അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശനയങ്ങൾക്കെതിരെയും കുടിയേറ്റ വിരുദ്ധ നിലപാടുകൾക്കെതിരെയും കടുത്ത വിമർശനവുമായി പ്രമുഖ ഇന്ത്യൻ വംശജനായ യുഎസ് കോൺഗ്രസ് അംഗം രോ ഖന്ന. ട്രംപിന്റെ വിനാശകരമായ നയങ്ങൾ കാരണം കഴിഞ്ഞ 30 വർഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയിലാണ് നിലവിൽ ഇന്ത്യ-യുഎസ് ബന്ധമെന്ന് കാലിഫോർണിയയിൽ നിന്നുള്ള ഈ ഡെമോക്രാറ്റിക് പ്രതിനിധി തുറന്നടിച്ചു. വാഷിംഗ്ടണിൽ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇതേ വേദിയിൽ വെച്ച് ട്രംപിനെ പ്രതിരോധിച്ച് ഇന്ത്യയിലെ യുഎസ് അംബാസഡറായ സെർജിയോ ഗോർ രംഗത്തെത്തിയത് ഉച്ചകോടിയിൽ നാടകീയമായ രംഗങ്ങൾക്ക് വഴിവെച്ചു.
താൻ കാര്യങ്ങൾ തുറന്നുപറയാൻ മടിക്കുന്നയാളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് 80-കാരനായ ട്രംപിനെ ‘ലെയ്‌ം ഡക്ക്’ (Lame duck) എന്ന് രോ ഖന്ന വിശേഷിപ്പിച്ചത്. ഇറാനുമായി യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച ട്രംപിന്റെ നയങ്ങൾ ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കാൻ കാരണമായെന്നും ഇത് ഇന്ത്യയെ സാമ്പത്തികമായി ദോഷകരമായി ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ചോദിച്ചാൽ മതിയെന്നും ഖന്ന കൂട്ടിച്ചേർത്തു. അമേരിക്കയിലേക്ക് എത്തുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ വിസ കാര്യങ്ങളിലും പ്രതിഭകളെ അടിച്ചമർത്തുന്നതിലും ട്രംപ് കാണിക്കുന്ന കുടിയേറ്റ വിരുദ്ധ നിലപാടുകളെ ശക്തമായി അപലപിക്കാൻ നാം തയ്യാറാകണം. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ അമേരിക്കയാണ് മുന്നിലെന്ന ട്രംപിന്റെ വാദത്തെ പരിഹസിച്ച ഖന്ന, ലോകത്തെ മുൻനിര ഐടി ഗവേഷകരിൽ 38 ശതമാനവും ചൈനീസ് വംശജരാണെന്നും പ്രതിഭകളെ അകറ്റിനിർത്തുന്ന നയമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും കുറ്റപ്പെടുത്തി. തന്റെ സമീപകാല ചൈന സന്ദർശനത്തിനിടയിൽ, ട്രംപിന്റെ നയങ്ങൾ കാരണം വർഷങ്ങളായുള്ള പരസ്പര വിശ്വാസമാണ് നഷ്ടപ്പെട്ടതെന്ന് ഇന്ത്യൻ പ്രതിനിധി തന്നോട് പറഞ്ഞതായും രോ ഖന്ന വെളിപ്പെടുത്തി.
അതേസമയം, രോ ഖന്നയുടെ വിമർശനങ്ങളെ പൂർണ്ണമായി തള്ളിക്കൊണ്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൗഹൃദം എന്നും ശക്തമായി തുടരുമെന്ന് യുഎസ് അംബാസഡർ സെർജിയോ ഗോർ വ്യക്തമാക്കി. വാർത്തകളിൽ എന്ത് തന്നെ വന്നാലും ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജനാധിപത്യ രാജ്യവും ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധം അടുത്ത 50 വർഷത്തിനുപ്പുറവും തകരാതെ നിൽക്കുമെന്ന് ന്യൂഡൽഹിയിലെ ഒരു ഇന്ത്യൻ മന്ത്രി തന്നോട് വ്യക്തമാക്കിയതായി സെർജിയോ ഗോർ ഓർമ്മിപ്പിച്ചു. ഇന്ത്യയുടെ അയൽരാജ്യങ്ങളുടെ പേരെടുത്ത് പറയാതെ, ഏത് നിമിഷവും മൂഡ് മാറാവുന്ന അയൽക്കാരുള്ള കടുത്ത പ്രതിസന്ധികൾ നിറഞ്ഞ ഒരു മേഖലയിലാണ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെന്നും അതുകൊണ്ടുതന്നെ ജനാധിപത്യ മൂല്യങ്ങളുള്ള യുഎസുമായുള്ള ബന്ധം ഇന്ത്യയ്ക്ക് സുപ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം മുതൽ വ്യാപാര നികുതികൾ, എച്ച്-1ബി വിസ നിയന്ത്രണങ്ങൾ എന്നിവ കാരണം ഇരുരാജ്യങ്ങളും തമ്മിൽ ചില അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രിയപ്പെട്ട ലോകനേതാക്കളിൽ ഒരാളാണെന്ന് ട്രംപ് കഴിഞ്ഞ ആഴ്ചയും ആവർത്തിച്ചിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയ വ്യാപാര കരാറിന്റെ നിയമപരമായ ചട്ടക്കൂടുകൾ ഫെബ്രുവരിയിൽ പൂർത്തിയായെങ്കിലും അന്തിമ ഒപ്പുവെക്കൽ ഇതുവരെ നടന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.










