തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി സതീശനെതിരെ കടുത്ത രാഷ്ട്രീയ ആക്രമണവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പറയുന്ന കാര്യങ്ങളിൽ ഒട്ടും ഉറച്ചുനിൽക്കാത്ത ആളാണ് വി.ഡി സതീശനെന്നും ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്റെ പ്രധാന മുഖമുദ്രയെന്നും എം.വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിരുന്നപ്പോൾ ഒരു നിലപാടും ഭരണത്തിലെത്തിയപ്പോൾ മറ്റൊരു നിലപാടുമാണ് അദ്ദേഹം സ്വീകരിക്കുന്നത്.
മുഖ്യമന്ത്രി പദവിയിൽ എത്തുമ്പോൾ ഈ രീതി മാറുമെന്ന് കരുതിയെങ്കിലും അത് സംഭവിച്ചില്ലെന്ന് എം.വി ഗോവിന്ദൻ പരിഹസിച്ചു. കുട്ടനാട് വള്ളംകളി അവധി വിവാദം, പി.എം ശ്രീ പദ്ധതി, കരിമണൽ ഖനനം, വീര്യം കുറഞ്ഞ മദ്യനയം എന്നിവ ചൂണ്ടിക്കാണിച്ചായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ രൂക്ഷ വിമർശനം. എൽ.ഡി.എഫ് കേന്ദ്രങ്ങളും രാഷ്ട്രീയ വൃത്തങ്ങളും ഈ പ്രസ്താവന ഏറ്റെടുത്തതോടെ സോഷ്യൽ മീഡിയയിൽ ഇത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.
നിയമസഭയിൽ കുട്ടനാട് എം.എൽ.എ റെജി ചെറിയാന് നൽകിയ മറുപടിയിലൂടെ വി.ഡി സതീശന്റെ യഥാർത്ഥ ഇരട്ടത്താപ്പ് കേരളം കണ്ടതാണെന്ന് എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. പുറത്ത് അവധി നൽകുന്ന കാര്യം പരിശോധിക്കാമെന്ന് പറയുകയും ഉള്ളിൽ ഒരു കാരണവശാലും അവധി കൊടുക്കില്ലെന്ന് നിലപാടെടുക്കുകയും ചെയ്യുന്ന ആളാണ് മുഖ്യമന്ത്രി. പ്രതിപക്ഷത്തിരുന്നപ്പോൾ കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയെ നഖശിഖാന്തം എതിർത്ത സതീശൻ, ഭരണം കിട്ടിയ ഉടൻ തന്നെ ആ പദ്ധതിയുമായി മുന്നോട്ട് പോയത് എന്ത് അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു. മദ്യനയവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പുകമറ സൃഷ്ടിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. താൻ എക്സൈസ് മന്ത്രിയായിരുന്ന കാലത്ത് വീര്യം കുറഞ്ഞ മദ്യത്തിന്റെ നിർവ്വചനം ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മൂന്ന് വർഷമായി ഫയലിൽ കിടന്ന വിഷയം വി.ഡി സതീശൻ മൂന്ന് ദിവസം കൊണ്ട് തീർപ്പാക്കിയത് ആരെ സഹായിക്കാനാണെന്നും ഗോവിന്ദൻ ചോദിച്ചു. കോൺഗ്രസ് നേതാക്കൾ പോലും എതിർക്കുന്ന വിഷയങ്ങളിലാണ് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












