തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ തകർക്കാൻ ഗുണ്ടാ രാഷ്ട്രീയവുമായി ഇറങ്ങിയ സിപിഎമ്മിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എം.എൽ.എ. മേയർ വി.വി രാജേഷ്, ഡെപ്യൂട്ടി മേയർ ജി. ആശാനാഥ് എന്നിവർക്കെതിരെ സിപിഎം കൗൺസിലർമാരും ഗുണ്ടകളും നടത്തിയ അക്രമം ഭാരതത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയായ ബിജെപിയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മേയർ വി.വി രാജേഷിനെയും മറ്റ് ജനപ്രതിനിധികളെയും സന്ദർശിച്ച ശേഷമാണ് രാജീവ് ചന്ദ്രശേഖർ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. മുൻകാലങ്ങളിൽ കോൺഗ്രസ് മന്ത്രിസഭയുടെ ഭരണകാലത്ത് നിയമസഭയിലെ സ്പീക്കറുടെ ചേമ്പറിൽ കയറി അക്രമവും പൊതുമുതൽ നശിപ്പിക്കലും നടത്തിയതുപോലെ, ബിജെപി ഭരിക്കുന്ന നഗരസഭയിൽ വന്ന് അക്രമം അഴിച്ചുവിടാമെന്ന് ആരും കരുതേണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങളെ ബിജെപി ശക്തമായി തന്നെ പ്രതിരോധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
കേരളത്തിൽ ഇനിയും സിപിഎമ്മിന്റെ അരാജകത്വ ഭരണം നടക്കില്ലെന്നും സംസ്ഥാനം ഭരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, മറിച്ച് ഇവിടുത്തെ നിയമസംവിധാനങ്ങളാണെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി. “ഈ സംസ്ഥാനം നിയമവാഴ്ചയനുസരിച്ചാണ് മുന്നോട്ടുപോകുന്നത്. കോടതിയും, പോലീസും നിയമസംവിധാനങ്ങളും അവരുടെ ചുമതല കൃത്യമായി നിർവഹിക്കും. അതിന് മീതെ പറക്കാൻ സിപിഎമ്മിന് കഴിയില്ല. അത് മുഖ്യമന്ത്രി പിണറായി വിജയനായാലും, സിപിഎമ്മിലെ ഏത് വലിയ ‘സഖാവ്’ ആയാലും നിയമം കൈയിലെടുക്കാൻ ഭാരതീയ ജനതാ പാർട്ടി അനുവദിക്കില്ല” – രാജീവ് ചന്ദ്രശേഖർ കടുപ്പിച്ചു പറഞ്ഞു. നഗരസഭയിലെ അക്രമങ്ങൾക്ക് പിന്നിൽ അഴിമതിയും വിനാശകരമായ രാഷ്ട്രീയ ചിന്താഗതികളുമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഭാരതീയ മണ്ണായ കേരളത്തിൽ ബിജെപി നയിക്കുന്ന എൻ.ഡി.എ മുന്നണി ശക്തമായ രാഷ്ട്രീയ ബദലായി മാറിയിരിക്കുകയാണ്. കപട മതേതരത്വം പറയുന്ന സിപിഎമ്മും കോൺഗ്രസും ചേർന്ന ‘ഇന്ത്യ’ സഖ്യത്തിന്റെ രാജ്യവിരുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങൾ പൂർണ്ണമായും തിരിച്ചറിഞ്ഞു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർച്ചയായ പത്ത് വർഷത്തെ സിപിഎം ഭരണത്തിന്റെ സമ്പൂർണ്ണ പരാജയമാണ് ഇന്ന് കേരളം അനുഭവിക്കുന്നത്. സാമ്പത്തിക തകർച്ചയും അഴിമതിയും കൊണ്ട് പൊറുതിമുട്ടിയ കേരള ജനതയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ഇപ്പോൾ സിപിഎം അക്രമ നാടകങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്രത്തിലാദ്യമായി ബിജെപി ഭരണം പിടിച്ചെടുത്തതിന്റെയും സംസ്ഥാന രാഷ്ട്രീയത്തിൽ നേരിടുന്ന കനത്ത തിരിച്ചടികളുടെയും നിരാശയും അങ്കലാപ്പുമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ തെരുവിൽ പ്രകടിപ്പിക്കുന്നത്. എന്നാൽ, ദേശവിരുദ്ധ ശക്തികൾക്കും അക്രമ രാഷ്ട്രീയത്തിനും മുന്നിൽ ബിജെപി ഒരടി പോലും പിന്നോട്ടുവെക്കില്ലെന്നും, തിരുവനന്തപുരം നഗരസഭയിലെ ജനകീയ ഭരണത്തെയും വികസനത്തെയും അക്രമത്തിലൂടെ തകർക്കാൻ നോക്കുന്നവർക്ക് ജനങ്ങൾ തന്നെ കനത്ത തിരിച്ചടി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി












