ന്യൂഡൽഹി : പൊതുമേഖലാ എണ്ണക്കമ്പനികളുടെ എഥനോൾ വിതരണ കോട്ട പുനഃപരിശോധിക്കണമെന്ന കർണാടക ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതിയുടെ താൽക്കാലിക സ്റ്റേ. കേസിൽ നിലവിലെ സ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, ഷീൽ നാഗു എന്നിവരടങ്ങിയ വെക്കേഷൻ ബെഞ്ചിന്റെ ഈ സുപ്രധാന ഇടപെടൽ.
എണ്ണക്കമ്പനികൾക്കായി മാത്രം എഥനോൾ ഉൽപ്പാദിപ്പിക്കുന്ന ‘വി.ഐ.എൻ.പി ഡിസ്റ്റിലറീസ് ആൻഡ് ഷുഗേഴ്സ്’ എന്ന സ്വകാര്യ കമ്പനി നൽകിയ ഹർജിയിലായിരുന്നു കർണാടക ഹൈക്കോടതിയുടെ വിവാദ ഉത്തരവ്. പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന (E20 Fuel) കേന്ദ്ര സർക്കാരിന്റെ ദേശീയ നയത്തെ ഹൈക്കോടതി ഉത്തരവ് ദോഷകരമായി ബാധിക്കുമെന്ന പൊതുമേഖലാ എണ്ണക്കമ്പനികളുടെയും കേന്ദ്രത്തിന്റെയും വാദം അംഗീകരിച്ചാണ് സുപ്രീം കോടതി നടപടി. അതേസമയം, രാജ്യത്തെ ഇന്ധനങ്ങളിൽ 20% എഥനോൾ ചേർക്കുന്ന നയത്തിൽ മാറ്റമൊന്നുമില്ലെന്ന് കേന്ദ്ര സർക്കാർ കോടതിയിൽ വ്യക്തമാക്കി.
നയപ്രകാരം എണ്ണക്കമ്പനികൾക്ക് മാത്രം എഥനോൾ നൽകാൻ കരാറിലേർപ്പെട്ട ഇത്തരം പ്രത്യേക പ്ലാന്റുകളെ അവഗണിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, ടെൻഡർ നടപടികൾ അന്തിമമാക്കുന്നതിന് മുൻപ് വി.ഐ.എൻ.പി കമ്പനിയുടെ അപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. എന്നാൽ, സുപ്രീം കോടതിയിൽ നടന്ന വാദത്തിൽ, ഇപ്പോൾ ഒരു കമ്പനിക്ക് വേണ്ടി മാത്രം കരാർ പുനഃപരിശോധിച്ചാൽ രാജ്യത്തുടനീളമുള്ള മറ്റ് എഥനോൾ ഉൽപ്പാദകരും സമാനമായ ആവശ്യവുമായി കോടതികളെ സമീപിക്കും. നിലവിൽ വിവിധ ഹൈക്കോടതികളിൽ 75-ലധികം കേസുകൾ നിലവിലുണ്ട്. ഇത് രാജ്യത്തെ ഇന്ധന വിതരണ ശൃംഖലയെ പൂർണ്ണമായി തകിടം മറിക്കുമെന്നും ബി.പി.സി.എല്ലിന് വേണ്ടി ഹാജരായ രാജ്യത്തെ പരമോന്നത നിയമ ഉദ്യോഗസ്ഥൻ അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി വാദിച്ചു. ഈ വാദം സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.










