കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള നീക്കങ്ങൾ ആരംഭിച്ച് ബിജെപി സർക്കാർ. മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഈ ചരിത്രപരമായ ബിൽ വരും ആഴ്ചയിൽ നിയമസഭയിൽ അവതരിപ്പിക്കും. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ആയിരിക്കും യുസിസി ബിൽ അവതരിപ്പിക്കുക. ഇതോടെ ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നീ സംസ്ഥാനങ്ങൾക്ക് ശേഷം ഏകീകൃത സിവിൽ കോഡ് നിയമനിർമ്മാണത്തിലേക്ക് കടക്കുന്ന നാലാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാൾ മാറും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ബിജെപി പുറത്തിറക്കിയ പ്രകടനപത്രികയിൽ അധികാരത്തിൽ എത്തിയാൽ ആറുമാസത്തിനകം സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖ നേതാക്കൾ റാലികളിൽ ഇക്കാര്യം ശക്തമായി ഉന്നയിച്ചിരുന്നതുമാണ്. എന്നാൽ അധികാരമേറ്റ് വെറും രണ്ട് മാസത്തിനുള്ളിൽ തന്നെ ബിൽ സഭയിലെത്തിക്കാൻ മുഖ്യമന്ത്രി സുവേന്ദു അധികാരി തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം സ്പീക്കർ രതീന്ദ്ര ബോസിന്റെ അധ്യക്ഷതയിൽ ചേർന്ന ബിസിനസ് അഡ്വൈസറി കമ്മിറ്റി യോഗത്തിലാണ് തിങ്കളാഴ്ച യുസിസി ബിൽ അവതരിപ്പിക്കാൻ അന്തിമ തീരുമാനമായത്. ബില്ലിന്മേലുള്ള ചർച്ചയിൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയും പ്രതിപക്ഷ നേതാവ് റിതബ്രത ബാനർജിയും പങ്കെടുത്തേക്കും.
മതപരമായ വ്യക്തിനിയമങ്ങൾക്ക് പകരമായി എല്ലാ പൗരന്മാർക്കും തുല്യമായ സിവിൽ നിയമം കൊണ്ടുവരിക എന്നതാണ് യുസിസി ലക്ഷ്യമിടുന്നത്. ഔദ്യോഗികമായി കരട് പുറത്തുവിട്ടിട്ടില്ലെങ്കിലും ഉത്തരാഖണ്ഡ് മോഡൽ പിന്തുടർന്നാകും ബംഗാളിലും നിയമം വരിക എന്നാണ് സൂചന. ബഹുഭാര്യത്വ നിരോധനം, ലിവ്-ഇൻ റിലേഷൻഷിപ്പ് രജിസ്ട്രേഷൻ, ആൺമക്കൾക്കും പെൺമക്കൾക്കും തുല്യ സ്വത്തവകാശം, വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, പിൻതുടർച്ചാവകാശം എന്നിവ എല്ലാ മതസ്ഥർക്കും ഒരുപോലെ ബാധകമായ രീതിയിലാക്കുക എന്നിവയാണ് ബിൽ ലക്ഷ്യമിടുന്നത്.








