രാജ്യത്തെ കമ്യൂണിസ്റ്റ് ഭീകര ഭീഷണിയിൽ നിന്നും വിമുക്തമാക്കിയതിന് പിന്നാലെ, ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളിയായ അനധികൃത കുടിയേറ്റത്തിനും ജനസംഖ്യാപരമായ മാറ്റങ്ങൾക്കുമെതിരെ (Demographic shifts) യുദ്ധപ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അതിർത്തി സംസ്ഥാനങ്ങളായ ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, ത്രിപുര എന്നിവിടങ്ങളിലെ അതിർത്തി ജില്ലകളിൽ നേരിട്ട് സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തിയതിന് പിന്നാലെ അമിത് ഷാ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് മേധാവിമാരുടെ (DGP) അടിയന്തര യോഗം വിളിച്ചു. വരാനിരിക്കുന്ന ജൂലൈ 9-ന് ന്യൂഡൽഹിയിലാണ് ഈ നിർണ്ണായക യോഗം നടക്കുക.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്തിരിക്കുന്ന ഈ ഉന്നതതല യോഗത്തിൽ സംസ്ഥാന ഡിജിപിമാർക്ക് പുറമെ ഇന്റലിജൻസ് ബ്യൂറോ (IB), റിസർച്ച് ആൻഡ് അനാലിസിസ് വിങ് (RAW), എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), ദേശീയ അന്വേഷണ ഏജൻസി (NIA) തുടങ്ങിയ രാജ്യത്തെ പ്രമുഖ അന്വേഷണ-രഹസ്യാന്വേഷണ ഏജൻസികളുടെ തലവന്മാരും പങ്കെടുക്കും. ഇന്ത്യയിലേക്ക് അതിർത്തി കടന്ന് അനധികൃതമായി എത്തിയവരെ കൃത്യമായി തിരിച്ചറിഞ്ഞ് നാടുകടത്തുക, അവർക്ക് ഇന്ത്യയിൽ തങ്ങാൻ സഹായം നൽകുന്ന ഭൂഗർഭ ശൃംഖലകളെയും ഏജന്റുമാരെയും അടിച്ചമർത്തുക എന്നിവയാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇതിനായി കേന്ദ്ര സർക്കാർ രൂപീകരിച്ച ഉന്നതതല കമ്മറ്റി അതിർത്തി കടന്നുള്ള കടന്നുകയറ്റവും അതതു മേഖലകളിലെ ജനസംഖ്യാ വ്യതിയാനവും സംബന്ധിച്ച് വിശദമായ പഠനം നടത്തിവരികയാണ്.
അനധികൃതമായി അതിർത്തി കടക്കുന്നവർ വെറുമൊരു അതിർത്തി പ്രദേശത്ത് മാത്രം ഒതുങ്ങുന്നില്ല എന്നതിലാണ് സുരക്ഷാ ഏജൻസികളുടെ പ്രധാന ആശങ്ക. അതിർത്തി കടക്കുന്ന നിമിഷം തന്നെ ഇവർ രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് മെട്രോ നഗരങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ആസൂത്രിതമായി മാറ്റപ്പെടുകയും അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും കുടിയേറ്റക്കാർ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ വ്യാപകമായി മാറുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ടുകളുണ്ട്. ഒരു സംസ്ഥാനത്ത് നടപടി ഉണ്ടാകുമ്പോൾ ഇവർ തൊട്ടടുത്ത സംസ്ഥാനത്തേക്ക് കടന്ന് രക്ഷപ്പെടുന്നത് തടയാൻ രാജ്യവ്യാപകമായി ഒരൊറ്റ കമാൻഡിന് കീഴിൽ കടുത്ത കാമ്പെയ്ൻ ആരംഭിക്കാനാണ് അമിത് ഷാ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ആയിരക്കണക്കിന് രൂപ വാങ്ങി അതിർത്തി കടത്തിവിടുന്നത് മുതൽ ഇവർക്കായി വ്യാജ ആധാർ കാർഡുകളും മറ്റ് തിരിച്ചറിയൽ രേഖകളും ചമയ്ക്കുന്ന വൻ മാഫിയ തന്നെ രാജ്യത്ത് സജീവമാണ്.
ഇത്തരത്തിൽ അനധികൃത കുടിയേറ്റത്തിലൂടെയും മനുഷ്യക്കടത്തിലൂടെയും സമ്പാദിച്ചുകൂട്ടിയ മുഴുവൻ സ്വത്തുക്കളും വകവസ്തുക്കളും കണ്ടുകെട്ടാനുള്ള (Seize assets) ചുമതല എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ED) കേന്ദ്രം കൈമാറിക്കഴിഞ്ഞു. കുടിയേറ്റക്കാരുടെ താവളങ്ങളെക്കുറിച്ചും മാഫിയകളെക്കുറിച്ചുമുള്ള കൃത്യമായ വിവരങ്ങൾ ഐബിയും എൻഐഎയും സംസ്ഥാന പോലീസിനും ജില്ലാ ഭരണകൂടങ്ങൾക്കും കൈമാറും. കഴിഞ്ഞ വർഷം ആഗസ്റ്റ് 15-ന് ചെങ്കോട്ടയിൽ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിർത്തി മേഖലകളിലെ അനധികൃത കുടിയേറ്റവും ജനസംഖ്യാ മാറ്റങ്ങളും രാജ്യസുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കങ്ങൾ. സുപ്രീം കോടതിയിലെ റിട്ടയേർഡ് ജസ്റ്റിസ് പ്രകാശ് പ്രഭാകർ നാവ്‌ലേക്കറുടെ നേതൃത്വത്തിൽ മെയ് 26-ന് രൂപീകരിച്ച ഹൈപവർ കമ്മിറ്റി മെട്രോ നഗരങ്ങളിലെയും അതിർത്തികളിലെയും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും ഒരു വർഷത്തിനകം ഇവർ സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.









