ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടിയുടെ പരമാവധി ഉയരങ്ങളിലേക്ക് ഒരു സാധാരണ പ്രവർത്തകനായി വളർന്നു വന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംഘടനാ കൂറിനെ പ്രകീർത്തിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവിനെ “പാർട്ടി കാര്യങ്ങളിൽ അദ്ദേഹം എന്റെ ബോസ്സ് ആണ്, ഞാൻ ഒരു സാധാരണ പാർട്ടി പ്രവർത്തകൻ മാത്രമാണ്” എന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കാണ് ബിജെപി അധ്യക്ഷൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെ ഉദാഹരിച്ച് ഉചിതമായ മറുപടി നൽകിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾ കേവലം ഒരു പ്രസ്താവനയല്ല, മറിച്ച് ബിജെപിയുടെ സംസ്കാരവും അച്ചടക്കവുമാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.”സച്ചിൻ തെണ്ടുൽക്കർ എത്ര വലിയ ഇതിഹാസതാരമാണെങ്കിലും, കളിക്കളത്തിൽ ഇറങ്ങുമ്പോൾ അദ്ദേഹം ക്യാപ്റ്റന്റെ നിർദ്ദേശങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അത് ക്രിക്കറ്റിന്റെയും കളിസംഘത്തിന്റെയും മര്യാദയാണ്.
അതുപോലെ തന്നെയാണ് നരേന്ദ്ര മോദിജി ഭാരതത്തിന്റെ പ്രധാനമന്ത്രിയും ആഗോള തലത്തിൽ രാജ്യത്തിന്റെ അഭിമാനവുമായ ജനനായകനാണ്. എന്നാൽ സംഘടനയ്ക്കുള്ളിൽ വരുമ്പോൾ അദ്ദേഹം ഒരു സാധാരണ പ്രവർത്തകനായി സ്വയം സമർപ്പിക്കുന്നു. പാർട്ടി അച്ചടക്കത്തിന്റേയും മാതൃകയുടേയും ഉദാത്തമായ തെളിവാണിത്.”
ഒരു വ്യക്തിയേക്കാൾ വലുതാണ് സംഘടനയെന്ന ബിജെപിയുടെ അടിസ്ഥാന തത്വം കോൺഗ്രസ് ഉൾപ്പെടെയുള്ള കുടുംബവാഴ്ചാ പാർട്ടികൾക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധികാരക്കസേരകളിൽ ഇരിക്കുമ്പോഴും മാതൃസംഘടനയോടും അതിന്റെ അച്ചടക്കത്തോടും ഒരു സാധാരണ പ്രവർത്തകനെപ്പോലെ വിധേയത്വം പുലർത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ നിലപാട് വരുംതലമുറയ്ക്ക് വലിയൊരു പാഠമാണെന്ന് ദേശീയ മാധ്യമങ്ങൾ വിലയിരുത്തുന്നു.












