അയർലൻഡിനെതിരായ ടി20 പരമ്പരയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഇന്ത്യൻ ബാറ്റിങ് നിരയുടെ പോരായ്മകൾ തുറന്നുകാട്ടി മുൻ ഇന്ത്യൻ താരവും പ്രമുഖ കായിക നിരീക്ഷകനുമായ സഞ്ജയ് മഞ്ജരേക്കർ. വിദേശത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ പതറുന്ന ഇന്ത്യയ്ക്ക് ഇനി രക്ഷയാകുക യുവതാരം ശുഭ്മൻ ഗില്ലിന്റെ തിരിച്ചുവരവായിരിക്കുമെന്ന് മഞ്ജരേക്കർ പ്രവചിച്ചു.
അയർലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിന് ശേഷം ബ്രോഡ്കാസ്റ്റർമാരോട് സംസാരിക്കവെയാണ് സഞ്ജയ് മഞ്ജരേക്കർ ഇന്ത്യൻ ടീമിന്റെ ബാറ്റിങ് തകർച്ചയെക്കുറിച്ച് സംസാരിച്ചത്. ചെറിയ ലക്ഷ്യങ്ങൾ പോലും പിന്തുടർന്ന് ജയിക്കാൻ കഴിയാതെ പോയത് ഇന്ത്യൻ ബാറ്റിങ് യൂണിറ്റിന്റെ ദൗർബല്യമാണ് തുറന്നുകാട്ടുന്നത്. ഈ തോൽവിയോടെ ഉഭയകക്ഷി ടി20 ക്രിക്കറ്റിൽ തുടർച്ചയായി 16 പരമ്പരകൾ ജയിച്ചെന്ന ഇന്ത്യയുടെ അപൂർവ്വ റെക്കോർഡും തകർന്നു തരിപ്പണമായി.
ഉപഭൂഖണ്ഡത്തിന് പുറത്ത് കൂടുതൽ മത്സരങ്ങൾ കളിക്കുമ്പോൾ നിലവിലെ ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്റർമാർ കടുത്ത വെല്ലുവിളി നേരിടേണ്ടിവരുമെന്ന് മഞ്ജരേക്കർ മുന്നറിയിപ്പ് നൽകി. വ്യത്യസ്തമായ പിച്ചുകളോടും സാഹചര്യങ്ങളോടും പൊരുത്തപ്പെടാൻ കളിക്കാർക്ക് കൂടുതൽ സമയം നൽകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ചില പ്രത്യേക തരം പിച്ചുകളിൽ മാത്രം മികച്ച പ്രകടനം പുറത്തെടുക്കുന്ന അഭിഷേക് ശർമ്മയെപ്പോലെയുള്ള ബാറ്റർമാർ വിദേശ മണ്ണിൽ കാലം മുന്നോട്ട് പോകുമ്പോൾ കടുത്ത രീതിയിൽ പരീക്ഷിക്കപ്പെടും. ശ്രേയസ് അയ്യരും സഞ്ജു സാംസണും ഇതേ പരീക്ഷണം നേരിടേണ്ടി വരും. കാരണം അവർ ഒരു പ്രത്യേക തരം പ്രതലങ്ങളിൽ ഒരുപാട് കളിച്ചവരാണ്. വിദേശത്തെ ഇത്തരം സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നമ്മൾ അവർക്ക് സമയം നൽകേണ്ടതുണ്ട്.”
വിദേശ സാഹചര്യങ്ങളിലെ ഇന്ത്യയുടെ നിലവിലെ സങ്കീർണ്ണമായ അവസ്ഥകൾ ഭാവിയിൽ ശുഭ്മൻ ഗില്ലിന് ടി20 ടീമിലേക്ക് തിരിച്ചുവരാനുള്ള വാതിൽ തുറക്കുമെന്നാണ് മഞ്ജരേക്കർ വിശ്വസിക്കുന്നത്. ടീമിന്റെ പരിവർത്തന ഘട്ടത്തിൽ ഗിൽ ഒരു പ്രധാന ഘടകമായി മാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ മനസ്സിലാക്കേണ്ട കാര്യം ഗിൽ ഇപ്പോൾ വെറുമൊരു ടെസ്റ്റ്/ഏകദിന താരം മാത്രമല്ല, ഒരു മികച്ച ടി20 ബാറ്റർ കൂടിയാണെന്നാണ്. കഴിഞ്ഞ ഐപിഎല്ലിൽ 163.02 പ്രഹരശേഷിയിൽ 732 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനാകാൻ ഗില്ലിന് കഴിഞ്ഞിരുന്നു.
ഇംഗ്ലണ്ടിലും മറ്റ് വിദേശ രാജ്യങ്ങളിലും കളിച്ച് മുൻപ് പരിചയസമ്പത്തുള്ളതുകൊണ്ട് തന്നെ, ഇത്തരം കഠിനമായ സാഹചര്യങ്ങളെ കൂടുതൽ ആഴത്തോടെ കൈകാര്യം ചെയ്യാൻ ഗില്ലിന് സാധിക്കുമെന്ന് മഞ്ജരേക്കർ ഓർമ്മിപ്പിച്ചു. കഴിഞ്ഞ വർഷം ഇന്ത്യൻ ടി20 ടീമിന്റെ ഭാഗമായിരുന്ന ഗില്ലിനെ പിന്നീട് സെലക്ടർമാർ ഒഴുവാക്കുകയായിരുന്നു. എന്നാൽ അടുത്തിടെ അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഇന്ത്യയെ 3-0 ന് തകർപ്പൻ വിജയത്തിലേക്ക് നയിച്ചത് ക്യാപ്റ്റനായുള്ള ഗില്ലിന്റെ ആദ്യ ദൗത്യമായിരുന്നു. ഒരു സെഞ്ച്വറി (154) ഉൾപ്പെടെ പരമ്പരയിൽ 232 റൺസ് അടിച്ചുകൂട്ടി ഗിൽ ‘പ്ലെയർ ഓഫ് ദി സീരീസ്’ ആകുകയും ചെയ്തു.
എന്നിട്ടും, അയർലൻഡ് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചപ്പോൾ നിലവിലുള്ള ഓപ്പണർമാരെ നിലനിർത്താനും കൗമാര വിസ്മയം വൈഭവ് സൂര്യവംശിയെ ഉൾപ്പെടുത്താനുമാണ് സെലക്ടർമാർ താല്പര്യം കാണിച്ചത്. എന്നാൽ വിദേശത്ത് ഇന്ത്യ പതറുമ്പോൾ ഗില്ലിനെ സാവധാനമെങ്കിലും ടി20 ഫോർമാറ്റിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് മഞ്ജരേക്കർ ഉറപ്പിച്ചു പറയുന്നു.












