ലഖ്‌നൗ : വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള സംഘടനാ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ് ബിജെപി. ഉത്തർപ്രദേശ് സംസ്ഥാന ഘടകം ബിജെപി പുനഃസംഘടിപ്പിച്ചു. വരാനിരിക്കുന്ന നിർണായക പോരാട്ടത്തിന് മുന്നോടിയായി പാർട്ടിയുടെ അടിത്തറ ശക്തമാക്കാനും ജാതി-മേഖലാ സമവാക്യങ്ങൾ സന്തുലിതമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ മകനെ ഉൾപ്പെടെ കളത്തിലിറക്കിയാണ് ബിജെപി പോരാട്ടത്തിന് ഇറങ്ങിയിരിക്കുന്നത്. നേരത്തെ തന്നെ ഉത്തർപ്രദേശിൽ ബിജെപി അംഗത്വ ഡ്രൈവ് ഉൾപ്പെടെയുള്ള സംഘടന പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചതിനെ തുടർന്നാണ് നീരജ് സിംഗിനെ ബിജെപി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നത്.
സംസ്ഥാന ബിജെപി അധ്യക്ഷൻ പങ്കാജ് ചൗധരി, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്ര നേതൃത്വം എന്നിവരുമായി നടത്തിയ ദീർഘമായ ചർച്ചകൾക്ക് ശേഷമാണ് 19 വൈസ് പ്രസിഡന്റുമാരും 8 ജനറൽ സെക്രട്ടറിമാരും അടങ്ങുന്ന പുതിയ ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ മകൻ നീരജ് സിങ്, സമാജ്‌വാദി പാർട്ടിയിൽ നിന്ന് ബിജെപിയിലെത്തിയ പൂജ പാൽ എന്നിവരുൾപ്പെടെ പ്രമുഖ നേതാക്കൾക്ക് പുതിയ കമ്മിറ്റിയിൽ പ്രധാന ചുമതലകൾ നൽകിയിട്ടുണ്ട്. നീരജ് സിങ് ഉത്തർപ്രദേശ് ബിജെപിയുടെ വൈസ് പ്രസിഡന്റായി ചുമതലയേറ്റു. മുൻ എംപി പ്രിയങ്ക റാവത്ത്, മുതിർന്ന നേതാവ് കൃഷ്ണ ബിഹാരി റായ് എന്നിവരും 19 അംഗ വൈസ് പ്രസിഡന്റ് പട്ടികയിലുണ്ട്.
സംസ്ഥാന സഹമന്ത്രി ദിനേഷ് പ്രതാപ് സിങ്ങിനെ പാർട്ടിയുടെ ചീഫ് സ്‌പോക്‌സ്‌പേഴ്‌സണായി (മുഖ്യ വക്താവ്) നിയമിച്ചു. മനീഷ് ദീക്ഷിത് സംസ്ഥാന മീഡിയ കോർഡിനേറ്ററായും ഹിമാൻഷു രാജ് പണ്ഡിറ്റ് സോഷ്യൽ മീഡിയ കോർഡിനേറ്ററായും തുടരും. സമാജ്‌വാദി പാർട്ടിയുടെ പിന്നാക്ക, ദലിത്, ന്യൂനപക്ഷ സഖ്യത്തെ പ്രതിരോധിക്കാൻ എല്ലാ സാമൂഹിക വിഭാഗങ്ങൾക്കും തുല്യ പ്രാധാന്യം നൽകുന്ന രീതിയിലാണ് ബിജെപിയുടെ പുതിയ ടീം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിജെപിക്ക് നേരിട്ട തിരിച്ചടിക്ക് പിന്നാലെയാണ് ഈ നിർണായക പുനഃസംഘടന.








