ന്യൂഡൽഹി : ഇന്ത്യൻ സമുദ്രത്തിലെ തന്ത്രപ്രധാന ദ്വീപ് രാഷ്ട്രമായ സീഷെൽസിന്റെ ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഈ ആഴ്ച പ്രധാനമന്ത്രി രാജ്യത്ത് ഔദ്യോഗിക സന്ദർശനം നടത്തും. സീഷെൽസ് പ്രസിഡന്റ് ഡോ. പാട്രിക് ഹെർമിനിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് 2026 ജൂൺ 27 മുതൽ 29 വരെ നീണ്ടുനിൽക്കുന്ന ത്രിദിന സന്ദർശനം. 2015-ന് ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി സീഷെൽസ് സന്ദർശിക്കുന്നത്. സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി സീഷെൽസ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര, പ്രതിരോധ ബന്ധങ്ങൾ കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ സായുധ സേനയുടെ ഒരു പ്രത്യേക സംഘവും രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകളും സീഷെൽസിന്റെ ദേശീയ ദിന പരേഡിൽ പങ്കാളികളാകും. വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം വളരെ നിർണ്ണായകമായ ഉഭയകക്ഷി, പ്രതിരോധ ചർച്ചകളാണ് ഈ സന്ദർശന വേളയിൽ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുമായി ഉന്നതതല ചർച്ചകൾ നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണം, ഡിജിറ്റൽ വികസനം, പ്രതിരോധം എന്നിവ ഇതിൽ അവലോകനം ചെയ്യും.
ഇന്ത്യൻ സമുദ്ര മേഖലയിലെ സുരക്ഷയും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘വിഷൻ മഹാസാഗർ’ പദ്ധതിയിൽ സീഷെൽസിന് വലിയ സ്ഥാനമാണുള്ളത്. തീരദേശ നിരീക്ഷണം, സമുദ്ര സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം എന്നിവയിൽ ഇന്ത്യ സീഷെൽസിന്റെ പ്രധാന പങ്കാളിയാണ്. ഈ വർഷം ഫെബ്രുവരിയിൽ സീഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനി ആറു ദിവസത്തെ ഇന്ത്യ സന്ദർശനം നടത്തിയിരുന്നു. അന്ന് ഇന്ത്യ സീഷെൽസിനായി 175 മില്യൺ യുഎസ് ഡോളറിന്റെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ, ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിനും ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ ഒരുക്കുന്നതിനും ഇന്ത്യ സീഷെൽസിനെ സഹായിക്കുന്നുണ്ട്.








