വിദേശ രാജ്യങ്ങളിൽ നിന്നും നയതന്ത്രജ്ഞരിൽ നിന്നും ഇന്ത്യൻ ഭരണാധികാരികൾക്കും ഉദ്യോഗസ്ഥർക്കും ലഭിച്ച അപൂർവ്വവും വിലപിടിപ്പുള്ളതുമായ ഉപഹാരങ്ങൾ സ്വന്തമാക്കാൻ പൊതുജനങ്ങൾക്ക് സുവർണ്ണാവസരം. ചരിത്രത്തിലാദ്യമായി ഇത്തരത്തിലുള്ള വിശിഷ്ട സമ്മാനങ്ങൾ പൊതുലേലത്തിന് വെക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. റോളക്‌സ് ലക്ഷ്വറി വാച്ചുകൾ, വെള്ളി പാത്രങ്ങൾ, ആഭരണങ്ങൾ, ഒമാനി അറേബ്യൻ വാളുകൾ, ആപ്പിൾ മാക്ബുക്ക് പ്രോ തുടങ്ങി മുന്നൂറോളം വരുന്ന അമൂല്യ വസ്തുക്കളാണ് ഓൺലൈൻ ലേലത്തിലൂടെ (e-auction) പൊതുജനങ്ങൾക്ക് മുന്നിലെത്തുന്നത്.
വിദേശയാത്രകളിലും ഔദ്യോഗിക ചടങ്ങുകളിലും ലഭിക്കുന്ന സമ്മാനങ്ങൾ സൂക്ഷിക്കുന്ന വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക ഖജനാവായ ‘തോഷഖാന’യിലെ (Toshakhana) ശേഖരമാണ് ഇത്തരത്തിൽ ലേലം ചെയ്യുന്നത്. മുൻപ് 1983-ൽ സമാനമായ ലേലം നടന്നിരുന്നുവെങ്കിലും അത് മന്ത്രാലയത്തിലെ ജീവനക്കാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. എന്നാൽ പുതുക്കിയ തോഷഖാന നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇതാദ്യമായാണ് പൊതുജനങ്ങൾക്ക് ലേലത്തിൽ പങ്കെടുത്തു സാധനങ്ങൾ വാങ്ങാൻ അവസരം ലഭിക്കുന്നത്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും രാജ്യത്തിന്റെ സഞ്ചിത നിധിയിലേക്ക് (Consolidated Fund of India) നിക്ഷേപിക്കുമെന്ന് മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
കുറഞ്ഞ ലേലത്തുക 2,385 രൂപ മുതൽ ആരംഭിക്കുമ്പോൾ ലക്ഷ്വറി ഇനമായ റോളക്‌സ് യാറ്റ് മാസ്റ്റർ (Rolex Yacht-Master) വാച്ചുകളുടെ അടിസ്ഥാന വില 16.5 ലക്ഷം രൂപയോളമാണ്. നിലവിൽ വിദേശകാര്യ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ലഭിച്ച സമ്മാനങ്ങളാണ് ലേലത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അടുത്ത ഘട്ടത്തിൽ വിദേശകാര്യ മന്ത്രിമാർക്ക് ലഭിച്ച ഉപഹാരങ്ങളും ഉൾപ്പെടുത്താൻ പദ്ധതിയുണ്ട്. 2024 ജൂണിൽ ആരംഭിച്ച ഈ ഓൺലൈൻ ലേല പ്രക്രിയകൾ 2026 ജൂൺ അവസാനത്തോടെ പൂർത്തിയാകും. വിജയികളാകുന്നവർക്ക് യാതൊരുവിധ ഡെലിവറി ചാർജുകളുമില്ലാതെ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുമെന്നാണ് റിപ്പോർട്ട്. ഈ അപൂർവ്വ നയതന്ത്ര സ്മരണികകൾ സ്വന്തമാക്കാൻ വലിയ തോതിലുള്ള മത്സരമാണ് ലേലത്തിൽ നടക്കുന്നത്.








