ഇന്ത്യയിൽ മുസ്ലിം ബഹുഭാര്യത്വം നിയമവിധേയമാക്കണമെന്ന വിചിത്ര വാദവുമായി അജിത് പവാർ പക്ഷ എൻസിപി (NCP) എംഎൽഎ സനാ മാലിക്. മഹാരാഷ്ട്ര നിയമസഭാ സമ്മേളനത്തിനിടെ ഏകീകൃത സിവിൽ കോഡ് (UCC), മുസ്ലിം സ്ത്രീകളുടെ അവകാശങ്ങൾ എന്നിവയെച്ചൊല്ലി നടന്ന ചർച്ചയിലാണ് സനാ മാലിക് പരസ്യമായി പാകിസ്താനെ അനുകൂലിച്ച് രംഗത്തെത്തിയത്. മുസ്ലിം വ്യക്തിനിയമപ്രകാരം ബഹുഭാര്യത്വം അനുവദനീയമാണെന്നും ഖുർആനിൽ പറയുന്ന കാര്യങ്ങൾ പാകിസ്താനിൽ കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും സനാ മാലിക് നിയമസഭയിൽ വാദിച്ചു. പാകിസ്താനിലെ അതേ നിയമങ്ങൾ ഭാരതത്തിലും നടപ്പാക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും അവർ കൂട്ടിച്ചേർത്തു.
സനാ മാലിക്കിന്റെ ഭാരത വിരുദ്ധ പ്രസ്താവനയ്ക്കെതിരെ ബിജെപി നേതാവും മന്ത്രിയുമായ നിതേഷ് റാണെ അതിശക്തമായ ഭാഷയിലാണ് നിയമസഭയിൽ തിരിച്ചടി നൽകിയത്. സനാ മാലിക് ഇരിക്കുന്നത് ഭാരതത്തിലെ നിയമസഭയിലാണെന്നും അല്ലാതെ പാകിസ്താൻ പാർലമെന്റിലല്ല എന്ന കാര്യം അവർ മറന്നുപോയിരിക്കാമെന്നും നിതേഷ് റാണെ ഓർമ്മിപ്പിച്ചു. ഭാരതത്തിന്റെ നിയമങ്ങൾ ഇവിടുത്തെ ഭരണഘടനയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്, അല്ലാതെ പാകിസ്താന്റെയോ ഏതെങ്കിലും മതഗ്രന്ഥങ്ങളുടെയോ അടിസ്ഥാനത്തിലല്ലെന്ന് ബിജെപി വ്യക്തമാക്കുന്നു. സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മി ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും ഈ വിഷയത്തിൽ ബിജെപി എംഎൽഎ ദേവയാനി ഫറാണ്ഡെയുമായി കടുത്ത തർക്കത്തിലേർപ്പെട്ടു.
സ്ത്രീ സമത്വത്തിനും മനുഷ്യാവകാശങ്ങൾക്കും വേണ്ടി രാജ്യം ഏകീകൃത സിവിൽ കോഡിലേക്ക് ചുവടുവെക്കുമ്പോൾ, സ്ത്രീവിരുദ്ധവും മധ്യകാലഘട്ടത്തിലെതുമായ നിയമങ്ങൾ ഭാരതത്തിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന വിഘടനവാദ ചിന്താഗതിക്കെതിരെ സോഷ്യൽ മീഡിയയിൽ ജനങ്ങൾ ശക്തമായി രംഗത്തുവന്നിട്ടുണ്ട്.








