ന്യൂഡൽഹി : കൊമേഴ്‌സ്യൽ എൽപിജി സപ്ലൈക്കുള്ള എല്ലാ നിയന്ത്രണങ്ങളും നീക്കി കേന്ദ്ര സർക്കാർ. പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് അയവ് വന്ന സാഹചര്യത്തിലാണ് കേന്ദ്രസർക്കാരിന്റെ ഈ നടപടി. പശ്ചിമേഷ്യൻ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ ശാന്തമാകുകയും ആഗോള ഇന്ധന വിതരണം സാധാരണ നിലയിലാകുകയും ചെയ്തതോടെ, രാജ്യത്തെ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽപിജി വിതരണത്തിന്മേൽ ഏർപ്പെടുത്തിയിരുന്ന എല്ലാത്തരം നിയന്ത്രണങ്ങളും അടിയന്തരമായി പിൻവലിക്കുന്നതായി കേന്ദ്ര സർക്കാർ അറിയിച്ചു.
കേന്ദ്ര പെട്രോളിയം സെക്രട്ടറി ഡോ. നീരജ് മിത്തൽ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് അയച്ച കത്തിലാണ് ഈ പുതിയ മാറ്റങ്ങൾ വ്യക്തമാക്കിയത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയെത്തുടർന്ന് വിതരണത്തിൽ നേരിട്ട തടസ്സങ്ങൾ കാരണമാണ് വാണിജ്യ സിലിണ്ടറുകൾക്ക് മുൻപ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ വിതരണ ശൃംഖല മെച്ചപ്പെട്ട സാഹചര്യത്തിൽ, നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കാനും പ്രതിസന്ധിക്ക് മുൻപുള്ള അളവിൽ വാണിജ്യ സിലിണ്ടറുകൾ ലഭ്യമാക്കാനും പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദ്ദേശം നൽകി.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, മറ്റ് ബിസിനസ്സ് സ്ഥാപനങ്ങൾ എന്നിവ ഉപയോഗിക്കുന്ന നോൺ-ഡൊമസ്റ്റിക് പാക്ക്ഡ് എൽപിജി ഇനിമുതൽ പഴയതുപോലെ തടസ്സമില്ലാതെ ലഭിക്കും. കൂടാതെ, വൻകിട വ്യവസായശാലകൾക്ക് ആവശ്യമായ ബൾക്ക് എൽപിജി വിതരണം പ്രതിസന്ധി ഘട്ടത്തിൽ പൂർണ്ണമായി നിർത്തിവെച്ചിരുന്നു. ഇത് ഇപ്പോൾ പഴയ ഉപഭോഗത്തിന്റെ 50 ശതമാനം വരെയായി പുനരാരംഭിക്കാൻ അനുമതി നൽകിയിട്ടുണ്ട്.








