ന്യൂഡൽഹി : പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഭീകരവാദ കേന്ദ്രങ്ങൾ തകർക്കാൻ ഇന്ത്യൻ സായുധ സേന നടത്തിയ പ്രത്യാക്രമണമായ ‘ഓപ്പറേഷൻ സിന്ദൂർ’ സമയത്ത് വീരമൃത്യു വരിച്ച ആറ് ജവാന്മാരുടെ പേരുകൾ രാജ്യം ആദ്യമായി ഔദ്യോഗികമായി പുറത്തുവിട്ടു. ഡൽഹിയിലെ നാഷണൽ വാർ മെമ്മോറിയലിന്റെ വെബ്‌സൈറ്റിലെ ‘റോൾ ഓഫ് ഓണർ’ വിഭാഗത്തിലാണ് ഇവരുടെ പേരുകൾ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്മാരകത്തിലെ 2025 വിഭാഗത്തിലെ പ്രത്യേക മതിലിലും ഈ വീരന്മാരുടെ പേരുകൾ കൊത്തിവെച്ചിട്ടുണ്ട്. കരസേനയിലെ അഞ്ച് ജവാന്മാരും വ്യോമസേനയിലെ ഒരു സർജന്റും അടങ്ങുന്നതാണ് ഈ വീരജവാന്മാരുടെ പട്ടിക. ഇതിൽ രണ്ടുപേർക്ക് രാജ്യം നേരത്തെ ധീരതയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.
സുബേദാർ മേജർ പവൻ കുമാർ (ഹെഡ്ക്വാർട്ടേഴ്സ് 10 ഇൻഫൻട്രി ബ്രിഗേഡ്), റൈഫിൾമാൻ സുനിൽ കുമാർ (4 ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി), ലാൻസ് നായിക് ദിനേഷ് കുമാർ (5 ഫീൽഡ് റെജിമെന്റ്), ഏവിയേഷൻ ടെക്നീഷ്യൻ മൂഡ് മുരളി നായിക് (851 ലൈറ്റ് റെജിമെന്റ്), ഹവിൽദാർ സുനിൽ കുമാർ സിംഗ് (237 ഫീൽഡ് വർക്ക്‌ഷോപ്പ് കമ്പനി), സർജന്റ് സുരേന്ദ്ര കുമാർ (വ്യോമസേനയുടെ 39 വിങ്) എന്നീ വീര ജവാന്മാരാണ് ഓപ്പറേഷൻ സിന്ദൂറിനിടെ വീരമൃത്യു വരിച്ചത്. ഇവരിൽ റൈഫിൾമാൻ സുനിൽ കുമാറിന് രാജ്യം വീരചക്ര (മരണാനന്തരം) ബഹുമതിയും സാർജന്റ് സുരേന്ദ്ര കുമാറിന് വായുസേന മെഡലും (മരണാനന്തരം) നൽകി ആദരിച്ചിരുന്നു.
മെയ് 7-ന് പുലർച്ചെയാണ് ഇന്ത്യൻ സൈന്യം ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. അത്യാധുനിക ബ്രഹ്മോസ് മിസൈലുകളും, ആകാശ് വ്യോമപ്രതിരോധ സംവിധാനങ്ങളും, തദ്ദേശീയ ഡ്രോണുകളും ഉപയോഗിച്ചായിരുന്നു നീക്കം. ഈ ദൗത്യത്തിൽ പാകിസ്ഥാന്റെ അതിർത്തിക്കുള്ളിലെ ഒമ്പതോളം പ്രധാന ഭീകരവാദ ക്യാമ്പുകൾ ഇന്ത്യ തകർത്തു. ആക്രമണത്തിൽ നൂറിലധികം ഭീകരരും നൂറോളം പാക് സൈനികരും കൊല്ലപ്പെടുകയും പാകിസ്ഥാന്റെ 13 യുദ്ധവിമാനങ്ങൾ തകരുകയും ചെയ്തതായി പിന്നീട് ഇന്ത്യൻ സൈനിക വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.








