ഇന്ത്യ-യു.എസ് നയതന്ത്ര ബന്ധത്തിൽ പുതിയൊരു ചരിത്ര അധ്യായം കുറിച്ച് ഹൈദരാബാദിലെ യു.എസ് കോൺസുലേറ്റിന് സമീപമുള്ള റോഡിന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് നൽകി. ഈ തീരുമാനത്തിന് ഇന്ത്യയ്ക്ക് ഹൃദയപൂർവ്വം നന്ദി അറിയിച്ചുകൊണ്ട് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇത് തനിക്ക് ലഭിച്ച സമാനതകളില്ലാത്ത വലിയൊരു ആദരവാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
അമേരിക്കൻ സ്വാതന്ത്ര്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി തെലങ്കാന സർക്കാരാണ് ഹൈദരാബാദിലെ ഒരു പ്രധാന റോഡിന് ‘ഡൊണാൾഡ് ട്രംപ് അവന്യൂ’ എന്ന് പുനർനാമകരണം ചെയ്തത്. റോഡ് ഉദ്ഘാടന ചടങ്ങിന്റെ ചിത്രം തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴി പങ്കുവെച്ചുകൊണ്ട് ട്രംപ് കുറിച്ച വാക്കുകൾ ഇങ്ങനെയായിരുന്നു: “ഇന്ത്യയിലെ ഹൈദരാബാദിൽ ഇതാ പുതിയ ‘ഡൊണാൾഡ് ട്രംപ് അവന്യൂ’. ഈ രീതിയിൽ ആദരിക്കപ്പെടുന്ന ചരിത്രത്തിലെ ആദ്യത്തെ യു.എസ് പ്രസിഡന്റാണ് ഞാൻ. നന്ദി ഇന്ത്യ”
മുൻപ് ‘യു.എസ് കോൺസുലേറ്റ് റോഡ്’ എന്നറിയപ്പെട്ടിരുന്ന ഈ പ്രദേശം ഹൈദരാബാദിലെ നാനക്രാംഗുഡ ഫിനാൻഷ്യൽ ഡിസ്ട്രിക്റ്റിലാണ് സ്ഥിതി ചെയ്യുന്നത്. മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ തുടങ്ങിയ പ്രമുഖ യു.എസ് ടെക്നോളജി കമ്പനികളുടെ ഓഫീസുകൾ സ്ഥിതി ചെയ്യുന്ന ഐടി ഹബ്ബുകൂടിയാണിത്.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ ബിസിനസ്സ്-നിക്ഷേപ ബന്ധങ്ങളെ ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ മാറ്റമെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കി. ഈ റോഡിന്റെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട ആദ്യ പ്രഖ്യാപനം 2025 ഡിസംബറിലാണ് തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നടത്തിയത്. തെലങ്കാന ഉപമുഖ്യമന്ത്രി മല്ലു ഭട്ടി വിക്രമാർക്ക, ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ, യു.എസ് കോൺസൽ ജനറൽ ലോറ വില്യംസ് എന്നിവർ ചേർന്നാണ് പുതിയ പേരിന്റെ ഫലകം അനാച്ഛാദനം ചെയ്തത്. ഹീടെക് സിറ്റി മുതൽ എയ്‌റോസ്‌പേസ് വരെയുള്ള മേഖലകളിൽ ഇന്ത്യ-യു.എസ് പങ്കാളിത്തത്തിന്റെ അതിവേഗ കുതിപ്പാണ് ഹൈദരാബാദ് കാണിക്കുന്നതെന്ന് അംബാസഡർ സെർജിയോ ഗോർ പുകഴ്ത്തി.
ഈ റോഡ് നാമകരണത്തിന് മാസങ്ങൾക്ക് മുൻപ് ഡൽഹിയിൽ ട്രംപുമായി ബന്ധപ്പെട്ട് നടന്ന മറ്റൊരു കാമ്പയിൻ വലിയ വാർത്തയായിരുന്നു. യു.എസ് എംബസിയുടെ ഫ്രീഡം 250 കാമ്പയിന്റെ ഭാഗമായി നൂറോളം ഓട്ടോറിക്ഷകളിൽ സ്റ്റാച്യൂ ഓഫ് ലിബർട്ടിയുടെ ചിത്രത്തിനൊപ്പം ട്രംപിന്റെ വലിയ പോസ്റ്ററുകൾ പതിച്ചിരുന്നു.
എന്നാൽ, ഒമാൻ ഉൾക്കടലിൽ ഉണ്ടായ യു.എസ് സൈനിക ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതിനെത്തുടർന്ന് കടുത്ത പ്രതിഷേധവുമായി ഡൽഹിയിലെ ഓട്ടോ ഡ്രൈവർമാർ ഈ ട്രംപ് പോസ്റ്ററുകൾ കീറിയെറിഞ്ഞിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് ഇപ്പോൾ ഹൈദരാബാദിൽ ട്രംപിന് വലിയൊരു ആദരം ഔദ്യോഗികമായി ലഭിച്ചിരിക്കുന്നത്.











