ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദ സാധ്യത തെളിഞ്ഞതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴയും അതിശക്തമായ കാറ്റും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി നിലവിൽ ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഓഗസ്റ്റ് 12-ഓടെ ഇത് കൂടുതൽ ശക്തി പ്രാപിച്ച് ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ഇതിനുപുറമെ, മധ്യപ്രദേശിന് മുകളിലായി മറ്റൊരു ന്യൂനമർദ്ദം കൂടി നിലനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം മഴ സജീവമായി തുടരും.
ഓഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വരുന്ന മണിക്കൂറുകളിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ 10 ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മറ്റു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. കടലിൽ മോശം കാലാവസ്ഥയ്ക്കും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ഉയർന്ന മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാനും ജാഗ്രത പുലർത്താനും അധികൃതർ അഭ്യർത്ഥിച്ചു.










