പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള ആത്മബന്ധം വെളിപ്പെടുത്തുന്ന രസകരമായ ഒരു സംഭവം പങ്കുവെച്ച് ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോർ. ഔദ്യോഗികമായ യാതൊരു പ്രോട്ടോക്കോളുകളും നോക്കാതെ എപ്പോൾ വേണമെങ്കിലും പരസ്പരം ഫോണിൽ വിളിക്കാൻ തക്കവണ്ണമുള്ള വലിയൊരു വ്യക്തിപരമായ സൗഹൃദമാണ് ഇരുനേതാക്കൾക്കുമിടയിൽ ഉള്ളതെന്ന് സെർജിയോ ഗോർ വെളിപ്പെടുത്തി. വാഷിംഗ്ടണിൽ നടന്ന ഒൻപതാമത് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം (USISPF) ലീഡർഷിപ്പ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ട്രംപുമൊത്തുള്ള ഒരു മുൻകാല അനുഭവം വേദിയിൽ പങ്കുവെച്ചപ്പോഴാണ് നയതന്ത്ര ചർച്ചകൾക്കപ്പുറമുള്ള ഇവരുടെ സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കുന്ന കഥ പുറത്തുവന്നത്.
“ഒരിക്കൽ പ്രസിഡന്റ് ട്രംപിനൊപ്പം ഒരു പരിപാടിയിൽ പങ്കെടുകുക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണ് അദ്ദേഹം എന്നോട് നമുക്കിപ്പോൾ പ്രധാനമന്ത്രി മോദിയെ ഒന്ന് ഫോണിൽ വിളിച്ചാലോ എന്ന് ചോദിച്ചത്. എന്നാൽ ഇന്ത്യയിൽ ഇപ്പോൾ പുലർച്ചെ ആറ് മണിയേ ആയിട്ടുള്ളൂ എന്ന് ഞാൻ അദ്ദേഹത്തെ ഓർമ്മിപ്പിച്ചു. എന്നാൽ ഒട്ടും മടിക്കാതെ ട്രംപ് നൽകിയ മറുപടി ഇതായിരുന്നു—’അതിനെന്താ, മോദി ഇപ്പോൾ ഉണർന്നിട്ടുണ്ടാകും. അവൻ എന്നെപ്പോലെയാണ്, അധികം ഉറങ്ങാറില്ല’!”— സെർജിയോ ഗോർ ഉച്ചകോടിയിൽ പറഞ്ഞു. സാധാരണയായി ലോകനേതാക്കൾ തമ്മിലുള്ള ഫോൺ കോളുകൾ ആഴ്ചകൾക്ക് മുൻപ് തന്നെ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞർ ചേർന്ന് ഷെഡ്യൂൾ ചെയ്യാറുള്ളതാണ്. എന്നാൽ യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അത്തരം പ്രോട്ടോക്കോളുകളുടെ ആവശ്യമില്ലെന്നാണ് ട്രംപ് കരുതുന്നത്. ലോകത്തിലെ മറ്റു പല പ്രമുഖ നേതാക്കളോടും ട്രംപിന് ഇത്തരമൊരു അടുപ്പമില്ലെന്നും, ഒന്നാം ഭരണകാലം മുതൽക്കേ മോദിയുമായി ട്രംപിനുള്ളത് സവിശേഷമായ ഒരു സമവാക്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതോടൊപ്പം തന്നെ ഡിസംബറിൽ മിയാമിയിൽ നടക്കാനിരിക്കുന്ന ജി20 (G20) ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്ക സന്ദർശിക്കുമെന്നും യുഎസ് അംബാസഡർ സ്ഥിരീകരിച്ചു. വാർത്താ ഏജൻസിയായ എഎൻഐയോടാണ് (ANI) അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസംബർ 14, 15 തീയതികളിൽ അമേരിക്കയിലെ മിയാമിയിൽ വെച്ചാണ് ഇത്തവണത്തെ ജി20 ഉച്ചകോടി നടക്കുന്നത്. ഇതിന് മുന്നോടിയായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വഴി ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി മോദിയെ വൈറ്റ് ഹൗസിലേക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. മോദിയെ വീണ്ടും വൈറ്റ് ഹൗസിലേക്ക് സ്വാഗതം ചെയ്യാൻ അമേരിക്കൻ ഭരണകൂടം ആഗ്രഹിക്കുന്നുവെന്നും അംബാസഡർ പറഞ്ഞു. എന്നാൽ അമേരിക്കയിൽ ഈ വർഷം നടക്കാനിരിക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പുകളുടെ (Midterm elections) തിരക്കുള്ളതിനാൽ ട്രംപിന്റെ ഇന്ത്യ സന്ദർശനം ഈ വർഷം ഉണ്ടാകില്ലെന്നും, അടുത്ത വർഷം അതായത് 2027-ൽ ട്രംപ് ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതകൾ പരിശോധിച്ചുവരികയാണെന്നും സെർജിയോ ഗോർ വ്യക്തമാക്കി.










