ലണ്ടൻ : ഇന്ത്യയും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ നൽകിയ മികച്ച സംഭാവനകളെ മുൻനിർത്തി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് അന്താരാഷ്ട്ര പുരസ്കാരം. ഇന്ത്യ ഗ്ലോബൽ ഫോറം സംഘടിപ്പിച്ച പത്താമത് ‘യുകെ-ഇന്ത്യ അവാർഡ്സ് 2026’ ചടങ്ങിലാണ് ‘എക്സെപ്ഷണൽ ലീഡർഷിപ്പ് ഇൻ എലിവേറ്റിംഗ് യുകെ-ഇന്ത്യ ടൈസ്’ (ഇന്ത്യ-യുകെ ബന്ധം ഉയർത്തുന്നതിലെ അസാധാരണ നേതൃത്വം) എന്ന പ്രത്യേക ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചത്. ലണ്ടനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ യുകെ ബിസിനസ് ആൻഡ് ട്രേഡ് സെക്രട്ടറി പീറ്റർ കൈൽ, ഐജിഎഫ് സ്ഥാപകൻ മനോജ് ലാഡ്‌വ എന്നിവർ ചേർന്നാണ് കേന്ദ്രമന്ത്രിക്ക് പുരസ്കാരം കൈമാറിയത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സമഗ്ര സാമ്പത്തിക വ്യാപാര കരാർ നടപ്പിലാക്കുന്നതിന് മുന്നോടിയായി ലണ്ടനിലെത്തിയതായിരുന്നു പിയൂഷ് ഗോയൽ. ഇന്ത്യയും യുകെയും തമ്മിലുള്ള സമഗ്ര സാമ്പത്തിക വ്യാപാര കരാറും , ഇരട്ട നികുതി ഒഴിവാക്കൽ കൺവെൻഷനും ജൂലൈ 15 മുതൽ ഔദ്യോഗികമായി പ്രാബല്യത്തിൽ വരും. ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും സമഗ്രവും ആധുനികവുമായ വ്യാപാര കരാറാണിതെന്ന് പുരസ്കാരം ഏറ്റുവാങ്ങി സംസാരിച്ച പിയൂഷ് ഗോയൽ വ്യക്തമാക്കി. കരാർ പ്രാബല്യത്തിൽ വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള വസ്ത്രങ്ങൾ, ആഭരണങ്ങൾ, മത്സ്യബന്ധന ഉൽപ്പന്നങ്ങൾ, ഐടി സേവനങ്ങൾ എന്നിവയ്ക്ക് യുകെ വിപണിയിൽ കൂടുതൽ മുൻഗണന ലഭിക്കും.
കരാറിലെ ഓരോ വരികൾക്കും ഉൽപ്പന്നങ്ങൾക്കുമായി ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കഠിനമായി വാദിച്ചിട്ടുണ്ടെങ്കിലും, പരസ്പര ബഹുമാനത്തോടെയും വിട്ടുവീഴ്ചാ മനോഭാവത്തോടെയുമാണ് ഇത് പൂർത്തിയാക്കിയതെന്നും പിയൂഷ് ഗോയൽ അറിയിച്ചു. ഈ ചരിത്രപരമായ കരാറിലൂടെ ഇരുരാജ്യങ്ങളുടെയും ജിഡിപിയിൽ ദീർഘകാലാടിസ്ഥാനത്തിൽ ഏകദേശം 5 ബില്യൺ പൗണ്ടിന്റെ (50,000 കോടിയിലധികം രൂപ) സാമ്പത്തിക നേട്ടമുണ്ടാകുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ ലിൻഡി കാമറൂൺ വിലയിരുത്തി.








