ങൾക്കിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുർമ്മുവുമായി കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു ഇരുവരും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച. കേന്ദ്ര സർക്കാരിന്റെ കാലാവധി പകുതിയോട് അടുക്കുന്ന പശ്ചാത്തലത്തിൽ ഭരണപരമായ മാറ്റങ്ങൾക്കും രാഷ്ട്രീയ അഴിച്ചുപണികൾക്കുമുള്ള ‘മിഡ്-ടേം റീസെറ്റ്’ ആയി മന്ത്രിസ്ഥാനങ്ങളിൽ മാറ്റമുണ്ടാകുമെന്നാണ് സൂചന. കേരളത്തിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര ന്യൂനപക്ഷ ക്ഷേമം, മത്സ്യബന്ധനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളുടെ സഹമന്ത്രിയുമായിരുന്ന ജോർജ്ജ് കുര്യൻ കേന്ദ്ര മന്ത്രിസഭയിൽ നിന്നും രാജിവെച്ചതോടെ ഈ സ്ഥാനത്തേക്ക് ഉൾപ്പെടെ പുതിയ മന്ത്രിമാർ വന്നേക്കും.
രാജ്യസഭാ കാലാവധി ജൂൺ 21-ന് അവസാനിച്ചതിനെത്തുടർന്നാണ് ജോർജ് കുര്യന്റെ രാജി. അദ്ദേഹത്തിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. കൂടാതെ, കേന്ദ്ര റെയിൽവേ, ഭക്ഷ്യസംസ്കരണ വകുപ്പ് സഹമന്ത്രിയായ രൺവിനീത് സിംഗ് ബിട്ടുവിന്റെ രാജ്യസഭാ കാലാവധിയും ജൂൺ 21-ന് അവസാനിച്ചിരുന്നു. ഇരുവരെയും അടുത്തിടെ നടന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി വീണ്ടും നാമനിർദ്ദേശം ചെയ്തിരുന്നില്ല. ഇവർക്ക് പകരം പുതിയ മുഖങ്ങൾ മന്ത്രിസഭയിലേക്ക് വരുമെന്നാണ് സൂചന.
മന്ത്രിസഭയിലെ ചില പ്രമുഖരെ അതത് സംസ്ഥാനങ്ങളിലെ പാർട്ടി സംഘടനകളെ ശക്തിപ്പെടുത്താനായി മാറ്റിനിയമിച്ചതും പുനഃസംഘടനയുടെ സാധ്യത വർദ്ധിപ്പിച്ചു. കേന്ദ്ര ധനകാര്യ സഹമന്ത്രിയായ പങ്കജ് ചൗധരിയെ ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അധ്യക്ഷനായും, കേന്ദ്ര കോർപ്പറേറ്റ് കാര്യ-റോഡ് ഗതാഗത സഹമന്ത്രിയായ ഹർഷ് മൽഹോത്രയെ ഡൽഹി ബിജെപി അധ്യക്ഷനായും കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി ചുമതലയേൽപ്പിച്ചിരുന്നു. നിലവിൽ ഇവർ മന്ത്രിസ്ഥാനവും പാർട്ടി പദവിയും ഒരുമിച്ച് വഹിക്കുകയാണ്. ഇവരെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കി പൂർണ്ണമായി പാർട്ടി ചുമതലകളിലേക്ക് മാറ്റിയേക്കും. ദീർഘകാലാടിസ്ഥാനത്തിൽ പുതിയ നേതൃനിരയെ വളർത്തിയെടുക്കുന്നതിനായി കൂടുതൽ യുവനേതാക്കൾക്കും പുതിയ മുഖങ്ങൾക്കും മന്ത്രിസഭയിൽ അവസരം നൽകാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.










