യൂറോപ്യൻ രാജ്യമായ ഡെന്മാർക്കിൽ മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി (Azaan) രാജ്യവ്യാപകമായി നിരോധിക്കാൻ ഡാനിഷ് സർക്കാർ വീണ്ടും ഒരുങ്ങുന്നു. രാജ്യത്ത് വർദ്ധിച്ചുവരുന്ന ‘ഇസ്ലാമികവൽക്കരണത്തിൽ’ (Islamisation) ജനങ്ങൾക്കിടയിലുള്ള കടുത്ത ആശങ്ക കണക്കിലെടുത്താണ് ഈ കടുത്ത നീക്കമെന്ന് ബ്രിട്ടീഷ് മാദ്ധ്യമമായ ‘ദി ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്യുന്നു. പൊതുസ്ഥലങ്ങളിൽ പൂർണ്ണ മുഖം മറയ്ക്കുന്ന ഇസ്ലാമിക വസ്ത്രധാരണ രീതി (Full-face veil/Burqa) നിരോധിച്ചതിന് പിന്നാലെയാണ് ഡെന്മാർക്ക് ഇപ്പോൾ ബാങ്ക് വിളിക്കും പൂട്ടിടാൻ ഒരുങ്ങുന്നത്. രാജ്യത്തെ ചില പ്രദേശങ്ങൾ കണ്ടാൽ ‘ഇസ്ലാമാബാദിന്റെ പ്രാന്തപ്രദേശം’ (Aurbub of Islamabad) പോലെയാണ് തോന്നുന്നതെന്ന് ഡെന്മാർക്കിലെ കുടിയേറ്റ കാര്യ മന്ത്രി മോർട്ടൻ ബോഡ്‌സ്കോവ് തുറന്നടിച്ചു. ഇസ്ലാമികവൽക്കരണം ഡെന്മാർക്കിലെ പൊതു ഇടങ്ങളെ വല്ലാതെ കൈയേറുന്നുണ്ടെന്നും ഡാനിഷ് മേൽക്കൂരകൾക്ക് മുകളിലൂടെ ബാങ്ക് വിളി മുഴങ്ങാൻ അനുവദിക്കില്ലെന്നും സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവ് കൂടിയായ മന്ത്രി വ്യക്തമാക്കി. യൂറോപ്പിലെ ഇസ്ലാമിക വിരുദ്ധ നയങ്ങളും കുടിയേറ്റ പ്രശ്നങ്ങളും ചർച്ചയാകുന്ന ഈ ഘട്ടത്തിൽ ഡെന്മാർക്കിന്റെ പുതിയ തീരുമാനം സോഷ്യൽ മീഡിയയിലും അന്താരാഷ്ട്ര തലത്തിലും വൻ തരംഗമാവുകയാണ്.
പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സന്റെ നേതൃത്വത്തിൽ യൂറോപ്പിലെ തന്നെ ഏറ്റവും കർശനമായ കുടിയേറ്റ വിരുദ്ധ നയങ്ങളാണ് ഡെന്മാർക്ക് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി ഈ വർഷം ആദ്യം പൊതുസ്ഥലങ്ങളിൽ ബുർഖയും ഹിജാബും നിരോധിച്ചതിന് പുറമെ, വിദ്യാലയങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും പ്രത്യേക പ്രാർത്ഥനാ മുറികൾ ഒഴിവാക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. നിലവിൽ ഡെന്മാർക്കിലെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തോളം വരുന്ന മുസ്ലിം വിഭാഗമാണ് അവിടുത്തെ ഏറ്റവും വലിയ ന്യൂനപക്ഷം. തലസ്ഥാനമായ കോപ്പൻഹേഗൻ ഉൾപ്പെടെയുള്ള ചില നഗരങ്ങളിൽ നിലവിൽ ശബ്ദനിയന്ത്രണ നിയമങ്ങൾ പാലിച്ച് ഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളിക്ക് നിയന്ത്രണമുണ്ട്. കോപ്പൻഹേഗനിലെ ഗ്രാൻഡ് മോസ്കിൽ പുറത്തേക്ക് ബാങ്ക് വിളി നടത്താറുമില്ല. എന്നാൽ ഇത് രാജ്യവ്യാപകമായ നിയമമാക്കി മാറ്റാനാണ് ഇപ്പോഴത്തെ നീക്കം.
മുൻപ് 2020-ലും 2025-ലും ബാങ്ക് വിളി നിരോധിക്കാനുള്ള നിയമ നിർമ്മാണത്തിന് ഡെന്മാർക്ക് ശ്രമിച്ചിരുന്നുവെങ്കിലും അത് പാർലമെന്റ് ഘട്ടത്തിലേക്ക് എത്തിയിരുന്നില്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ഈ നിരോധനം ബാധിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാർ ഒരു പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഇതെന്ന വലിയ രീതിയിലുള്ള വിമർശനങ്ങൾ മനുഷ്യാവകാശ സംഘടനകളുടെ ഭാഗത്ത് നിന്നും ഉയരുന്നുണ്ട്. കഴിഞ്ഞ വർഷം ഡെന്മാർക്കിൽ വലതുപക്ഷ സംഘടനകൾ വിശുദ്ധ ഖുർആൻ പരസ്യമായി കത്തിച്ചത് വലിയ അന്താരാഷ്ട്ര പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് വിദേശ രാജ്യങ്ങളുടെ സമ്മർദ്ദത്തെ തുടർന്ന് മതഗ്രന്ഥങ്ങൾ കത്തിക്കുന്നത് നിരോധിച്ചുകൊണ്ട് ഡെന്മാർക്കിന് നിയമം കൊണ്ടുവരേണ്ടി വന്നിരുന്നു. കഴിഞ്ഞ മാർച്ചിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നാം തവണയും അധികാരത്തിലേറിയ മെറ്റെ ഫ്രെഡറിക്‌സൻ സർക്കാർ ഈ പുതിയ നിരോധനം എങ്ങനെ നടപ്പിലാക്കുമെന്നാണ് ഇപ്പോൾ ആഗോള നയതന്ത്ര ലോകം ഉറ്റുനോക്കുന്നത്.








