ഭാരതത്തിന്റെ ആഭ്യന്തര സുരക്ഷയും അന്താരാഷ്ട്ര അതിർത്തി കടന്നുള്ള യാത്രാ സംവിധാനങ്ങളും കൂടുതൽ സുതാര്യവും ശക്തവുമാക്കുന്നതിന്റെ ഭാഗമായി പാസ്‌പോർട്ട് നിരക്കുകൾ വർദ്ധിപ്പിച്ച് നരേന്ദ്ര മോദി സർക്കാർ. രാജ്യസുരക്ഷയ്ക്കും ആധുനിക സാങ്കേതികവിദ്യയുടെ വിന്യാസത്തിനും മുൻഗണന നൽകുന്ന വിദേശകാര്യ മന്ത്രാലയം നീണ്ട 14 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പാസ്‌പോർട്ട് അപേക്ഷാ ഫീസുകൾ പുതുക്കി നിശ്ചയിച്ചിരിക്കുന്നത്. നവീകരിച്ച നിരക്കുകൾ വരും ജൂലൈ 1 മുതൽ രാജ്യത്തുടനീളം പ്രാബല്യത്തിൽ വരും. പാസ്‌പോർട്ട് എന്നത് കേവലം വിദേശയാത്രയ്ക്കുള്ള ഒരു യാത്രാ രേഖ (Travel Document) മാത്രമാണെന്നും അതൊരിക്കലും ഭാരതീയ പൗരത്വത്തിനുള്ള പ്രാഥമിക തെളിവല്ലെന്നും കേന്ദ്ര സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് ഈ നിർണ്ണായക തീരുമാനം വന്നിരിക്കുന്നത്.
വിദേശകാര്യ മന്ത്രാലയത്തിന്റെ ‘പാസ്‌പോർട്ട്സ് (അമൻഡ്മെന്റ്) റൂൾസ്, 2026’ വിജ്ഞാപന പ്രകാരം സാധാരണ കാറ്റഗറിയിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് 36 പേജുകളുള്ള പുതിയ പാസ്‌പോർട്ടിനും അതിന്റെ പുതുക്കലിനും (Reissue) ഇനി മുതൽ 1,500 രൂപയ്ക്ക് പകരം 2,500 രൂപ ഈടാക്കും. അടിയന്തിര ആവശ്യങ്ങൾക്കായി രാജ്യം നൽകുന്ന തത്കാൽ (Tatkaal) നിരക്കുകളിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. തത്കാൽ വഴി 36 പേജ് പാസ്‌പോർട്ട് എടുക്കാൻ ഇനി 3,500 രൂപയ്ക്ക് പകരം 5,000 രൂപ നൽകേണ്ടി വരും. അതുപോലെ സാധാരണ കാറ്റഗറിയിൽ 60 പേജുകളുള്ള വലിയ പാസ്‌പോർട്ട് ബുക്ക്‌ലെറ്റിന്റെ നിരക്ക് 2,000 രൂപയിൽ നിന്നും 3,500 രൂപയായും തത്കാലിൽ ഇത് 4,000 രൂപയിൽ നിന്നും 6,000 രൂപയായും ഉയർത്തി.
പാസ്‌പോർട്ടുകൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും ദുരുപയോഗം ചെയ്യുന്നതും തടയാൻ ലക്ഷ്യമിട്ട് നഷ്ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന പാസ്‌പോർട്ടുകൾ വീണ്ടെടുക്കുന്നതിനുള്ള ‘റീപ്ലേസ്‌മെന്റ്’ നിരക്കുകളിൽ സർക്കാർ വൻ വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. 36 പേജുള്ള നഷ്ടപ്പെട്ട പാസ്‌പോർട്ട് സാധാരണ രീതിയിൽ വീണ്ടെടുക്കാൻ ഇനി 5,000 രൂപയും തത്കാലിൽ 7,500 രൂപയും നൽകണം. 60 പേജുള്ളതാണെങ്കിൽ ഇത് യഥാക്രമം 6,000 രൂപയും 8,500 രൂപയുമായിരിക്കും. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ (Minors) പാസ്‌പോർട്ട് നിരക്കുകളും പുതുക്കിയിട്ടുണ്ട്. കുട്ടികൾക്ക് പുതിയ പാസ്‌പോർട്ട് എടുക്കാൻ സാധാരണ നിരക്ക് 1,750 രൂപയും തത്കാൽ നിരക്ക് 4,250 രൂപയുമാണ്. കുട്ടികളുടെ പാസ്‌പോർട്ട് നഷ്ടപ്പെട്ടാൽ അത് വീണ്ടെടുക്കാൻ സാധാരണ കാറ്റഗറിയിൽ 4,250 രൂപയും തത്കാലിൽ 6,750 രൂപയും ഈടാക്കും.
ഇതുകൂടാതെ രാജ്യസുരക്ഷയുമായി നേരിട്ട് ബന്ധമുള്ള മറ്റ് അനുബന്ധ സേവനങ്ങളുടെ നിരക്കുകളും വിദേശകാര്യ മന്ത്രാലയം പരിഷ്കരിച്ചിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലമുള്ളവർ വിദേശത്തേക്ക് കടക്കുന്നത് തടയാൻ കർശനമാക്കിയ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് (PCC), സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ എന്നിവയുടെ ഫീസ് ഇന്ത്യയിൽ 750 രൂപയായും വിദേശത്ത് 40 യു.എസ് ഡോളറായും നിശ്ചയിച്ചു. ഇന്ത്യയ്ക്കുള്ളിൽ അടിയന്തിര ഘട്ടങ്ങളിൽ നൽകുന്ന എമർജൻസി സർട്ടിഫിക്കറ്റുകൾ പൂർണ്ണമായും സൗജന്യമായി തുടരുമെങ്കിലും വിദേശത്തുള്ള അപേക്ഷകരിൽ നിന്നും ഇതിനായി 15 ഡോളർ ഈടാക്കും. ഇന്ത്യയിൽ സർട്ടിഫിക്കറ്റ് ഓഫ് ഐഡന്റിറ്റിയുടെ നിരക്ക് 1,000 രൂപയും വിദേശത്ത് 50 ഡോളറുമാണ്. കഴിഞ്ഞ യു.പി.എ സർക്കാരിന്റെ കാലത്ത് 2012-ലാണ് ഇതിന് മുൻപ് അവസാനമായി പാസ്‌പോർട്ട് ഫീസുകൾ വർദ്ധിപ്പിച്ചത്. അതിനുശേഷം ഭാരതത്തിന്റെ പാസ്‌പോർട്ട് ലോകത്തിലെ ഏറ്റവും ശക്തമായ ഒന്നായി മാറ്റിയെടുക്കാൻ മോദി സർക്കാരിന് സാധിച്ചിട്ടുണ്ട്. ജൂലൈ 1-നോ അതിനുശേഷമോ സമർപ്പിക്കുന്ന എല്ലാ അപേക്ഷകൾക്കും പുതിയ നിരക്കുകൾ ബാധകമായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.








